ഡ്രൈവർ രഹിത മെട്രോ മഞ്ഞപ്പാതയിൽ വൈദ്യുതി വിതരണത്തിന് അനുമതി
text_fieldsബംഗളൂരു: ഡ്രൈവർരഹിത മെട്രോ സർവിസ് നടത്തുന്ന ആർ.വി റോഡ്-ബൊമ്മസാന്ദ്ര മെട്രോപാതയിൽ (യെല്ലോ ലൈൻ) വൈദ്യുതി വിതരണത്തിന് റെയിൽവേ ബോർഡ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന് (ബി.എം.ആർ.സി.എൽ) അനുമതി നൽകി.
വാണിജ്യാടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കാൻ ഇനി റെയിൽവേ ബോർഡിൽനിന്ന് രണ്ട് അനുമതികൂടി ലഭിക്കേണ്ടതുണ്ടെന്ന് ബി.എം.ആർ.സി.എൽ അധികൃതർ പറഞ്ഞു.
ഈവർഷം ഡിസംബറോടെ മഞ്ഞപ്പാതയിൽ മെട്രോ സർവിസ് തുടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആർ.വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ വരുന്നത്. ആർ.വി റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്കസാന്ദ്ര, കുഡ്ലു ഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, കൊന്നപ്പന അഗ്രഹാര, ഹസ്കുർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാകും സ്റ്റേഷനുകൾ.
ഇതിൽ ജയദേവ ഹോസ്പിറ്റൽ സ്റ്റേഷൻ പിങ്ക് ലൈനുമായുള്ള ഇന്റർചേഞ്ച് സ്റ്റേഷനായിരിക്കും. ഡ്രൈവർരഹിത മെട്രോയാണ് യെല്ലോ ലൈനിലുണ്ടാവുക. പാതയിൽ പരീക്ഷണയോട്ടം കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. ട്രാക്ഷൻ ബ്രേക്ക്, മണൽച്ചാക്കുവെച്ചുള്ള പരീക്ഷണം, സിഗ്നലിങ് തുടങ്ങിയ പരീക്ഷണങ്ങൾ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) നടത്തിവരുകയാണ്.
പരീക്ഷണങ്ങൾക്കുശേഷം റെയിൽ സുരക്ഷാ കമീഷണർ പരിശോധന നടത്തിയശേഷം മെട്രോ സർവിസിന് അനുമതി നൽകും. ചൈനയിൽനിന്നാണ് ഡ്രൈവർരഹിത മെട്രോ എത്തിച്ചിട്ടുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.