സംഘർഷാവസ്ഥ; കനത്ത കാവലിൽ ശിവമൊഗ്ഗ
text_fieldsബംഗളൂരു: ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിൽ കനത്ത കാവലൊരുക്കി പൊലീസ്. കൊല്ലപ്പെട്ട ബജ്റങ്ദൾ പ്രവർത്തകൻ ഹർഷയുടെ വീടിന് മുന്നിൽ തിങ്കളാഴ്ച രാത്രി ചില സാമൂഹിക ദ്രോഹികൾ വാൾ പ്രദർശനം നടത്തിയതോടെയാണ് നഗരത്തിൽ വീണ്ടും സംഘർഷ സാഹചര്യം രൂപപ്പെട്ടത്. അക്രമികൾ ഹർഷയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
സംഭവമറിഞ്ഞ് പ്രദേശവാസികൾ ഒത്തുകൂടിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. ബൈക്കിലെത്തിയ മൂന്നുപേരുടെ ആക്രമണത്തിൽ പ്രകാശ് (25) എന്നയാൾക്ക് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രകാശിനുനേരെ സംഘം കല്ലെറിയുകയായിരുന്നു. അക്രമികൾ ആർ.എസ്.എസിനും ഹിന്ദുത്വ സംഘടനകൾക്കുമെതിരെ മുദ്രാവാക്യം മുഴക്കിയതായും പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി ഊർജിത അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു.
മൂന്നുദിവസംമുമ്പ് ഹർഷയുടെ സഹോദരി അശ്വനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതര മതത്തിൽപെട്ട ഒരാളുടെ കാർ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ സംഭവത്തിനു പിന്നാലെയാണ് ഹർഷയുടെ വീടിന് മുന്നിൽ അക്രമികളെത്തിയത്. സംഭവത്തിൽ ദൊഡ്ഡപേട്ട് പൊലീസ് കേസെടുത്തു. ശിവമൊഗ്ഗ എസ്.പി ജി.കെ. മിഥുൻ കുമാർ സംഭവസ്ഥലം സന്ദർശിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശിവമൊഗ്ഗ ജില്ലയിൽ പലയിടത്തും പൊലീസ് കാവൽ ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.