‘നിന്ദ്യ പ്രവൃത്തികൾ ചെയ്യുമ്പോൾ വന്ദ്യനാണെന്ന ബോധം വേണം’ -യെദിയൂരപ്പയോട് കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ‘മുതിർന്ന രാഷ്ട്രീയ നേതാവിനോട് അങ്ങേയറ്റം ആദരവോടെ, ഇത്തരം നിന്ദ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അവർ ഇക്കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതുണ്ട്"- കർണാടക ഹൈകോടതി മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയോടായി പറഞ്ഞു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ (പോക്സോ) ജാമ്യം അനുവദിച്ചപ്പോൾ കീഴ്കോടതി നിർദേശിച്ച യാത്രാവിലക്കിൽ ഇളവ് തേടി സമർപ്പിച്ച ഹരജി വാക്കാൽ പരിശോധിച്ച വേളയിലാണ് പ്രദീപ് സിങ് യെരൂർ അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. യെദിയൂരപ്പയുടെ ഹരജി സ്വീകരിച്ച ബെഞ്ച് വരാനിരിക്കുന്ന വേനൽക്കാല അവധിക്ക് ശേഷം ഉടൻതന്നെ വാദം കേൾക്കുമെന്ന് അറിയിച്ചു. യെദിയൂരപ്പയുടെ ഹരജിയിൽ എതിർപ്പുകൾ സമർപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.
യെദിയൂരപ്പക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.വി. നാഗേഷ്, തന്റെ കക്ഷി ഒരു മുതിർന്ന രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹം സംസ്ഥാനത്തും രാജ്യത്തുടനീളവും യാത്ര ചെയ്യേണ്ടതുണ്ടെന്നും എല്ലാത്തിനും കോടതിയെ സമീപിക്കാൻ കഴിയില്ലെന്നും വാദിച്ചു.
ഈ സമയത്താണ് ഇത്തരം നിന്ദ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അവർ ഇക്കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടത്. യദ്യൂരപ്പക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെറ്റാണെന്ന് അഭിഭാഷകൻ നാഗേഷ് വാദിച്ചു. യെദിയൂരപ്പയുടെ ഹരജിയെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ രവിവർമ കുമാറും അശോക് എൻ നായക്കും എതിർത്തു. യെദിയൂരപ്പക്ക് മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ കോടതി മുന്നോട്ടുവച്ച വ്യവസ്ഥകളിൽ ഒന്നായിരുന്നു യാത്രാ നിയന്ത്രണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.