ഉണ്ണി മുകുന്ദനെതിരായ പീഡനാരോപണം: പരാതിക്കാരി ഹാജരാവണമെന്ന് കോടതി
text_fieldsകൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയ യുവതി ഈമാസം 27ന് ഹാജരാവണമെന്ന് കോടതി. ഉണ്ണി മുകുന്ദൻ തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നാണ് കോട്ടയം സ്വദേശിയായ യുവതി നൽകിയ സ്വകാര്യ അന്യായത്തിലുള്ളത്. പരാതിക്കാരിയോട് മൊഴി നൽകാൻ ശനിയാഴ്ച ഹാജരാകണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് പരാതിയിൽ മൊഴി നൽകാനുള്ള അവസാന അവസരമെന്ന നിലയിൽ 27ന് ഹാജരാവാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) നിർദ്ദേശിച്ചിരിക്കുന്നത്.
ആഗസ്റ്റ് 23ന് നടന്ന സംഭവത്തിൽ സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്. ഉണ്ണി മുകുന്ദന് കോടതി നേരത്തേ നൽകിയ ജാമ്യം റദ്ദാക്കണമെന്നും ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന്‍റെ കാരണങ്ങൾ വ്യക്തമാക്കിയ പ്രത്യേകം അപേക്ഷ നൽകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ചിത്രത്തിന്‍റെ കഥ പറയാൻ വീട്ടിലെത്തിയ തന്നെ ഉണ്ണി മുകുന്ദൻ കയറി പിടിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ ഇന്നലെ കോടതിയിൽ ഹാജരായി. കള്ളക്കേസിൽ കുടുക്കി തന്‍റെ കരിയർ നശിപ്പിക്കാനും പണം തട്ടാനുമാണ് പരാതിക്കാരിയുടെ ശ്രമമെന്നാണ് ഉണ്ണി മുകുന്ദന്‍റെ നിലപാട്. സംഭവത്തെ നിയമപരമായി നേരിടാൻ തയാറായതു കൊണ്ടാണ് ചിത്രീകരണം മാറ്റിവെച്ച് കോടതിയിലെത്തിയതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സംഭവത്തിൽ ഉണ്ണി മുകുന്ദന് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.