സൂരജ് രേവണ്ണയുടെ സി.ഐ.ഡി കസ്റ്റഡി ബുധനാഴ്ച വരെ നീട്ടി
text_fieldsസൂരജ് രേവണ്ണ
ബംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ ജെ.ഡി-എസ് എം.എൽ.സി സൂരജ് രേവണ്ണയുടെ (37) സി.ഐ.ഡി കസ്റ്റഡി രണ്ടു ദിവസത്തേക്കുകൂടി നീട്ടിനൽകി കോടതി. വിശദമായ ചോദ്യം ചെയ്യലിനായി ജൂൺ 23ന് അനുവദിച്ച എട്ടു ദിവസത്തെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെയാണ് അന്വേഷണ സംഘം സൂരജ് രേവണ്ണയെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്.
ജൂൺ 23ന് അറസ്റ്റിലായ സൂരജ് രേവണ്ണക്കെതിരെ ജൂൺ 25ന് മറ്റൊരു ലൈംഗിക പീഡന പരാതികൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. സൂരജിന്റെ അടുത്ത സഹായിയാണ് രണ്ടാമത്തെ പരാതി നൽകിയത്. ഇയാൾ നേരത്തെ സൂരജിനുവേണ്ടി ഒന്നാം കേസിലെ പരാതിക്കാരനെതിരെ രംഗത്തുവന്നിരുന്നു. ഹാസൻ അർക്കൽ ഗുഡ് സ്വദേശിയും 27കാരനുമായ ജെ.ഡി-എസ് പ്രവർത്തകനാണ് സൂരജ് രേവണ്ണക്കെതിരെ ആദ്യം പീഡന പരാതി നൽകിയത്.
ജൂൺ 16ന് ഗണ്ണിക്കടയിലെ സൂരജിന്റെ ഫാം ഹൗസിൽവെച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ജൂൺ 22ന് കേസ് രജിസ്റ്റർ ചെയ്ത ഹൊളെ നരസിപൂർ പൊലീസ്, സൂരജ് രേവണ്ണയെ പിടികൂടി, രാത്രി മുഴുവൻ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പിറ്റേന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഐ.പി.സി 377, 342, 506 വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്. കേസ് ആഭ്യന്തര വകുപ്പ് ഉടൻ സി.ഐ.ഡി വിഭാഗത്തിന് കൈമാറിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.