വർഷകാല നിയമസഭാ സമ്മേളനത്തിന് തുടക്കം
text_fieldsനിയമസഭ സമ്മേളനത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി
ഡി.കെ. ശിവകുമാറും ചർച്ചയിൽ
ബംഗളൂരു: അകത്തും പുറത്തും പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയുടെയും ജെ.ഡി-എസിന്റെയും പ്രതിഷേധത്തിനിടെ കർണാടക നിയമസഭയുടെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. മഹർഷി വാല്മീകി കോർപറേഷൻ അഴിമതി, മൈസൂരു നഗര വികസന കോർപറേഷനിലെ (മുഡ) ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളെ ഭയന്ന് അനങ്ങാതെയിരിക്കുന്നയാളല്ല താനെന്നും പ്രതിപക്ഷത്തിന്റെ ഓരോ വാക്കിനും തന്റെ കൈയിൽ മറുപടിയുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. മാധ്യമങ്ങൾക്കു മുന്നിൽ എന്തെങ്കിലും വിളിച്ചുപറഞ്ഞ് ഓടിപ്പോകുന്ന ബി.ജെ.പിയുടെയും ജെ.ഡി-എസിന്റെയും രീതി നിയമസഭയിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ ആരോപണം എങ്ങനെയാണ് സത്യമാകുന്നത്? എന്തുമാത്രം കള്ളമാണവർ പ്രചരിപ്പിക്കുന്നത്? അക്കാര്യങ്ങളെല്ലാം ഞങ്ങൾ നിയമസഭയിൽ പുറത്തുകൊണ്ടുവരും -സിദ്ധരാമയ്യ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആർ. അശോക, ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ശിക്കാരിപുര എം.എൽ.എയുമായ ബി.വൈ. വിജയേന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. വാല്മീകി പ്രതിമയുടെ പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധം വിധാൻ സൗധ പരിസരത്തേക്ക് നീങ്ങി.
പ്രതിപക്ഷം അവരുടെ വിഷയങ്ങൾ നിയമസഭയിൽ ഉയർത്തട്ടെയെന്നും അപ്പോൾ തങ്ങൾ അതിനോട് പ്രതികരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. എല്ലാ അഴിമതിയും ബി.ജെ.പിയാണ് ചെയ്തത്. എന്നിട്ട് അവരിപ്പോൾ ഞങ്ങളെ കുറ്റപ്പെടുത്തുന്നു. അധികാരത്തിൽ വന്ന ശേഷം അഴിമതി ഇല്ലാതാക്കാൻ ഞങ്ങൾ പല നടപടികളും സ്വീകരിച്ചുവരുകയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. അതേസമയം, വരും ദിവസങ്ങളിൽ നിയമസഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. ഏറ്റവുമൊടുവിൽ വഖഫ് ബോർഡിലെ ഫണ്ട് തിരിമറി വിവാദവും പ്രതിപക്ഷത്തിന് സർക്കാറിനെതിരെ ആയുധമാവും.
പണ്ഡിതൻ ഫസൽ കോയമ്മ തങ്ങൾ, നടി അപർണ തുടങ്ങിയവർക്ക് സഭയുടെ അനുശോചനം
ബംഗളൂരു: നിയമസഭയുടെ മൺസൂൺ സെഷൻ ആരംഭിച്ച തിങ്കളാഴ്ച സഭ നടപടികൾ ആരംഭിച്ചപ്പോൾ കർണാടകയിൽനിന്ന് വിടപറഞ്ഞ പ്രമുഖർക്ക് അനുശോചനമറിയിച്ചു. ഇസ്ലാമിക പണ്ഡിതൻ ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരി (കൂറ തങ്ങൾ), നടി അപർണ, എഴുത്തുകാരി കമല ഹംപണ്ണ, ബെൽത്തങ്ങാടി മുൻ എം.എൽ.എ വസന്ത് ബംഗര തുടങ്ങിയവർക്കാണ് സഭ അനുശോചനമറിയിച്ചത്. അനുശോചന പ്രമേയത്തിന് സ്പീക്കർ യു.ടി. ഖാദർ മുൻകൈയെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.