മംഗളൂരു സർവകലാശാലയിൽ ഏഴ് കോടി ഫണ്ട് ദുരുപയോഗം
text_fieldsമംഗളൂരു: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലുകൾ നിർമിക്കുന്നതിനായി രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റുസ) പ്രകാരം അനുവദിച്ച ഏഴ് കോടി രൂപ ദുരുപയോഗം ചെയ്തതായി ആരോപണം. കർണാടക സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിദഗ്ധ സമിതി ഇതുസംബന്ധിച്ച ക്രമക്കേടുകൾ കണ്ടെത്തി.
കാമ്പസിൽ ഹോസ്റ്റൽ കെട്ടിടങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോൾ, ഫണ്ട് അന്താരാഷ്ട്ര ഹോസ്റ്റലിനായി ഉപയോഗിച്ചുവെന്ന് അവകാശപ്പെട്ട് സർവകലാശാല ഉദ്യോഗസ്ഥർ കമ്മിറ്റിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ച വിനിയോഗ സർട്ടിഫിക്കറ്റിൽ രണ്ട് വ്യത്യസ്ത ഹോസ്റ്റലുകളുടെ നിർമാണം അവകാശപ്പെട്ടു. സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചു, തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകി. സർവകലാശാല സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്ന് വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
ദുരുപയോഗം ചെയ്ത ഫണ്ടുകൾ തിരിച്ചുപിടിക്കാനും പിഴ ചുമത്താനും കൗൺസിൽ ശിപാർശ ചെയ്തിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. റുസ ഫണ്ടുകൾ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.