സൗത്ത് ഇന്ത്യൻ പ്രവാസി അമച്വർ നാടകോത്സവത്തിന് സമാപനം
text_fieldsബാംഗ്ലൂർ കേരള സമാജം സംഘടിപ്പിച്ച നാടകോത്സവത്തിലെ സമ്മാനദാന ചടങ്ങിൽ നിന്ന്
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജവും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ പ്രവാസി അമച്വർ നാടകോത്സവത്തിന്, ഇന്ദിരനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റൊറിയത്തിൽ തിരശീല വീണു.
നാടകോത്സവം സമാപന സമ്മേളനം ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് മുൻ ചെയർമാൻ ഡോ കൃഷ്ണദാസ് നായർ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് സുധി വർഗീസ് അധ്യക്ഷത വഹിക്ച്ചു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി. എൻ ബാലകൃഷ്ണൻ, ഇ.സി.എ ജോയിന്റ് സെക്രട്ടറി വി.കെ.രാജേഷ്, സാഹിത്യ വിഭാഗം ചെയർമാൻ ഓ വിശ്വനാഥൻ, സമാജം വൈസ് പ്രസിഡന്റ് സുധീഷ് പി.കെ, കൾച്ചറൽ സെക്രട്ടറി വി മുരളിധരൻ, അസിസ്റ്റന്റ് സെക്രട്ടറി വി.എൽ. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
നാടകോത്സവത്തിൽ ഒന്നാം സമ്മാനം 50,000 യും റോളിങ് ട്രോഫിയും ചെന്നൈ ഉപാസന അവതരിപ്പിച്ച പെരുമലയൻ കരസ്ഥമാക്കി. രണ്ടാം സമ്മാനം 30,000 രൂപയും ട്രോഫിയും ഓൺ സ്റ്റേജ് ജാലഹള്ളി അവതരിപ്പിച്ച ശവം വാരിക്ക് ലഭിച്ചു. കൈരളി കലാസമിതി, വിമാനപുര അവതരിപ്പിച്ച സൂര്യകാന്തി ക്ക് മൂന്നാം സമ്മാനമായ 20,000 രൂപയും ട്രോഫിയും ലഭിച്ചു. മികച്ച സംവിധായകനായി ചെന്നൈ മക്തൂബ് തിയേറ്റർ അവതരിപ്പിച്ച ദ ഫസ്റ്റ് ഗോൾ ന്റെ പ്രശോഭ് പ്രണവം അർഹനായി. മികച്ച തിരക്കഥ കൃത്ത് രതീഷ് റാം (നാടകം - കൈരളി കലാസമിതി, വിമാനപുര അവതരിപ്പിച്ച സൂര്യകാന്തി). പെരുമലയനിലെ കേളു എന്ന കഥാപത്രം അവതരിപ്പിച്ച ജോസഫ്.കെ.കെ മികച്ച നടനും ശവം വാരി യിലെ അമ്മയായി വേഷമിട്ട ആതിര സുരേഷ് മികച്ച നടിയുമായി.
ശവംവാരിയിലെ മകനായി വേഷമിട്ട ആദിത് ആർ നായർ, ചാവറ കലാവേദിയുടെ ഗ്രേസിയുടെ ആകാശത്തിലെ ഗ്രേസിയായി അഭിനയിച്ച അലോൺസാ ടിജോ എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി. സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബാംഗ്ലൂരിൽനിന്നും ചെന്നൈയിൽ നിന്നുമായി 8 നാടകങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.