ചലച്ചിത്ര നിർമാതാവ് കുളത്തൂർ ഭാസ്കരൻ നായര്‍ അന്തരിച്ചു
text_fieldsതിരുവനന്തപുരം: മലയാള സിനിമയെ ലോകത്തിന് മുന്നിലെത്തിച്ച ചലച്ചിത്രനിർമാതാവും ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ തുടക്കക്കാരനുമായ കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കാഞ്ഞിരംപാറ കൈരളിനഗർ കുളത്തൂർ ഭവനിൽ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.
മലയാളത്തിലെ ഏറെ ശ്രദ്ധേയമായ സ്വയംവരം, കൊടിയേറ്റം ചിത്രങ്ങളുടെ നിർമാതാവായ അദ്ദേഹം 1965ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയെത്തിയ അടൂർ ഗോപാലകൃഷ്ണനുമായി ചേർന്ന് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ‘ചിത്രലേഖ’ക്ക് രൂപം നൽകി. സഹകരണമേഖലയിലെ ഇന്ത്യയിലെതന്നെ പ്രഥമ സംരംഭമായിരുന്നു ഇത്.
ഭരത് ഗോപി, കരമന ജനാർദനൻ നായർ തുടങ്ങിയ പ്രമുഖനടന്മാർ ചിത്രലേഖയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. ചിത്രലേഖയുടെ ബാനറിൽ കുളത്തൂർ ഭാസ്കരൻ നായര്‍ നിർമിച്ച് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1972ൽ പുറത്തിറങ്ങിയ ‘സ്വയംവരം’ നേടിയത് നാല് ദേശീയ പുരസ്കാരങ്ങളാണ്.
1978ൽ ഇരുവരും കൈകോർത്ത കൊടിയേറ്റം ഭരത് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും നേടിക്കൊടുത്തു. മലയാളസിനിമ ആസ്വാദനരംഗത്ത് വഴിമാറിയുള്ള സഞ്ചാരമായിരുന്നു സ്വയംവരവും െകാടിയേറ്റവും.
അടിയന്തരാവസ്ഥക്ക് തൊട്ട് പിന്നാലെയുണ്ടായ സാംസ്കാരിക-രാഷ്ട്രീയപ്രതിരോധത്തിെൻറ അന്തരീക്ഷത്തിൽ ഫിലിം സൊസൈറ്റികൾക്ക് വളക്കൂറുള്ള മണ്ണൊരുക്കാൻ അക്ഷീണം പ്രവർത്തിച്ച സിനിമാപ്രവർത്തകരിൽ പ്രമുഖനായിരുന്നു കുളത്തൂർ.
മുപ്പതോളം ഡോക്യുമെൻററികൾ സംവിധാനം ചെയ്ത അദ്ദേഹം മാർത്താണ്ഡവർമ, കുരുതി, കർപ്പൂരപ്പൂട്ട് തുടങ്ങിയ നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.
മകൾ: ബി. സിന്ധു (ഡയറക്ടർ ഇൻറിമേറ്റ് ഹോംസ് പ്രൈം ലിമിറ്റഡ്). മരുമകൻ: വിനിൽ എസ്. നായർ (മാനേജിങ് ഡയറക്ടർ ഇൻറിമേറ്റ്സ് ഹോം).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.