സർക്കാർ ഔഷധ ഫണ്ട് വെട്ടിക്കുറച്ചു; ‘വിക്ടോറിയ’യിൽ മരുന്ന് ക്ഷാമം
text_fieldsജസ്റ്റിസ് ബി.എസ്. പാട്ടീൽ ബംഗളൂരു ഗവ. വിക്ടോറിയ ആശുപത്രിയിൽ രോഗികളോട് വിവരങ്ങൾ ചോദിച്ചറിയുന്നു
ബംഗളൂരു: കർണാടകയിലെ ഗവ. വിക്ടോറിയ ആശുപത്രിയിൽ ലോകായുക്ത നടത്തിയ പരിശോധനയിൽ അവശ്യമരുന്ന് ക്ഷാമവും ഡോക്ടർമാരുടെ കൃത്യനിർവഹണ വീഴ്ചയും കണ്ടെത്തി. ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതികൾ ലഭിച്ചതിനെത്തുടർന്ന് പരിശോധന നടത്തിയത്.
മഴക്കാലത്ത് ഏതൊരു ആതുരാലയത്തിലും ഉണ്ടാകേണ്ട ആസ്പിരിൻ ഉൾപ്പെടെ അവശ്യ മരുന്നുകൾ പോലും ബംഗളൂരുവിലെ ഈ ആശുപത്രിയിൽ സ്റ്റോക്കില്ല. മരുന്ന് ഫണ്ട് വെട്ടിക്കുറച്ചതാണ് ഈ അവസ്ഥക്ക് കാരണമെന്ന് ആശുപത്രി ഡീൻ ഡയറക്ടർ ഡോ. രമേശ് കൃഷ്ണ ലോകായുക്തയെ അറിയിച്ചു.
വർഷം 70 കോടി രൂപയാണ് മരുന്ന് ഫണ്ടായി ലഭിച്ചിരുന്നത്. ഇത് ഈ വർഷം ഒറ്റയടിക്ക് 40 ശതമാനം വെട്ടിക്കുറച്ചു. മരുന്ന് കമ്പനികൾക്ക് ഭാരിച്ച തുക കുടിശ്ശികയായത് വിതരണത്തെ ബാധിക്കുകയായിരുന്നു.
ഒ.പി വിഭാഗത്തിൽ രോഗികളുടെ നീണ്ട നിരയാണ്. എന്നാൽ, ചികിത്സിക്കേണ്ട ഡോക്ടർമാർ അധികവും സ്വകാര്യ പ്രാക്ടീസ് ചെയ്യുകയാണെന്ന് രോഗികൾ ലോകായുക്തയെ അറിയിച്ചു. വാർഡുകളിൽ ഡ്യൂട്ടി ഡോക്ടർമാർക്ക് പകരം മെഡിക്കൽ പി.ജി വിദ്യാർഥികളാണ് രോഗികളെ പരിശോധിക്കുന്നത്.
അവശനായ രോഗി നടപ്പാതയിലൂടെ ആശുപത്രിയിൽ എത്താൻ പ്രയാസപ്പെടുന്നത് കണ്ടിട്ടും ആശുപത്രി ജീവനക്കാർ ഗൗനിക്കാതിരുന്ന രംഗത്തിന് ലോകായുക്ത സാക്ഷിയായി. ഡോക്ടർമാരുടെ കൃത്യവിലോപം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ, മെഡിക്കൽ സൂപ്രണ്ട് ഡോ. എസ്. ദീപക് എന്നിവർക്ക് ലോകായുക്ത നിർദേശം നൽകി.
ഉപലോകായുക്ത ജസ്റ്റിസ് കെ.എൻ. ഫനീന്ദ്ര, ജ. വീരപ്പ എന്നിവർ ഉൾപ്പെടെ ആറ് ന്യായാധിപന്മാർ, രണ്ട് എസ്.പിമാർ, നാല് ഡിവൈ.എസ്.പിമാർ, അനുബന്ധ ജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.