ബൈന്തൂർ നിയമസഭ സീറ്റ് കോഴക്കേസ്: രണ്ട് ഏക്കറിൽ വീടുപണിയുമായി ചൈത്ര; കൂട്ടുപ്രതിയുമായി ചേർന്ന് അക്കൗണ്ട്
text_fieldsമംഗളൂരു: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബൈന്തൂർ സീറ്റ് തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ബൈന്തൂരിലെ വ്യവസായി ഗോവിന്ദ ബാബു പൂജാരിയിൽനിന്ന് കോടികൾ കോഴ വാങ്ങി എന്ന കേസിൽ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് ശനിയാഴ്ച ഉഡുപ്പി ജില്ലയിൽ തെളിവെടുപ്പ് ആരംഭിച്ചു. അറസ്റ്റിലായ കൂട്ടുപ്രതി ശ്രീകാന്ത് നായ്കുമായി നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ ശേഖരിച്ചു.
മുൻ മന്ത്രിയും ബജ്റംഗ്ദൾ സംസ്ഥാന നേതാവുമായ വി. സുനിൽ കുമാർ എം.എൽ.എ പ്രതിനിധാനം ചെയ്യുന്ന ഉഡുപ്പി ജില്ലയിലെ കാർക്കളയിൽ വിലക്ക് വാങ്ങിയ രണ്ട് ഏക്കറിൽ ചൈത്ര ഇരുനില വീടിന്റെ നിർമാണത്തിലാണ്. ഉഡുപ്പി ഉപ്പൂർ ശ്രീരാമ സൊസൈറ്റിയിൽ ചൈത്രയുടെയും ശ്രീകാന്തിന്റെയും ജോയന്റ് അക്കൗണ്ടിൽ ഭീമമായ തുക നിക്ഷേപമുള്ളതായി അന്വേഷണ സംഘം കണ്ടെത്തി.
കാർക്കള കനജാറുവിൽ പണിയുന്ന വീടിന്റെ രേഖകൾ ശ്രീകാന്തിന്റെ പേരിലാണ്. ഇയാൾ അറസ്റ്റിലായതോടെ വീടിന്റെ നിർമാണപ്രവൃത്തികൾ നിലച്ചു. നിർമാണ സാമഗ്രികൾ സൈറ്റിൽ ധാരാളമായി ശേഖരിച്ചിട്ടുണ്ട്. വ്യവസായിയെ കബളിപ്പിച്ച് കോടികൾ തട്ടിയ ചൈത്രയും സംഘവും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുകയും ഭൂമി വാങ്ങുകയും ചെയ്തതായി ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉഡുപ്പി ഉപ്പൂർ ശ്രീരാമ സൊസൈറ്റിയിൽ ചൈത്ര-ശ്രീകാന്ത് ജോയന്റ് അക്കൗണ്ടിൽ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയത്.
അറസ്റ്റിലായ ആരെയും തനിക്ക് അറിയില്ലെന്ന് കാർക്കള എം.എൽ.എ മുൻ മന്ത്രി സുനിൽ കുമാർ ഉഡുപ്പിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവരുമായി ഫോണിൽ സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. പണം കൊടുത്ത് ബി.ജെ.പി സീറ്റ് വാങ്ങാം എന്നത് ഭാവന മാത്രമാണ്.
അങ്ങനെയാണ് രീതിയെങ്കിൽ താൻ നാലു തവണ കാർക്കള മണ്ഡലത്തിൽനിന്ന് എം.എൽ.എ ആവുമായിരുന്നില്ല. നേതാക്കളെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്ന് സുനിൽ കുമാർ പറഞ്ഞു.
വിഡ്ഢികളുണ്ടെങ്കിൽ വിഡ്ഢികളാക്കാനും ആളുണ്ടാവുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുൻ മന്ത്രി സി.ടി. രവി മംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ ബൈന്തൂർ കോഴ വിവാദത്തോട് പ്രതികരിച്ചു. പണം വാങ്ങി സീറ്റ് നൽകുന്ന ഏർപ്പാട് ബി.ജെ.പിയിൽ ഇല്ല. മുതിർന്ന നേതാക്കളും പാർലമെന്ററി ബോർഡുമാണ് സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബൈന്തൂർ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചു എന്ന കേസിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയെയും കൂട്ടാളികളെയും ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഉഡുപ്പി കൃഷ്ണമഠം പാർക്കിങ് ഏരിയയിൽനിന്ന് അറസ്റ്റ് ചെയ്തത്. കോടതി പ്രതികളെ 10 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ പൊലീസിന് കൈമാറിയിരുന്നു. ചോദ്യം ചെയ്യലിനിടെ ബോധംകെട്ടുവീണ മുഖ്യപ്രതി ചൈത്ര ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.