പീനിയ മേൽപാലത്തിൽ വലിയ വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചേക്കും
text_fieldsബംഗളൂരു: രണ്ടുവർഷത്തിലേറെയായി ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ പീനിയ മേൽപാലം വലിയ വാഹനങ്ങള്‍ക്കായി ഈ മാസം തുറന്നേക്കും. 2021 ഡിസംബര്‍മുതല്‍ ബസുകള്‍, ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാതരം ഭാരവാഹനങ്ങളുടെയും സഞ്ചാരം മേൽപാലത്തില് നിരോധിച്ചിരുന്നു.
മേൽപാലത്തിൽ തകരാര്‍ കണ്ടെത്തിയതിനെ തുടർന്നാണിത്. മേൽപാലം അടച്ചതോടെ തുമകുരു റോഡില്‍ ദിവസവും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. 4.2 കിലോമീറ്റര്‍ നീളമുള്ള മേൽപാലത്തിൽ നിലവില്‍ ദേശീയപാത അതോറിറ്റിക്ക് കീഴിൽ 38.5 കോടി രൂപ ചെലവില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
ഓരോ സ്പാനിലും രണ്ട് കേബിളുകള്‍ അധിക സ്ലോട്ടുകളാക്കി മേൽപാലം ശക്തിപ്പെടുത്തി. മേൽപാലത്തിലെ പ്രീ-സ്ട്രെസ്ഡ് കേബിളുകളില്‍ ഭാരപരിശോധന നടത്തുന്നതിന് ജനുവരി 16ന് രാത്രി 11 മുതല്‍ ജനുവരി 19ന് രാവിലെ 11 വരെ മേൽപാലത്തിലെ എല്ലാ വാഹന ഗതാഗതവും തടഞ്ഞിരുന്നു. പരിശോധനഫലം പൊസിറ്റീവ് ആണെന്നും മേൽപാലം ഭാരവാഹനങ്ങള്‍ക്കായി ഉടന്‍ തുറക്കുമെന്നും ദേശീയപാത ബംഗളൂരു റീജനല്‍ ഓഫിസര്‍ വിലാസ് പി. ബ്രഹ്മങ്കര്‍ പറഞ്ഞു.
വിശദ റിപ്പോര്‍ട്ട് വന്നതിനുശേഷം ഫെബ്രുവരി പകുതിയോടെ ഭാരവാഹനങ്ങള്ക്കുവേണ്ടി മേൽപാലം തുറന്നുകൊടുക്കുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സിവില്‍ എൻജിനീയറിങ് വിഭാഗം പ്രഫ. ചന്ദ്ര കിഷന് ജെ.എം പറഞ്ഞു.
ഇതുസംബന്ധിച്ച് കമ്മിറ്റി അംഗങ്ങളും ദേശീയപാത ഉദ്യോഗസ്ഥരും വെള്ളിയാഴ്ച യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. മേൽപാലത്തിലേക്ക് ഭാരവാഹനങ്ങള്‍ തിരികെ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനവും യോഗത്തിൽ കൈക്കൊള്ളുമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.