സ്വർണക്കടത്ത് കേസ്: ജാമ്യം തേടി നടി രന്യറാവു ഹൈകോടതിയിൽ
text_fieldsരന്യറാവു
ബംഗളൂരു: സ്വർണക്കടത്ത് കേസിൽ മൂന്ന് കീഴ്കോടതികൾ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് കന്നട നടി രന്യ റാവു (33) കർണാടക ഹൈകോടതിയെ സമീപിച്ചു. രന്യ റാവുവിന്റെ അഭിഭാഷകൻ ബി.എസ്. ഗിരീഷ് കർണാടക ഹൈകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.
മാർച്ച് 14ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി നടിക്ക് ജാമ്യം നിഷേധിച്ചിരുന്നു. മാർച്ച് 27ന് ബംഗളൂരുവിലെ 64ാമത് സി.സി.എച്ച് സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളി. കുറ്റങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഹവാല പണം ഉപയോഗിച്ച് അനധികൃതമായി സ്വർണം വാങ്ങിയതായി റന്യ റാവു സമ്മതിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കോടതിയെ അറിയിച്ചിരുന്നു.
മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണവുമായി ദുബൈയിൽനിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ നടി രന്യ റാവു ഡി.ആർ.ഐ സംഘത്തിന്റെ പിടിയിലാവുന്നത്. പിന്നീട് ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടിയുടെ ആഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തു. കർണാടക ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് നടി രന്യ റാവു.
ഡി.ജി.പിയുടെ മകൾ എന്ന പേരിൽ ഗ്രീൻ ചാനൽ സൗകര്യവും വിമാനത്താവളത്തിൽനിന്ന് പൊലീസ് അകമ്പടിയും ഉപയോഗപ്പെടുത്തിയായിരുന്നു രന്യയുടെ സ്വർണക്കടത്ത്. നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിന് അന്താരാഷ്ട്ര ഹവാല ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതായും ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡി.ആർ.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.