മുഖ്യമന്ത്രി സിദ്ധരാമയ്യ തുംഗഭദ്ര അണക്കെട്ട് സന്ദർശിച്ചു
text_fieldsബംഗളൂരു: 19ാം ഷട്ടർ തകർന്ന തുംഗഭദ്ര അണക്കെട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചു. വിമാനമാർഗം കൊപ്പാലിൽ എത്തിയ അദ്ദേഹം മന്ത്രിമാർക്കും എം.പിമാർക്കും എം.എൽ.എമാർക്കുമൊപ്പമാണ് അണക്കെട്ട് സന്ദർശിച്ചത്. സാങ്കേതിക വിദഗ്ധരും കൂടെയുണ്ടായിരുന്നു.
അപകടം സംഭവിച്ച ഷട്ടർ വിദഗ്ധ സംഘം പരിശോധിച്ചു സാഹചര്യങ്ങൾ വിലയിരുത്തി. ഷട്ടർ പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച പദ്ധതി പ്ലാൻ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു. ചങ്ങല പൊട്ടി 19ാം ഷട്ടർ ഒഴുകിപ്പോയതിനെ തുടർന്ന് ആ ഭാഗത്ത് അതിസമ്മർദമുണ്ടാകുന്നത് തടയാൻ 10 ഗേറ്റുകളിലൂടെയും ഇപ്പോൾ ജലമൊഴുക്കിവിടുന്നുണ്ട്.
അണക്കെട്ടിന് പഴക്കമുണ്ടെങ്കിലും ഇത്തരത്തിലൊരു അപകടം ആദ്യമായാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കനയ്യ നായിഡുവിന്റെ നേതൃത്വത്തിൽ ഷട്ടർ പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. 50 വർഷത്തിലൊരിക്കൽ ഡാമിന്റെ ഷട്ടർ വാതിലുകൾ മാറ്റണമെന്നാണ് വിദഗ്ധരുടെ നിർദേശം. അതുപ്രകാരം, അണക്കെട്ടിലെ അറ്റകുറ്റപ്പണി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തുംഗഭദ്ര ഡാം ബോർഡിൽ കർണാടക, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുണ്ട്. ബോർഡംഗങ്ങളെ കേന്ദ്രം നിയമിച്ചതാണ്. നാവലിയിൽ പുതിയ അണക്കെട്ട് പണിയുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാണെന്നും ആന്ധ്ര സർക്കാർ അനുമതി നൽകിയാൽ പദ്ധതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ അപ്രതീക്ഷിതമായി കൂടുതൽ ജലം തുറന്നുവിടേണ്ടി വന്നെങ്കിലും ഒക്ടോബറോടെ തുംഗഭദ്ര അണക്കെട്ട് വീണ്ടും നിറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അപ്പോൾ അണക്കെട്ടിൽ ഭാഗിക പൂജ നടത്തുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.