ചാന്ദ്രയാൻ -3 വിക്ഷേപണം 14ന്
text_fieldsബംഗളൂരു: ഐ.എസ്.ആർ.ഒയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ -മൂന്നിന്റെ വിക്ഷേപണം ജൂലൈ 14ന് നടക്കും. ഉച്ചക്ക് 2.35ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് വിക്ഷേപണ വാഹനമായ എൽ.വി.എം-3 എം 4 കുതിക്കും. ജൂലൈ 13ന് വിക്ഷേപിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ചന്ദ്രനിൽ പേടകം ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ആഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതോടെ അതിനനുസരിച്ച് വിക്ഷേപണ തീയതിയിലും മാറ്റം വരുത്തുകയായിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായി ചാന്ദ്രയാൻ-3 ന്റെ ക്രയോജനിക് ഘട്ടങ്ങൾ എൽ.വി.എം-3 എം 4 ൽ സംയോജിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഇവ വിക്ഷേപണത്തറയിലേക്ക് മാറ്റി.
ചന്ദ്രനിൽ കറങ്ങി നടന്ന് പര്യവേക്ഷണത്തിന് സഹായിക്കുന്ന റോവർ, റോവറിനെ ചന്ദ്രനിലിറക്കാൻ സഹായിക്കുന്ന ലാൻഡർ, ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥത്തിലെത്തിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയടങ്ങുന്നതാണ് ചാന്ദ്രയാൻ -3 ദൗത്യം. ചാന്ദ്രയാൻ -2 ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയതിനെ തുടർന്ന് ദൗത്യം പരാജയപ്പെട്ടെങ്കിലും ഇതിന്റെ ഓർബിറ്റർ പ്രവർത്തനക്ഷമമാണ്. പുതിയ ദൗത്യത്തിനും ഈ ഓർബിറ്ററിന്റെ സേവനം തന്നെ ഉപയോഗപ്പെടുത്തും. കഴിഞ്ഞ ദൗത്യത്തിലെ വീഴ്ചകൾ പരിഹരിച്ചതിനാൽ ഇത്തവണ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്താനാവുമെന്നാണ് ഐ.എസ്.ആർ.ഒയുടെ പ്രതീക്ഷ. ചാന്ദ്രയാൻ -2ന്റെ യാത്രാപഥത്തിലൂടെ തന്നെ സഞ്ചരിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറിനെ ഇറക്കുകയാണ് ലക്ഷ്യം. 3900 കിലോയാണ് പേടകത്തിന്റെ ആകെ ഭാരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.