ജെ. ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാറിന് കൈമാറി
text_fieldsജെ. ജയലളിത
ബംഗളൂരു: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമടക്കം പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്നാട് സർക്കാറിന് കൈമാറി.
ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ വെള്ളി, ശനി ദിവസങ്ങളിലായാണ് കൈമാറ്റ നടപടികൾ പൂർത്തിയാക്കിയത്.സ്വത്തുരേഖകൾ, 11,344 സിൽക്ക് സാരികൾ, 468 സ്വർണ, വജ്രാഭരണങ്ങൾ, 7040 ഗ്രാം തൂക്കം വരുന്ന മറ്റ് ആഭരണങ്ങൾ, 750 ജോടി ചെരിപ്പുകൾ, വാച്ചുകൾ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയാണ് കൈമാറിയത്.
250 ഷാളുകൾ, 12 റഫ്രിജറേറ്ററുകൾ, 10 ടെലിവിഷൻ സെറ്റുകൾ, എട്ട് വി.സി.ആറുകൾ, ഒരു വിഡിയോ കാമറ, നാല് സഡി പ്ലെയറുകൾ, രണ്ട് ഓഡിയോ ഡെക്കുകൾ, 24 ടേപ് റെക്കോഡറുകൾ, 1040 വിഡിയോ കാസറ്റുകൾ, അഞ്ച് ഇരുമ്പ് ലോക്കറുകൾ എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് അധികൃതർ പിടിച്ചെടുത്ത വസ്തുക്കളാണിവ.സ്വത്ത് കൈമാറൽ പ്രക്രിയ പൂർത്തിയാക്കി ഏറ്റെടുക്കുന്നതിനായി തമിഴ്നാട്ടിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഒരു സംഘം ഉദ്യോഗസ്ഥർ ബംഗളൂരുവിൽ എത്തിയിരുന്നു.
ജയലളിതയുടെ ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈമാറുന്നതിനുള്ള തീയതി പ്രത്യേക കോടതി നിശ്ചയിച്ചിരുന്നു.
എന്നാൽ, പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് ജയലളിതയുടെ അനന്തരവളും മരുമകനുമായ ജെ. ദീപയും ജെ. ദീപക്കും കർണാടക ഹൈകോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ച് ഇതുസംബന്ധിച്ച കീഴ്ക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയും പിന്നീട് ഹരജി റദ്ദാക്കുകയും ചെയ്തു.അതേസമയം, ദീപക്കെതിരായ കേസിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ദീപയും ദീപക്കും സമർപ്പിച്ച ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി തള്ളി.
നടപടിക്രമങ്ങൾ അവസാനിപ്പിച്ചുവെന്നത് അവരെ കുറ്റമുക്തയാക്കി എന്നല്ല അർഥമാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
1996ൽ ജയലളിതക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) റെയ്ഡുകൾ നടത്തി, 1997ലാണ് കുറ്റപത്രം സമർപ്പിച്ചത്. 2016ൽ ജയലളിത മരിച്ചു.
സംസ്ഥാനം കണ്ടുകെട്ടിയ സ്വത്തുക്കളിൽ ജയലളിതയുടെ കുടുംബത്തിന് അവകാശമില്ലെന്ന് കോടതി മുമ്പ് വിധിച്ചിരുന്നു.2014 സെപ്റ്റംബർ 27ന് ബംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതക്ക് നാല് വർഷം തടവും 100 കോടി രൂപ പിഴയും വിധിച്ചു.പിടിച്ചെടുത്ത വസ്തുക്കളുടെ ലേലത്തിലൂടെ കർണാടക സർക്കാർ ഈ കേസിൽ ചെലവഴിച്ച തുകക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ടി. നരസിംഹ മൂർത്തി ഹരജി ഫയൽ ചെയ്തു.
കോടതി ലേലം നിരസിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ തമിഴ്നാട് സർക്കാറിന് കൈമാറാൻ നിർദേശിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.