തിരശ്ശീലയിൽ കലഹിക്കുന്ന സ്ത്രീ ജീവിതങ്ങൾ
text_fieldsതിരുവനന്തപുരം: സ്ത്രീസ്വത്വത്തെയും അവൾ അനുഭവിക്കുന്ന പ്രശ്നങ്ങളെയും ചില ചട്ടകൂടിലേക്ക് ഒതുക്കാൻ ശ്രമിക്കുമ്പോൾ അതിനോട് കലഹിക്കുകയും അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്യുന്ന പെൺജീവിതങ്ങളിലേക്കാണ് 24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഭൂരിഭാഗം കാമറകളും മിഴിതുറന്നിരിക്കുന്നത്. മേള ആറാം ദിവസം പിന്നിടുമ്പോൾ ഒരു പിടി ശക്തമായ സ്ത്രീകഥാപാത്രകൾ ഇതിനോടകം പ്രക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.
വെള്ളക്കാരനായ അനാഥ ബാലനെ എടുത്തുവളർത്തുന്ന കറുത്ത വർഗക്കാരിയുടെ നൊമ്പരങ്ങളിലേക്കാണ് സൗത്ത് ആഫ്രിക്കൻ സംവിധായകൻ ബ്രട്ട് മിഖായേലിെൻറ മ ഫിയലാസ് ചൈൽഡ് പറയുന്നത്. മത്സരവിഭാഗത്തിൽ കുഞ്ഞുങ്ങളില്ലാത്ത ഒരു അമ്മയുടെ വേദനയെക്കുറിച്ച് പറയുന്ന ഈ ചിത്രം എക്കാലവും നീറ്റലായി പ്രേക്ഷക മനസിൽ ഉണ്ടാകും.
'മായി ഘട്ട്.ക്രൈം നമ്പർ 103-2005.' നീതിക്കായി സധൈര്യം പോരാടിയ ഒരമ്മയുടെ കഥയാണിത്. മലയാളിയായ ഒരമ്മ നടത്തിയ പോരാട്ടത്തെ മറാത്തിയിലൂടെ അഭ്രപാളികളിൽ എത്തിച്ചിരിക്കുകയാണ് സംവിധായകനും നടനും മലയാളിയുമായ ആനന്ദ് മഹാദേവൻ. ഗോവയിൽ രാജ്യാന്തര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ മറാത്തി ചിത്രത്തിന്റെ കഥ തിരുവനന്തപുരത്ത് നടന്ന ഉദയകുമാർ ഉരുട്ടിക്കൊല സംഭവത്തിൽ അമ്മ പ്രഭാവതി അമ്മ നീതിക്കായി നടത്തിയ നിയമ പോരാട്ടത്തിെൻറ തനത് ആവിഷ്‌കാരമാണ്.
1980കളിൽ ഗ്വാട്ടിമാലയിലെ ആഭ്യന്തരയുദ്ധത്തിെൻറ മറവിൽ രാജ്യത്തെ സ്ത്രീകൾക്ക് പട്ടാളക്കാരിൽ നിന്ന് അനുഭവിക്കേണ്ടിവന്ന ദുരന്തത്തിെൻറ കഥയാണ് സുവർണ ചകോരത്തിനായി മത്സരിക്കുന്ന സീസർ ഡയസിെൻറ 'ഔർ മദേഴ്സ്'. കലാപകാരിയെന്ന പേരിൽ ഭർത്താവിനെ കൊന്ന് തള്ളിയശേഷം അവരുടെ ഭാര്യമാരെ ജയിലടിച്ച് ദിനം തോറും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയ സൈനികരുടെ യുദ്ധവെറി ചിത്രം ലോകത്തിന് മുന്നിൽ തുറന്നുവെക്കുന്നു.
