വസ്തുത പരിശോധന വിഭാഗത്തിന് 10 കോടി
text_fieldsബംഗളൂരു: സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ-നുണ പ്രചാരണം കണ്ടെത്താനും ഫാക്ട് ചെക്കിങ് നടത്താനുമായുള്ള ഇൻഫർമേഷൻ ഡിസോർഡർ ടാക്ലിങ് യൂനിറ്റ് (ഐ.ഡി.ടി.യു) പത്ത് കോടി രൂപ അനുവദിച്ചു. ഐ.ഡി.ടി.യു രൂപവത്കരണത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സംസ്ഥാന വിവരസാങ്കേതിക മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. സംസ്ഥാന സർക്കാറിന് കീഴിലുള്ള പുതിയ വിഭാഗം ഇത്തരത്തിലുള്ള പരാതികൾ പരിശോധിക്കാനും വിദ്വേഷപ്രചാരണം തടയാനും ഇന്റർനെറ്റിൽ നിരീക്ഷണം നടത്തും.
ഐ.ഡി.ടി.യു രൂപവത്കരിക്കുമെന്ന് കോൺഗ്രസ് സർക്കാർ അധികാരമേറ്റയുടൻ കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചട്ടക്കൂട് അടക്കമുള്ള കാര്യങ്ങളിലുള്ള നിർദേശങ്ങൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച സർക്കാർ അറിയിപ്പ് നൽകിയിരുന്നു. വസ്തുതാന്വേഷണം, അപഗ്രഥനം, ശേഷി വർധിപ്പിക്കൽ എന്നീ മൂന്നു മേഖലകളിൽ ഐ.ഡി.ടി.യുവിന് കീഴിൽ മൂന്നു വിഭാഗങ്ങൾ രൂപവത്കരിക്കും. ഇതിനായുള്ള നിർദേശങ്ങൾ നൽകണമെന്നായിരുന്നു അറിയിപ്പ്.
സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള പ്രത്യേക വിഭാഗമായാണ് ഐ.ഡി.ടി.യു പ്രവർത്തിക്കുക. ബി.ജെ.പി ഭരണകാലത്ത് സംസ്ഥാനത്ത് സംഘ്പരിവാറിന്റെ നേതൃത്വത്തിൽ വിദ്വേഷപ്രചാരണം സജീവമായിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. എന്നാൽ, കോൺഗ്രസ് സർക്കാർ അധികാരമേറ്റതിന് ശേഷം ഇത്തരക്കാർക്കെതിരെ നിയമനടപടി സജീവമാണ്. ഗണേശോത്സവവുമായി ബന്ധപ്പെട്ട പരിപാടികളിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയ ഹിന്ദുത്വ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.
അതേസമയം, കർണാടക സർക്കാറിന്റെ പുതിയ നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്. ‘ഫാക്ട് ചെക് യൂനിറ്റ്’ രൂപവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ ആശങ്കയെന്നും ഈ രംഗത്തുള്ളവർ പറയുന്നു. കൊമേഡിയൻ കുനാൽ കംറയും ചില മാധ്യമങ്ങളും ബോംബെ ഹൈകോടതിയെ സമീപിച്ചതോടെയാണ് കേന്ദ്രനീക്കം തൽക്കാലം തടസ്സപ്പെട്ടിരിക്കുന്നത്.
എന്നാൽ, വിവര സാങ്കേതിക നിയമം (2000) ഭേദഗതി ചെയ്യുകയും തങ്ങളുടെ മനോഗതിക്ക് അനുസരിച്ച് അടിച്ചേൽപിക്കുകയും ചെയ്യുന്നതാണ് കേന്ദ്രത്തിന്റെ നീക്കമെന്നും എന്നാൽ, കർണാടക നിലവിലുള്ള നിയമം മാറ്റുകയോ ഭേദഗതിയോ ചെയ്യുന്നില്ലെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. നിലവിലുള്ള നിയമമനുസരിച്ച് സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങളിൽ എന്താണ് നിയമപരമായത് എന്ന് വിവര സാങ്കേതികത ഉപയോഗിച്ച് തീരുമാനിക്കുകയാണ് കർണാടക സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.