കന്റോണ്‍മെന്റ് സ്റ്റേഷന് നവീകരണം തുടങ്ങി
text_fieldsബംഗളൂരു: കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് നവീകരണം പുരോഗമിക്കുന്നു. 2025ല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ക്ക് സമാനമായി അത്യാധുനിക സൗകര്യങ്ങളുള്ള പ്ലാറ്റ്ഫോമുകളാണ് നിര്‍മിക്കുക.
എന്നാല്‍, ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച കെട്ടിടത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ നിലനിര്‍ത്തും. റെയില്‍വേ സ്റ്റേഷൻ യാർഡ് നവീകരണത്തിന് മാത്രം 45 കോടി രൂപയാണ് വകയിരുത്തിയത്. യാര്‍ഡ് നവീകരണം പൂര്‍ത്തിയായശേഷം പ്ലാറ്റ്ഫോമുകളുടെ പ്രവൃത്തി തുടങ്ങും.
ഇതിന് 480 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. കേന്ദ്രീകൃത എ.സിയും എസ്കലേറ്ററും സജ്ജീകരിക്കും. നിർദിഷ്ട മെട്രോ സ്റ്റേഷനിലേക്ക് പ്രത്യേക പാതയും ഒരുക്കും. സമീപത്തെ റോഡുകളുടെ നിലവാരവും വര്‍ധിപ്പിക്കും. ബി.ബി.എം.പിയാണ് ഇതിനുള്ള പദ്ധതി തയാറാക്കുക.
പൊതു-സ്വകാര്യ പങ്കാളിത്തതോടെ അത്യാധുനിക സൗകര്യങ്ങളാണ് റെയില്‍വേ സ്റ്റേഷനുകളിലൊരുക്കുക. ഇരിപ്പിടങ്ങള്‍, സി.സി കാമറകള്‍, വൃത്തിയുള്ള ശൗചാലയങ്ങള്‍, വിശ്രമമുറികള്‍, എസ്കലേറ്ററുകള്‍, പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ ഇവിടെയുണ്ടാകും.
യശ്വന്തപുര, കെ.എസ്.ആര്. ബംഗളൂരു, ഹുബ്ബള്ളി, മൈസൂരു, മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനുകള്‍ ആധുനികവത്കരിക്കാനുള്ള നടപടികളും റെയിൽവേ തുടങ്ങിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ മാതൃകയിൽ നവീകരണം പൂര്‍ത്തിയായ ബൈയപ്പനഹള്ളിയിലെ വിശ്വേശ്വരയ്യ റെയില്‍വേ സ്റ്റേഷന് ഇതിനകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
കേന്ദ്രീകൃത എ.സി, ഏഴ് പ്ലാറ്റ്ഫോമുകള്, എസ്കലേറ്ററുകള്‍, വിശാലമായ പാര്‍ക്കിങ് സ്ഥലം എന്നിവയെല്ലാം ഈ ടെര്‍മിനലിന്റെ പ്രത്യേകതയാണ്. 4200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 314 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ടെര്‍മിനലില്‍ 50,000 പേരെ ഒരേസമയം ഉള്‍ക്കൊള്ളാനാകും. രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച റെയിൽവേ കോച്ച് ടെർമിനൽ എന്ന ഖ്യാതിയുമുണ്ട് ഇതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.