കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം; ജഡ്കൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു
text_fieldsമംഗളൂരു: കർണാടക ലെജിസ്ലേറ്റിവ് കൗൺസിലിലേക്കുള്ള ദക്ഷിണ കന്നട തദ്ദേശസ്വയംഭരണ സ്ഥാപന അംഗ ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച ഉഡുപ്പി ജില്ലയിൽ ബൈന്തൂർ ബ്ലോക്കിലെ ജഡ്കൽ ഗ്രാമപഞ്ചായത്ത് ബഹിഷ്കരിച്ചു.
പഞ്ചായത്തിലെ ഗ്രാമങ്ങൾ കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണിത്. പോളിങ് ഉദ്യോഗസ്ഥരും സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച മൂന്ന് പൊലീസുകാരും കാത്തിരുന്നെങ്കിലും വോട്ടർമാർ ആരും വന്നില്ല. ഭരണസമിതിയിലെ 18 അംഗങ്ങളും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് ബഹിഷ്കരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പാർവതി പറഞ്ഞു. ജഡ്കൽ, മുഡുരു ഗ്രാമങ്ങൾ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചത് 6800 ജനസംഖ്യയുള്ള പഞ്ചായത്തിൽ വലിയ വെല്ലുവിളിയാണ്. കസ്തൂരിരംഗൻ റിപ്പോർട്ടിൽനിന്ന് ഒഴിവാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാവുന്നില്ല. വിവിധ നിർമാണ പ്രവൃത്തികൾക്കായി സമർപ്പിച്ച 35 അപേക്ഷകൾ തടഞ്ഞുവെച്ച നിലയിലാണ്. ഞായറാഴ്ച അസി. കമീഷണർമാരായ മമത ദേവി, മഹേഷ് ചന്ദ്ര എന്നിവരെത്തി അനുരഞ്ജന ശ്രമം നടത്തിയിരുന്നു. എന്നാൽ, ആവശ്യം അംഗീകരിക്കാതെ ചർച്ചക്കില്ലെന്ന് അറിയിച്ച് അവരെ തിരിച്ചയച്ചതായി പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.