കേന്ദ്രമന്ത്രി ജോഷിയുടെ പരാജയം കണ്ടേ ദിവ്യമാല തിരിച്ചണിയൂ -ദിൻഗലേശ്വര സ്വാമി
text_fieldsബംഗളൂരു: ധാർവാഡ് ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ പ്രൾഹാദ് ജോഷിയുടെ പരാജയം കണ്ടാൽ മാത്രമേ താൻ അഴിച്ച ദിവ്യമാല തിരിച്ചണിയൂവെന്ന് ശിരാഹട്ടി മഠാധിപതി ഫകീര ദിൻഗലേശ്വര സ്വാമി ശനിയാഴ്ച പറഞ്ഞു. ഈ ശപഥം പുലരാൻ ലിംഗായത്ത് സമുദായം ഒന്നടങ്കം ജോഷിക്കെതിരെ വോട്ടുകൾ ചെയ്യണമെന്ന് ഹുബ്ബള്ളി ജില്ലയിലെ കുണ്ട്ഗോൾ നഗരത്തിൽ കൂറ്റൻ റാലിയിൽ സ്വാമി ആവശ്യപ്പെട്ടു.
തന്നോട് നിങ്ങൾ പുലർത്തുന്ന ആദരവിനും സമുദായത്തോടുള്ള സ്നേഹത്തിനും അർഥം ഉണ്ടാകണമെങ്കിൽ പോളിങ് ബൂത്തിൽ എത്തുമ്പോൾ ജോഷിയെ മറക്കണം. അദ്ദേഹത്തിന്റെ ചിഹ്നം ഒഴിവാക്കണം -സ്വാമി പറഞ്ഞു. മൂരുസവിരമഠത്തിൽ 40 സ്വാമിമാർ പങ്കെടുത്ത ചിന്തൻ മന്തനിൽ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫകീര സ്വാമി ധാർവാഡ് മണ്ഡലത്തിൽ സ്ഥാനാർഥിയായി പത്രിക നൽകിയിരുന്നു, എന്നാൽ ചില സമ്മർദങ്ങളെത്തുടർന്ന് പിൻവലിച്ചു. ജോഷിക്കെതിരായ ധാർമിക പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചായിരുന്നു പിന്മാറ്റം.
‘ജോഷി ബ്രാഹ്മണനായതല്ല എതിർപ്പിന് കാരണം. ബ്രാഹ്മണരോടുമില്ല എതിർപ്പ്. രണ്ട് ദശകങ്ങളായി ധാർവാഡ് മണ്ഡലം പ്രതിനിധാനംചെയ്യുന്ന ജോഷിക്ക് ഞങ്ങൾ വലിയ പിന്തുണയാണ് നൽകിയത്. എന്നാൽ അദ്ദേഹത്തിന്റെ ചില പ്രവൃത്തികൾ അഞ്ചാമതും ജനവിധി തേടാൻ ഒരുങ്ങുമ്പോൾ അലട്ടുന്നു. അത് ധാർവാഡ് മണ്ഡലത്തിലെ വീരശൈവ ലിംഗായത്ത്, ദലിത്, കുറുബ വിഭാഗങ്ങളെയും പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ്’ -ഫകിര സ്വാമി തന്റെ നിലപാട് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.