മംഗളൂരു സർവകലാശാല ഗണേശോത്സവ വേദിയും ഫണ്ടും വിവാദമാക്കി ബി.ജെ.പി, എം.പിയും എം.എൽ.എമാരും ഗവർണറെ കണ്ടു; ഭീഷണിപ്പെടുത്തുന്നുവെന്ന് വിസി
text_fieldsമംഗളൂരു സർവകലാശാല ഗണേശോത്സവം മംഗള ഓഡിറ്റോറിയത്തിൽ യൂനിവേഴ്സിറ്റി ചെലവിൽ നടത്തണം എന്നാവശ്യപ്പെട്ട് നളിൻ കുമാർ കട്ടീൽ എം.പിയുടെ നേതൃത്വത്തിൽ ഗവർണർക്ക് നിവേദനം നൽകുന്നു
മംഗളൂരു:ഈ മാസം 19ന് മംഗളൂരു സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ഗണേശോത്സവ വേദിയേയും ഫണ്ടിനേയും ചൊല്ലി വിവാദം.പരിപാടി മംഗള ഹാളിൽ നടത്താനും ചെലവ് സർവകലാശാല ഫണ്ടിൽ നിന്ന് അനുവദിക്കാനും നിർദേശം നൽകണം എന്നാവശ്യപ്പെടുന്ന നിവേദനം ബി.ജെ.പി എം.പിയും എം.എൽ.എമാരും രാജ്ഭവനിൽ ചാൻസലർ കൂടിയായ ഗവർണർ തവർ ചന്ദ് ഗഹ് ലോടിനെ സന്ദർശിച്ച് സമർപ്പിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പി,എം.എൽ.എമാരായ മുൻമന്ത്രി സുനിൽ കുമാർ,വേദവ്യാസ് കാമത്ത്,ഡോ.വൈ.ഭരത് ഷെട്ടി, ഹരീഷ് പൂഞ്ച,ഭഗിരഥി മുരുള്യ,ഗുർമെ സുരേഷ് ഷെട്ടി, സിണ്ടിക്കേറ്റ് അംഗം കെ.രമേശ് എന്നിവയാണ് ഗവർണറെ കണ്ടത്.
പതിവിന് വിപരീതമായി ഇത്തവണ ഗണേശോത്സവം ആൺകുട്ടികളുടെ ഹോസ്റ്റൽ പരിസരത്താണ് നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.സർവകലാശാല സാംസ്കാരിക ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിന് പകരം വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചാണ് ഗണേശ ചതുർഥി ആഘോഷം നടത്തുന്നത്.ഇത് വിശ്വാസികൾക്ക് ഏറെ വേദനയുണ്ടാക്കുന്നതാണ്.
അതേസമയം മൂന്ന് ദശാബ്ദങ്ങളായി ആൺകുട്ടികളുടെ ഹോസ്റ്റൽ പരിസരത്ത് തന്നെയാണ് ഗണേശോത്സവ പരിപാടികൾ നടത്താറുള്ളതെന്ന് വൈസ് ചാൻസലർ ജയരാജ് അമിൻ പറഞ്ഞു. കോവിഡ് കാലത്ത് മാത്രമാണ് വേദി മാറ്റിയത്. സർവകലാശാല ഫണ്ട് ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഓഡിറ്റ് വിലക്കുണ്ട്. തന്നെയുമല്ല പെൻഷൻ നൽകാൻ ഫണ്ടില്ലാത്ത അവസ്ഥയിലുമാണ് സർവകലാശാലയെന്ന് വി.സി പറഞ്ഞു.
ബിജെപി നേതാക്കൾ തന്നെ സമ്മർദ്ദത്തിലാക്കുകയാണെന്ന് അറിയിച്ച് വി.സി. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.മണിക്കൂറിലേറെ നീണ്ട സംസാരം താനും ബി.ജെ.പി നേതാക്കളും തമ്മിൽ നടത്തിയപ്പോൾ ഭീഷണി സ്വരമാണ് ആ ഭാഗത്ത് നിന്നുണ്ടായത്.വഴങ്ങിയില്ലെങ്കിൽ പ്രക്ഷോഭം നേരിടേണ്ടി വരും എന്ന മുന്നറിയിപ്പാണ് നൽകിയതെന്ന് വി.സി കത്തിൽ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.