ഹോളി ആഘോഷ ഭക്ഷണം കഴിച്ച് വിദ്യാർഥി മരിച്ചു; 28 പേർ ആശുപത്രിയിൽ
text_fieldsബംഗളൂരു: ഹോളി ആഘോഷത്തിനായി തയാറാക്കിയ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് മാണ്ഡ്യയിലെ സ്വകാര്യ സ്കൂൾ നടത്തുന്ന അനധികൃത ഹോസ്റ്റലിലെ ആൺകുട്ടി മരിച്ചു.
28 പേരെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഘാലയ സ്വദേശി കെർലോങാണ് (13) മരിച്ചത്. മാണ്ഡ്യ മലവള്ളി താലൂക്കിലെ ടി കഗേപുര ഗ്രാമത്തിലെ ഗോകുല വിദ്യാ സംസ്ഥേയിലാണ് സംഭവം നടന്നതെന്ന് മാണ്ഡ്യ പൊലീസ് പറഞ്ഞു. 1989 മുതൽ പ്രവർത്തിക്കുന്ന സ്കൂളിന് ഹോസ്റ്റൽ നടത്താനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്ന് മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു.
കുട്ടികൾക്കുള്ള ടോയ്ലറ്റുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മാനേജ്മെന്റ് നിയമവിരുദ്ധമായി ഹോസ്റ്റൽ നടത്തിവരുകയായിരുന്നു.
എൽ.കെ.ജിമുതൽ എട്ടാം ക്ലാസ് വരെ ആകെ 202 വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. മേഘാലയയിൽനിന്നുള്ള 30 കുട്ടികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. സമീപത്തുള്ള പരിപാടികളിൽനിന്നോ ആഘോഷങ്ങളിൽനിന്നോ വിവാഹങ്ങളിൽനിന്നോ മിച്ചംവരുന്ന ഭക്ഷണം ഈ അന്തേവാസികൾക്ക് നൽകുന്ന ക്രമീകരണമാണ് സ്കൂൾ പിന്തുടരുന്നതെന്ന് എസ്.പി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.