കുടുംബ പ്രശ്ന പരാതിയിൽ യുവതിയെ ആൾക്കൂട്ടം മർദിച്ചു
text_fieldsഅറസ്റ്റിലായ പ്രതികൾ
ബംഗളൂരു: തവരെക്കരയിൽ മസ്ജിദിന് പുറത്ത് യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണമെന്ന് പരാതി. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നം സംബന്ധിച്ച് ഭർത്താവ് നൽകിയ പരാതിയിൽ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ മൊഴിയെടുക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ ബുധനാഴ്ച നടന്ന അക്രമദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന് പരാതി ലഭിച്ചത്.മഹല്ല് നിവാസിയായ ജമീൽ അഹമ്മദ് ഷമീർ എന്നയാളും മുപ്പത്തെട്ടുകാരിയായ ഭാര്യയും തമ്മിലെ പ്രശ്നങ്ങൾ തീർക്കാനായിരുന്നു തവരേക്കരയിലെ ജുമാ മസ്ജിദിലേക്ക് വിളിപ്പിച്ചത്.
ഈ സമയം ഒരു കൂട്ടം ആളുകൾ യുവതിയെ വടി, പൈപ്പ് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയും കല്ലുകൾ കൊണ്ട് അടിക്കാൻ ശ്രമിക്കുകയും ചെയ്തു. രംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച യുവതി പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡ്രൈവർ മുഹമ്മദ് നിയാസ് (32), സ്ക്രാപ്പ് വ്യാപാരി മുഹമ്മദ് ഗൗസ്പീർ (45), കരിമ്പ് ജ്യൂസ് വിൽപനക്കാരനായ ചാന്ദ് ബാഷ (35), ബൈക്ക് മെക്കാനിക് ദസ്തഗിർ (24), ബുക്കംബുടി തടാകത്തിലെ മത്സ്യത്തൊഴിലാളി ടി.ആർ. റസൂൽ (42), പ്രദേശവാസിയായ ഇനായത്ത് ഉല്ലാ (51) എന്നിവരെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
ദാവൻഗരെ ജില്ല പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്തിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ റാവോയുടെ നേതൃത്വത്തിൽ അഡീഷനൽ എസ്.പിമായ സന്തോഷ് വിജയ് കുമാർ, മഞ്ജുനാഥ്, ചന്നഗിരി എ.എസ്.പി സാം വർഗീസ് എന്നിവരുടെ പിന്തുണയോടെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.