എച്ച്.എസ്.ആർ.പി നമ്പർ പ്ലേറ്റ്; അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി
text_fieldsബംഗളൂരു: കർണാടകയിൽ വാഹനങ്ങളിൽ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) സ്ഥാപിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി. കർണാടക ഹൈകോടതിയെ സർക്കാർ അറിയിച്ചതാണിത്.
എച്ച്.എസ്.ആർ.പി കർണാടകയിൽ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി സിംഗ്ൾ ബെഞ്ച് തള്ളിയതിനെ തുടർന്ന് ഡിവിഷൻ ബെഞ്ചിന് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സർക്കാർ സമയപരിധി നീട്ടിയ കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് എൻ.വി അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സർക്കാർ തീയതി നീട്ടിയെങ്കിലും ഹരജിക്കാരന്റെ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കേസ് പരിഗണിക്കുന്നത് ജൂലൈ 25ലേക്ക് മാറ്റി. കർണാടകയിൽ 4.3 മില്യൺ വാഹനങ്ങളിൽ എച്ച്.എസ്.ആർ.പി സ്ഥാപിച്ചിട്ടുണ്ട്. 14 മില്യണോളം വാഹനങ്ങളിൽ ഇനിയും എച്ച്.എസ്.ആർ.പി സ്ഥാപിക്കാനുണ്ടെന്നാണ് കണക്ക്.
കർണാടകയിൽ എച്ച്.എസ്.ആർ.പി ബാധകമാക്കിയ ശേഷം രണ്ടു തവണയായി അവസാന തീയതി നീട്ടിയിരുന്നു. ഇനിയൊരു ഇളവുണ്ടായിരിക്കില്ലെന്നാണ് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചത്. അതേസമയം, ഓട്ടോമൊബൈൽ കമ്പനിയുടെ പേര്, വാഹന മോഡൽ തുടങ്ങി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ തെറ്റായ എൻട്രികളടക്കമുള്ള വിഷയങ്ങൾ വാഹനയുടമകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ തിരുത്തലില്ലാതെ എച്ച്.എസ്.ആർ.പി നടപ്പാക്കാനാവില്ലെന്നാണ് ഒരു കൂട്ടം വാഹനയുടമകളുടെ വാദം.
ഇന്ത്യൻ മാർക്കറ്റിൽ നിലവിലില്ലാത്ത വാഹനങ്ങളുടെയും ഇന്ത്യയിൽ നിർമാണം നിർത്തിയ വാഹനങ്ങളുടെയും ഉടമകളും എച്ച്.എസ്.ആർ.പി രജിസ്ട്രേഷനിൽ പ്രയാസം നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.