നവോത്ഥാന വെളിച്ചം കെട്ടാൽ മനുഷ്യ ബന്ധങ്ങൾക്ക് ഹിംസാത്മകത കൈവരും -അശോകൻ ചരുവിൽ
text_fieldsബംഗളൂരു: നവോത്ഥാനം ഉണ്ടാക്കിയ വെളിച്ചം കെട്ടുപോയാൽ മനുഷ്യ ബന്ധങ്ങൾക്ക് ഹിംസാത്മകത കൈവരുമെന്നും ഇത് സർവമത സമ്മേളനത്തിന്റെ ‘പലമതസാരവുമേകം’ എന്ന സന്ദേശം ഉയർത്തിപ്പിടിക്കേണ്ട കാലമാണെന്നും പ്രശസ്ത സാഹിത്യകാരൻ അശോകൻ ചരുവിൽ പറഞ്ഞു. സി.പി.എ.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സംവാദത്തിൽ ‘സർവമത സമ്മേളനത്തിന്റെ സാംസ്കാരിക ഊർജം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്ര സംഭവങ്ങളുടെ വാർഷികം സമൂഹത്തിലെ ഇരുളകറ്റാൻ ഉപകരിക്കണം. ശ്രീ നാരായണ ഗുരുവിന്റെ ‘നാം ജാതി മതങ്ങൾ വിട്ടിരിക്കുന്നു’ എന്ന പ്രഖ്യാപനത്തിന്റെ ജൂബിലി സമൂഹത്തിന് പകർന്ന ഊർജം ഉദാഹരണമാണ്. ആലുവയിൽ നടന്ന സർവമത സമ്മേളനത്തിന്റെ ജൂബിലിയും ഭൂരിപക്ഷമത തീവ്രതയെ ചെറുക്കാൻ പര്യാപ്തമാവേണ്ടതാണ്.
നവോത്ഥാന നായകരെ ഹിന്ദുത്വ വർഗീയത തങ്ങളുടെ ചിഹ്നങ്ങളാക്കുന്നു എന്നതാണ് അപമാനകരം. സർവമത സമ്മേളന സന്ദേശം, ഇതിനെതിരെ ജാഗ്രത പുലർത്തേണ്ട മതേതര ജനാധിപത്യ ശക്തികൾക്ക് ആയുധമാകണമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ ഒരു ദലിത് സ്ഥാനാർഥി ജയിച്ചത്, നിരന്തര വർഗീയ കലാപങ്ങൾ സൃഷ്ടിച്ച മനുഷ്യത്വ മരവിപ്പിൽനിന്ന് ഉത്തരേന്ത്യൻ ജനത പാഠം പഠിച്ചു വരുന്നതിന്റെ സൂചനയാണ്. എന്നാൽ, ജനാധിപത്യ അവബോധത്തിൽ നിന്ന് കേരളീയ ജനത പിന്മാറിക്കൊണ്ടിരിക്കുകയാണ്.
നവോത്ഥാനം ഉണ്ടാക്കിയ വെളിച്ചം കെട്ടുപോകാതെ സൂക്ഷിക്കാൻ സർവമത സമ്മേളന ഊർജം ഉപകരിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.ജീവൻ ഭീമ നഗർ കാരുണ്യഹാളിൽ നടന്ന പരിപാടിയിൽ ഡെന്നിസ് പോൾ അധ്യക്ഷത വഹിച്ചു. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അവാർഡ് കരസ്ഥമാക്കിയ സുധാകരൻ രാമന്തളി സംവാദം ഉദ്ഘാടനം ചെയ്തു.
തുടർന്ന് കേരള സമാജം ദൂരവാണി നഗർ പ്രസിഡന്റ് മുരളീധരൻ നായർ, ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് കലിസ്റ്റ്സ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായർ, ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മ ദാസ്, ഇ.എം.എസ് പഠനവേദി ചെയർമാൻ ആര്.വി. ആചാരി, ടി.എം. ശ്രീധരൻ, വി.കെ. സുരേന്ദ്രൻ, ഡോ. എം.പി. രാജൻ, മലയാളം മിഷൻ കർണാടക ചാപ്റ്റർ കൺവീനർ ടോമി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മലയാളം മിഷൻ പ്രസിഡന്റ് കെ. ദാമോദരൻ കവി കടമ്മനിട്ടയുടെ ‘കാട്ടാളൻ’ എന്ന കവിത ആലപിച്ചു. സി.പി.എ.സി പ്രസിഡന്റ് സി. കുഞ്ഞപ്പൻ സ്വാഗതവും ജോയന്റ് സെക്രട്ടറി അനുരൂപ് വൽസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.