ബംഗളൂരുവിന്റെ മാമ്പഴ മധുരം വിദേശത്തേക്ക് പറക്കുന്നു
text_fieldsമാമ്പഴം വിമാനത്താവളത്തിലെത്തിക്കുന്നു
ബംഗളൂരു: ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴിയുള്ള മാമ്പഴ കയറ്റുമതിയിൽ വർധന. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം 20 ശതമാനം വർധനയാണുണ്ടായതെന്ന് ബംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ) അറിയിച്ചു. ഈ വർഷം 8,22,000 കിലോഗ്രാം മാമ്പഴമാണ് കയറ്റിയയച്ചത്. 2023ൽ 6,84,648 കിലോഗ്രാം ആയിരുന്നു കയറ്റുമതി. 2022ലാകട്ടെ 3,05,521 കിലോഗ്രാം മാമ്പഴമായിരുന്നു കയറ്റി അയച്ചത്. ഈ വർഷം 20 ലക്ഷത്തോളം മാങ്ങകളാണ് ബംഗളൂരു വിമാനത്താവളം വഴി വിദേശ രാജ്യങ്ങളിലെ 60ലധികം സ്ഥലങ്ങളിലേക്ക് കയറ്റിയയച്ചത്.
യു.എസിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള മാമ്പഴ കയറ്റുമതി ഈ സീസണിൽ വർധിച്ചിട്ടുണ്ട്. വാഷിങ്ടൺ ഡാളസ്, ഡാളസ്-ഫോർട്ട് വർത്ത്, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ മാമ്പഴങ്ങൾ അയച്ചത്.
ചികാഗോ, സീറ്റിൽ, ദുബൈ, ലണ്ടൻ, ഹൂസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിലേക്കും മാമ്പഴം അയച്ചു. നശിച്ചുപോകാവുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം സംരക്ഷിക്കുന്നതിന് ബംഗളൂരു വിമാനത്താവളത്തിലെ അത്യാധുനിക കോൾഡ് സ്റ്റോറേജ് സൗകര്യം നിർണായക പങ്കുവഹിക്കുന്നുവെന്ന് ബി.ഐ.എ.എൽ ചീഫ് ഓപറേറ്റിങ് ഓഫിസർ സത്യകി രഘുനാഥ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.