സിംഗപ്പൂരിലേക്ക് കടത്താൻ ശ്രമിച്ച കടൽക്കുതിരകളുമായി മൂന്ന് പേർ അറസ്റ്റിൽ
text_fieldsബംഗളൂരു: സിംഗപ്പൂരിലേക്ക് കടത്താൻ ശ്രമിച്ച 6626 കടൽക്കുതിരകളുമായി മൂന്ന് തമിഴ്നാട് സ്വദേശികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ബംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയ നിലയിൽ കടൽക്കുതിരകളെ കണ്ടെത്തുകയായിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ കടൽക്കുതിര വേട്ടയാണിതെന്ന് ഡി.ആർ.ഐ അധികൃതർ പറഞ്ഞു.
മുംബൈ വഴി സിംഗപ്പൂരിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. കടൽക്കുതിരകളെ കടത്തുന്ന കള്ളക്കടത്ത് ശൃംഖലയെയാണ് തകർത്തത്. തെക്കു കിഴക്കൻ ഏഷ്യൻ വിപണികളിൽ ഉണക്കിയ കടൽക്കുതിരകൾക്ക് ആവശ്യക്കാരേറെയാണ്. പ്രധാനമായും പരമ്പരാഗത മരുന്നുകൾ, അക്വേറിയങ്ങൾക്കുള്ള അലങ്കാരങ്ങൾ എന്നിവക്കാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം കടൽക്കുതിരകളെ വേട്ടയാടുന്നതും ശേഖരിക്കുന്നതും വ്യാപാരം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഇവയെ പിടികൂടുന്നതും വിൽക്കുന്നതും ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഡി.ആർ.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.