കർണാടകയിൽ 66 ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്നുമുതൽ നിരക്ക് വർധന
text_fieldsബംഗളൂരു വിമാനത്താവളം റോഡ് ടോൾ പ്ലാസ
ബംഗളൂരു: പണപ്പെരുപ്പവുമായി ബന്ധപ്പെട്ട വാർഷിക നടപടിക്രമങ്ങളുടെ ഭാഗമായി ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനമൊട്ടാകെ ടോൾ നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം.
സംസ്ഥാനത്തെ 66 ടോൾ പ്ലാസകളിൽ ഭൂരിഭാഗത്തിനും ഇളവ് കാലാവധിയെ ആശ്രയിച്ച് പുതുക്കിയ നിരക്കുകൾ ബാധകമാകും. പരമാവധി വർധന അഞ്ച് ശതമാനവും കുറഞ്ഞത് മൂന്ന് ശതമാനവുമാണെന്ന് ബംഗളൂരു ദേശീയ പാത പ്രോജക്ട് ഡയറക്ടർ കെ.ബി. ജയകുമാർ പറഞ്ഞു. കണിമിനികെ, ശേഷഗിരിഹള്ളി (ബംഗളൂരു-മൈസൂരു), നംഗ്ലി (ബംഗളൂരു-തിരുപ്പതി), ബാഗേപ്പള്ളി (ബംഗളൂരു-ഹൈദരാബാദ്), സദഹള്ളി (ബംഗളൂരു വിമാനത്താവള റോഡ്), ഹുലികുണ്ടെ, നല്ലുരു ദേവനഹള്ളി (സാറ്റലൈറ്റ് ടൗൺ റിങ് റോഡ്) എന്നിവ ടോൾ നിരക്ക് വർധിക്കുന്നവയിൽ ഉൾപ്പെടും.
2023-24ൽ ഇന്ത്യയിലെ മൊത്തം ടോൾ പിരിവ് 64,809.86 കോടി രൂപയിലെത്തിയെന്ന് ഈമാസം 19ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 35 ശതമാനം വർധനവാണ്. 2019-20ൽ പിരിവ് 27,503 കോടി രൂപയായിരുന്നു. കർണാടകയിൽ 66 ടോൾ പ്ലാസകളുണ്ട്.
2008ലെ ദേശീയ പാത ഫീസ് (നിരക്കുകളും പിരിവും നിർണയിക്കൽ) നിയമങ്ങളും അതത് കൺസെഷനയർ കരാറും അനുസരിച്ചാണ് ദേശീയപാതകളിലെ എല്ലാ ടോൾ പ്ലാസകളും സ്ഥാപിച്ചിരിക്കുന്നത്. 2008ലെ നിയമങ്ങൾക്കനുസൃതമായി മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയാണ് നിരക്കുകളുടെ വർധന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.