നായിറച്ചിയല്ല; എത്തിയത് ആട് മാംസമെന്ന് ഭക്ഷ്യ സുരക്ഷ കമീഷണർ
text_fieldsസിരോഹി ആട്
ബംഗളൂരു: രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ട്രെയിനിൽ ബംഗളൂരുവിലെത്തിയത് പ്രത്യേക ഇനം ആടിന്റെ മാംസമാണെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉറപ്പാക്കി. രാജസ്ഥാനിലെ സിരോഹി ജില്ലയിലും അപൂർവമായി ഗുജറാത്തിലും കണ്ടുവരുന്ന സിരോഹി ഇനം ആടിന്റേതാണ് മാംസമെന്ന് ഭക്ഷ്യ സുരക്ഷ കമീഷണർ കെ. ശ്രീനിവാസ് പറഞ്ഞു.
സിരോഹി ആടിന്റെ ശരീരപ്രകൃതി നായെന്ന് തോന്നിക്കും വിധത്തിലാണ്. ജയ്പുരിൽ നിന്ന് ട്രെയിനിൽ കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തിയ 2700 കിലോഗ്രാം ആട് മാസം അടങ്ങിയ 90 പാർസലുകളിൽ നായിറച്ചിയും അടങ്ങിയിട്ടുണ്ടെന്ന പരാതി ഉയർന്നിരുന്നു. തുടർന്ന്, പാർസലുകൾ പൊലീസ് പിടികൂടുകയും സാമ്പ്ളുകൾ പരിശോധനക്ക് അയക്കുകയുമായിരുന്നു.
ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പ്രവർത്തനം തടസ്സപ്പെടും വിധം സംഘ്പരിവാർ നടത്തിയ പ്രതിഷേധം റെയിൽവേ സ്റ്റേഷനിൽ ബഹളമയമായ അന്തരീക്ഷവും പരിസരങ്ങളിൽ സംഘർഷവും സൃഷ്ടിച്ചിരുന്നു. മാംസ സാമ്പ്ളുകൾ ഭക്ഷ്യസുരക്ഷ വകുപ്പ് ലബോറട്ടറിയിൽ രാസ പരിശോധനക്ക് അയച്ചാണ് രംഗം ശാന്തമാക്കിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടൺപേട്ട പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. നായിറച്ചി കലർത്തി എന്ന് സംശയിക്കുന്ന വിധം മാംസമെത്തിച്ച ഇറച്ചി വ്യാപാരി അബ്ദുറസാഖിന് എതിരെയാണ് ആദ്യ കേസ്. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതിനും പൊതുസ്ഥലത്ത് നിയമവിരുദ്ധമായി സംഘം ചേർന്നതിനും ഗോരക്ഷാ സേന നേതാവ് പുനീത് കെരെഹള്ളിക്കും കൂട്ടർക്കുമെതിരെ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.