കാന്തിയേറും കാഴ്ചയൊരുക്കി സൂര്യകാന്തി; ഗുണ്ടൽപേട്ടിൽ സഞ്ചാരികളേറി
text_fieldsബംഗളൂരു: ഗുണ്ടല്‍പേട്ടിൽ വിരിഞ്ഞ സൂര്യകാന്തിപ്പൂക്കളുടെ ദൃശ്യമനോഹാരിത നുകരാൻ സഞ്ചാരികളുടെ പ്രവാഹം. ഏക്കർകണക്കിന് കൃഷിസ്ഥലങ്ങളിലാണ് മനം കവരുന്ന പൂക്കൾ. സൂര്യകാന്തിച്ചെടികള്‍ വിളവെടുപ്പിനൊരുങ്ങിയതോടെ കർഷകരുടെ പ്രതീക്ഷകളും പൂത്തുലയുകയാണ്. തലമുറകളായി പൂകൃഷിയാണ് ഈ ഗ്രാമീണരുടെ ജീവനോപാധി. കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ ന്യായ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ 20 ദിവസത്തിനുള്ളില്‍ പൂക്കള്‍ വിത്തെടുക്കാൻ പാകത്തിലാകുമെന്നാണ് കർഷകർ പറയുന്നത്. ഇടക്കിടെ പെയ്യുന്ന മഴ ആധി പടർത്തുന്നുമുണ്ട്. മഴ മാറിനിന്നാല്‍ ഈ മാസം അവസാനത്തോടെ വിളവെടുപ്പ് നടത്താനാവും. അതുവരെ മാത്രമാണ് സഞ്ചാരി പ്രവാഹം. സൂര്യകാന്തിപ്പൂക്കളുടെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനും ദൃശ്യഭംഗി ആസ്വദിക്കാനും കുടുംബസമേതമെത്തുന്നവരാണ് കൂടുതലും.
50 രൂപ മുതല്‍ 70 രൂപ വരെയാണ് സൂര്യകാന്തിവിത്തിന്റെ വിപണിവില. വലുപ്പത്തിനനുസരിച്ചാണ് പൂ വില. വൻകിട എണ്ണക്കമ്പനികളാണ് കർഷകരില്‍നിന്ന് സൂര്യകാന്തി വാങ്ങുന്നത്. സൂര്യകാന്തിയുടെ വിത്ത്, ഇല, വേര് എന്നിവക്ക് ഔഷധഗുണമുണ്ടെങ്കിലും എണ്ണയുണ്ടാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.