ഓപറേഷൻ ഹസ്ത നടത്തിയാൽ തിരിച്ചടി നൽകുമെന്ന് ബി.ജെ.പി
text_fieldsബംഗളൂരു: ബി.ജെ.പി എം.എൽ.എമാരെ കോൺഗ്രസിലേക്ക് കൊണ്ടുപോയാൽ തക്ക തിരിച്ചടി നൽകുമെന്ന ഭീഷണിയുമായി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി. നിയമസഭയിൽ പൂർണ ഭൂരിപക്ഷമുള്ള കോൺഗ്രസ് നല്ല ഭരണം കാഴ്ചവെക്കാനാണ് ശ്രമിക്കേണ്ടതെന്നും മറ്റ് അനാവശ്യ കാര്യങ്ങളിൽ ഇടപെടരുതെന്നും സി.ടി. രവി മുന്നറിയിപ്പ് നൽകി.
‘‘കോൺഗ്രസുകാരോട് ഞാൻ ചിലത് പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ തെരഞ്ഞെടുപ്പ് ജയിച്ചു. 135 സീറ്റ് നേടി. സ്വതന്ത്രരുടെ പിന്തുണയും ലഭിച്ചു. അതിനാൽ നല്ല ഭരണം കാഴ്ചവെക്കാൻ ശ്രമിക്കുക. അതിൽ കവിഞ്ഞ് പ്രവർത്തിച്ചാൽ പിന്നെ എങ്ങനെ പ്രവർത്തിക്കണമെന്ന് ഞങ്ങൾക്കറിയാം. അതിന്റെ അനന്തരഫലത്തെക്കുറിച്ച് നിങ്ങൾക്ക് നന്നായറിയാവുന്നതാണ്’’ -സി.ടി. രവി പറഞ്ഞു. മതിയായ ഭൂരിപക്ഷമുള്ള കോൺഗ്രസ് കൂടുതൽ കളിച്ചാൽ സാഹചര്യം മോശമാകും. അത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുന്നതാണ് കോൺഗ്രസിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
2019ൽ കർണാടകയിലുണ്ടായ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. 2018ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 104 സീറ്റ് ലഭിച്ചിരുന്നു. ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസും ജെ.ഡി-എസും ചേർന്ന് സഖ്യം തീർത്ത് ബി.ജെ.പിയെ മാറ്റിനിർത്തി. മൂന്നുമാസത്തിനകം സഖ്യത്തിൽ കാര്യങ്ങൾ വഷളായി. ഒന്നിച്ചു മത്സരിച്ചിട്ടും അവർക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽവി വഴങ്ങേണ്ടി വന്നു. സഖ്യഭരണത്തിന് കീഴിൽ അനിശ്ചിതത്വവും അരാജകത്വവും നിലനിൽക്കുന്നുണ്ടായിരുന്നു. കോൺഗ്രസിലെയും ജെ.ഡി-എസിലെയും ചില എം.എൽ.എമാർക്ക് ബി.ജെ.പിയാണ് സുരക്ഷിതമെന്ന് തോന്നി. അങ്ങനെ അവർ ബി.ജെ.പിയിലേക്ക് വന്നു. എന്നാൽ, ഇപ്പോൾ അത്തരമൊരു രാഷ്ട്രീയ സാഹചര്യമില്ലെന്നും കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും സി.ടി. രവി പറഞ്ഞു. ആരും ബി.ജെ.പി വിട്ട് പോകുമെന്ന് കരുതുന്നില്ല. ഇനി കോൺഗ്രസ് അതിരുകടന്ന് വല്ലതും ചെയ്താൽ ബി.ജെ.പിയെ സംരക്ഷിക്കാനും രാഷ്ട്രീയമായി പ്രതികരിക്കാനും ഞങ്ങൾക്കറിയാം -രവി കൂട്ടിച്ചേർത്തു.
ഏതാനും ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക് ചേക്കാറാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് സി.ടി. രവിയുടെ പ്രതികരണം. 2019ൽ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യ സർക്കാറിനെ വീഴ്ത്തിയ ബി.ജെ.പിയുടെ ഓപറേഷൻ താമരയിൽ കോൺഗ്രസിൽനിന്നും ജെ.ഡി-എസിൽനിന്നും രാജിവെച്ച് ബി.ജെ.പിയിലേക്കെത്തിയ എം.എൽ.എമാരിൽ ചിലരും ഇക്കൂട്ടത്തിലുണ്ട്. പല പ്രതിപക്ഷ പാർട്ടി നേതാക്കളും കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ട് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പ്രസ്താവിച്ചിരുന്നു. നേതൃപ്രതിസന്ധിയിൽ ഉഴലുന്ന ബി.ജെ.പിയിൽനിന്നും ജെ.ഡി-എസിൽനിന്നും ചില നേതാക്കൾ ശിവകുമാറുമായി ബന്ധം പുലർത്തുന്നതായാണ് വിവരം. മുൻ എം.പിയും ജെ.ഡി-എസ് നേതാവുമായ ആയന്നൂർ മഞ്ജുനാഥ് ഞായറാഴ്ച ബംഗളൂരുവിലെ ശിവകുമാറിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.