പ്രശസ്ത ഉറുദു നോവലിസ്റ്റും പത്മശ്രീ ജേത്രിയുമായ ഇസ്മത് ചുഗ്തായുടെ 'ലിഹാഫ്' എന്ന ചെറുകഥയെയും ആവിഷ്‌കാര സ്വാതന്ത്രത്തിനായുള്ള അവരുടെ പോരാട്ടത്തെയും ആസ്പദമാക്കി റാഹത് കാസ്മി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ലിഹാഫ്. ചെറുകഥയും എഴുത്തുകാരിയുടെ ജീവിതവും സമാന്തരമായി പറയുന്ന ചിത്രം ഒരേസമയം, അവഗണിക്കപ്പെടുന്ന സ്ത്രീ കാമനകളെയും ആവിഷ്‌കാര സ്വാതന്ത്രത്തെയും രണ്ടു കാലഘട്ടങ്ങളിലാക്കി പ്രേക്ഷകരിലെത്തിക്കുന്നു.എഴുത്തിലെ ലൈംഗികത പുരുഷന് മാത്രം അവകാശപ്പെട്ടതാണെന്ന കാഴ്ച്ചപ്പാടുകളെ ചിത്രം ചോദ്യം ചെയ്യുന്നു.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നത് പാപവും ആചാരലംഘനവുമാണെന്ന് കരുതിയ കാലഘട്ടത്തിൽ പ്രതിബന്ധങ്ങളെ മറികടന്ന് വിദേശത്ത് പോയി പഠിച്ച് ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർറായ ആനന്ദി ഗോപാൽ ജോഷിയെ കുറിച്ച് സമീർ വിധ്വാൻസ് ആനന്ദി ഗോപാലും മുംബൈ തെരുവിലെ സ്ത്രീ ജീവിതങ്ങളെ അടയാളപ്പെടുത്തിയ ഗീതാജ്ഞലി റാവുവിെൻറ അനിമേഷൻ ചിത്രം ബോംബെ റോസും വിഭജനാനന്തര യൂഗോസ്ലാവിയയിലെ സ്ത്രീകളുടെ അരക്ഷിതജീവിതം അഭ്രപാളിയിലെത്തിച്ച ബോസ്നിയന്‍ സംവിധായിക ഐഡ ബെഗിച്ചിെൻറ സ്നോയും ഇതിനോടകം മേളയിലെ ഹൃദയം കവർന്നു കഴിഞ്ഞിട്ടുണ്ട്.
21ാം നൂറ്റാണ്ടിലും വിധവയായതിെൻറ പേരിൽ സമൂഹവിലക്കുകൾ നേരിടേണ്ടിവരുന്ന വൃദ്ധയുടെ ജീവിതം പറയുന്ന കിസ്ലേയുടെ ജസ്റ്റ് ലൈക്ക് ദാറ്റ്, ഭർത്താവിെൻറ പീഡനം സഹിക്കവയ്യാതെ അയ്യാളെ ജയിലിലാക്കാൻ ശ്രമിക്കുന്ന ജോയി എന്ന യുവതിയുടെ ജീവിതം പറയുന്ന ഫിലിപൈയൻ ചിത്രം വെർഡിക്ട്, തുണിക്കടയിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന ചുഷണങ്ങളെ തുടർന്ന് മാനേജ്മെൻറിെൻറയും ഭർത്താവിെൻറയും വിലക്കുകളെ മറികടന്ന് തൊഴിലാളി യൂനിയൻ ആരംഭിക്കുന്ന ഷിമുവിെൻറ ജീവിതം അഭ്രപാളിയിലെത്തിച്ച മെയ്ഡ്് ഇൻ ബംഗ്ലാദേശ്, ഒറ്റപ്പെടലുകളിലെ സ്ത്രീ ജീവിതത്തെ അടയാളപ്പെടുത്തിയ ആദം തുടങ്ങി ഒട്ടനവധി സ്ത്രീകേന്ദ്രീകൃത സിനിമകളാണ് ഇത്തവണ മേളയുടെ പ്രധാന ആകർഷണം. ഇതിന് പുറമെ 27 സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും മേളയുടെ ഹൈലൈറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.