ചരക്കുകപ്പലിലെ തീയണച്ചു; മംഗലാപുരം ഭാഗത്തേക്ക് മാറ്റി
text_fieldsമട്ടാഞ്ചേരി: അന്തർദേശീയ സമുദ്ര പാതയിൽ തീപിടിച്ച ചരക്കുകപ്പൽ മംഗലാപുരം ഭാഗത്തേക്ക് മാറ്റി. കപ്പലിലുണ്ടായ അഗ്നിബാധയിൽ ആളപായമില്ല. ഗുജറാത്തിലെ മുദ്ര തുറമുഖത്തുനിന്ന് കൊളംബോയിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിനിടെയാണ് ‘മർക്സ് ഫ്രാങ്ക്ഫർട്ട്’ കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായത്.
കൊച്ചി, ഗോവ എന്നിവിടങ്ങളിലെ കോസ്റ്റ് ഗാർഡ് സേനയുടെ കപ്പലുകൾ ചേർന്ന് 12 മണിക്കൂർ നീണ്ട പ്രയത്നത്തിലൂടെയാണ് ശനിയാഴ്ച രാവിലെ ഏഴോടെ തീയണച്ചത്. തീ അണച്ചെങ്കിലും തുടർ നടപടികൾക്കായി കപ്പൽ കാർവാർ തീരത്തേക്ക് ആദ്യം നീക്കി. കപ്പൽ അവിടെനിന്ന് നീക്കാൻ നിർദേശിച്ചതോടെ മംഗലാപുരം ഭാഗത്തേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് പുറംകടലിൽ ചരക്ക് കപ്പലിൽ സ്ഫോടനത്തോടെ തീപിടിത്തമുണ്ടായത്.
കപ്പലിൽനിന്നുള്ള സഹായാഭ്യർഥനയെത്തുടർന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് സേനയുടെ സുജിത്, സാമ്രാട്ട്, സച്ചത് എന്നീ കപ്പലുകൾ തീയണക്കൽ പ്രയത്നത്തിൽ പങ്കാളികളായത്. ശക്തമായ കാറ്റും തിരമാലകളുമുള്ള പ്രതികൂല സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. കോസ്റ്റ് ഗാർഡിന്റെ ഡ്രോണിയർ വിമാനങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.