പി.യു.സി ഫലം പ്രഖ്യാപിച്ചു; തോറ്റവർക്ക് രണ്ട് അവസരം കൂടി
text_fieldsരണ്ടാം വർഷ പ്രീയൂനിവേഴ്സിറ്റി കോഴ്സ് ഫലം വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പ്രഖ്യാപിക്കുന്നു
ബംഗളൂരു: മാർച്ച് ഒന്നുമുതൽ 20 വരെ നടന്ന രണ്ടാം വർഷ പ്രീയൂനിവേഴ്സിറ്റി കോഴ്സ് (പി.യു.സി) ഫലം ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പ്രഖ്യാപിച്ചു. 73.45 ആണ് സംസ്ഥാനത്തെ വിജയശതമാനം. വിജയിച്ചവരുടെ പട്ടിക പുറത്തുവിട്ട മന്ത്രി, പരാജയപ്പെട്ടവർക്ക് രണ്ട് അവസരംകൂടി അനുവദിക്കുമെന്ന് അറിയിച്ചു.
ഈ വർഷം, 73.45 ശതമാനം വിദ്യാർഥികൾ പരീക്ഷ പാസായി. സംസ്ഥാനത്തൊട്ടാകെ 7,13,862 വിദ്യാർഥികൾ പരീക്ഷയെഴുതി. അവരിൽ 3,35,468 ആൺകുട്ടികളും 3,78,389 പെൺകുട്ടികളും അഞ്ച് ട്രാൻസ്ജെൻഡർമാരുമാണ്. 18,845 വിദ്യാർഥികൾ 50 ശതമാനത്തിൽ താഴെ മാർക്ക് നേടി. സയൻസിൽ 82.54 ശതമാനം, ആർട്സിൽ 53.29 ശതമാനം, കൊമേഴ്സിൽ 76.07 ശതമാനം എന്നിങ്ങനെയാണ് വിജയം.തീര ജില്ലകളായ ഉഡുപ്പിയും ദക്ഷിണ കന്നടയും സംസ്ഥാനത്ത് മികച്ചുനിന്നു.
93.90 ശതമാനം വിജയത്തോടെ ഉഡുപ്പി സംസ്ഥാനത്ത് ഒന്നാമതും 93.57 ശതമാനം വിജയവുമായി ദക്ഷിണ കന്നട രണ്ടാമതുമെത്തി. 85.36 ശതമാനവുമായി ബംഗളൂരുവാണ് മൂന്നാമത്. യാദ്ഗിർ ജില്ലയാണ് ഏറ്റവും പിറകിൽ; 48.45 ശതമാനം. മംഗളൂരുവിലെ എക്സ്പെർട്ട് പി.യു കോളജിലെ അമൂല്യ കാമത്ത്, തീർഥഹള്ളി വാഗ്ദേവ് സ്കൂളിലെ ആർ. ദീക്ഷ എന്നിവർ സയൻസിൽ 600 ൽ 599 സ്കോർ നേടി സംസ്ഥാന ഒന്നാം റാങ്ക് പങ്കിട്ടു.
കാനറ പി.യു കോളജിലെ ദീപശ്രീ 600 ൽ 599 സ്കോർ നേടി കൊമേഴ്സിൽ സംസ്ഥാന ഒന്നാം റാങ്ക് നേടി. ആർട്സിൽ, ബെള്ളാരിയിലെ ഇന്ദു പി.യു കോളജിലെ സഞ്ജന ബായി 600 ൽ 597 സ്കോർ നേടി സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി. ബെള്ളാരിയിലെ കെ. നിമല ആർട്സിൽ രണ്ടാം റാങ്ക് നേടി. സയൻസ് സ്ട്രീമിൽ സംസ്ഥാനത്ത് അഞ്ചാം റാങ്ക് നേടിയ കനിയൂരിലെ എൻ. ശ്രീവിദ്യയാണ് ഗവ. പി.യു കോളജുകളിൽ ഒന്നാമത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.