ഋഷി സുനക്: കർണാടകയുടെ മരുമകൻ
text_fieldsബംഗളൂരു: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ ഋഷി സുനക് കർണാടകയുടെ മരുമകൻ. ഐ.ടി ഭീമന്മാരായ ഇൻഫോസിസിന്റെ സഹസ്ഥാപകനായ എൻ.ആർ. നാരായണമൂർത്തിയുടെയും എഴുത്തുകാരി സുധ മൂർത്തിയുടെയും മകൾ അക്ഷത മൂർത്തിയാണ് ഋഷിയുടെ ഭാര്യ. ഇരുവരുടെയും വിവാഹം 2009 ആഗസ്റ്റ് 30ന് ബംഗളൂരുവിലെ ദ ലീലാ പാലസ് ഹോട്ടലിൽ വെച്ചായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പ്രമുഖ വ്യക്തികളെയും ഉൾപ്പെടുത്തി മൂന്നുദിവസം നീളുന്ന ആഘോഷമായാണ് അന്ന് ആ വിവാഹം അരങ്ങേറിയത്. ഐ.ടി രംഗത്തെ പ്രമുഖരായ അസിം പ്രേംജി, നന്ദൻ നിലേകനി, ക്രിസ് ഗോപാലകൃഷ്ണൻ, എസ്.ഡി. ഷിബുലാൽ, ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുക്കോൺ, അന്തരിച്ച നടനും നാടകകൃത്തുമായ ഗിരീഷ് കർണാട്, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്ന് വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. നാരായണ മൂർത്തിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ബയോകോൺ എം.ഡി കിരൺ മജുംദാർ ഷോയുടെ ബംഗ്ലാവിൽ വെച്ചായിരുന്നു ആഗസ്റ്റ് 28ന് വിവാഹത്തിന്റെ മെഹന്തി ചടങ്ങുകൾ. പിറ്റേദിവസം ജയനഗറിലെ ചാമരാജ് കല്യാണ മണ്ഡപത്തിൽ വരപൂജ. 30ന് ലീലാപാലസിൽ താലികെട്ട്.
യു.എസിലെ സ്റ്റാൻഫോഡ് സർവകലാശാലയിൽ എം.ബി.എക്ക് പഠിക്കവെയാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നതും പ്രണയിതരാവുന്നതും. 42 കാരനായ ഋഷി ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കർണാടകയും സന്തോഷത്തിലാണ്.
സുധ മൂർത്തിയുടെ നാടായ ഹുബ്ബള്ളിയിലാണ് അക്ഷത ജനിച്ചതും വളർന്നതും. ഇൻഫോസിസിൽ 5000 കോടി മൂല്യമുള്ള ഓഹരി അക്ഷതയുടെ പേരിലുണ്ട്. ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിൽ സന്തോഷമുണ്ടെന്നും ബ്രിട്ടനിലെ ജനങ്ങൾക്കായി നല്ലതുചെയ്യാൻ ഋഷിക്ക് കഴിയുമെന്നും നാരായണ മൂർത്തി പറഞ്ഞു. കാലം പൂർണമായും തിരിഞ്ഞു വന്നുവെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. 200 വർഷത്തോളം ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചു. ഒരുനാൾ ഒരു ഇന്ത്യക്കാരൻ തങ്ങളെ ഭരിക്കുമെന്ന് അവർ സ്വപ്നത്തിൽപോലും വിചാരിച്ചിട്ടുണ്ടാവില്ല. കാലചക്രം മുഴുവനായി തിരിഞ്ഞുവരുന്നു- അദ്ദേഹം പറഞ്ഞു. ഋഷി സുനക് കർണാടകയുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു. ഇന്ത്യയും ബ്രിട്ടനുംതമ്മിലെ ബന്ധത്തിൽ പുതിയ തുടക്കം കുറിക്കാൻ അദ്ദേഹത്തിന്റെ ഭരണത്തിന് കഴിയട്ടെ എന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.