സൗജന്യ വധം; പുനരന്വേഷണാവശ്യം ശക്തം
text_fieldsമംഗളൂരു: ധർമസ്ഥലയിൽ 11 വർഷം മുമ്പ് കോളജ് വിദ്യാർഥിനി സൗജന്യയെ(17) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി ദക്ഷിണ കന്നട, ഉഡുപ്പി ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ ബെൽത്തങ്ങാടി താലൂക്ക് ഓഫിസ് മാർച്ച് നടത്തി. പാർട്ടി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എം.പി ഉദ്ഘാടനം ചെയ്തു. രണ്ടു ജില്ലകളിൽനിന്നുള്ള ബി.ജെ.പി എം.എൽ.എമാർ പങ്കെടുത്തു. ഈ ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകൾ പ്രക്ഷോഭത്തിലാണ്. പ്രദേശവാസികളായ സമാനമനസ്കർ തിങ്കളാഴ്ച സംഘടിപ്പിച്ച റാലി മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ വസന്ത ബങ്കര ഉദ്ഘാടനം ചെയ്തു. സൗജന്യയുടെ മാതാവ് കുസുമാവതി, വല്യച്ഛൻ ബാബു ഗൗഡ, മഹേഷ് തിമ്മറോഡി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് മുനീർ കാട്ടിപ്പള്ള എന്നിവർ സംസാരിച്ചു.
2012 ഒക്ടോബർ ഒമ്പതിനാണ് ഉജ്റെ ശ്രീ ധർമസ്ഥല മഞ്ചുനാഥേശ്വര കോളജിൽ രണ്ടാം വർഷ പി.യു വിദ്യാർഥിനിയായിരിക്കെ സൗജന്യ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കോളജ് വിട്ട് വീട്ടിലെത്താത്ത കുട്ടിയുടെ നഗ്ന മൃതദേഹം പിറ്റേന്ന് നേത്രാവതി നദിക്കരയിൽ വിജനസ്ഥലത്ത് കൈകൾ ചുരിദാർ ഷാൾകൊണ്ട് പിറകിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സൗജന്യയുടെ പിതാവ് ചന്ദ്രപ്പ ഗൗഡയുടെ പരാതിയിൽ കേസെടുത്ത ധർമസ്ഥല പൊലീസ് പരിസരത്ത് സംശയ സാഹചര്യത്തിൽ കണ്ടെത്തിയ സന്തോഷ് റാവു എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 11 വർഷത്തിനിടയിൽ ലോക്കൽ പൊലീസും സി.ഐ.ഡിയും ഒടുവിൽ സി.ബി.ഐയും അന്വേഷിച്ച കേസിൽ പ്രതിയെ കഴിഞ്ഞ ജൂൺ 16ന് ബംഗളൂരു സി.ബി.ഐ പ്രത്യേക കോടതി വിട്ടയക്കുകയായിരുന്നു.
ശരിയായ രീതിയിൽ അന്വേഷണം നടക്കാത്തതാണ് പ്രതി രക്ഷപ്പെടാൻ കാരണം എന്ന ആരോപണമാണ് ഉയരുന്നത്. സംഭവത്തിന് പിറകിലെ യഥാർഥ കുറ്റവാളികൾ പുറത്താണെന്ന ആക്ഷേപവുമുണ്ട്. ധർമസ്ഥലയിലെ ആൾദൈവത്തിനെതിരെയാണ് ആരോപണങ്ങളുടെ മുന നീളുന്നത്. അദ്ദേഹവും കേസിന്റെ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നതാണ് ഒടുവിലത്തെ ചിത്രം.
കോടതി ആവശ്യപ്പെടാതെ പുനരന്വേഷണം സാധ്യമല്ല -ആഭ്യന്തര മന്ത്രി
മംഗളൂരു: സൗജന്യ വധക്കേസ് പുനരന്വേഷണം നടത്താൻ സർക്കാറിന് നേരിട്ട് ഉത്തരവിടാൻ കഴിയില്ലെന്ന് ആഭ്യന്തര ഡോ.ജി. പരമേശ്വര പറഞ്ഞു. അരസിക്കരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് സി.ബി.ഐക്ക് കൈമാറിയത് മുൻ കോൺഗ്രസ് സർക്കാറാണ്. സി.ബി.ഐ പ്രത്യേക കോടതിയാണ് പ്രതിയെ വിട്ടയച്ചത്. ഇനിയും അന്വേഷണം വേണമെങ്കിൽ കോടതി ആവശ്യപ്പെടണം. കോടതി വിധിക്കെതിരെ അപ്പീൽ പോവുകയാണ് ആവശ്യം ഉന്നയിക്കുന്നവർ ചെയ്യേണ്ടതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.