നമ്മൾ മാറിയേ തീരൂ...
text_fieldsപ്രമേയത്തിലെ വ്യത്യസ്തതയും അവതരണത്തിലെ പുതുമയുമാണ് സംവിധായകൻ രഞ്ജിത്ത് ശങ്കറിനെ വേറിട്ടുനിർത്തുന്നത്. അദ്ദേഹത്തിെൻറ മിക്ക സിനിമകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതുമാണ്. മലയാള സിനിമയുടെ കീഴ്വഴക്കങ്ങളെ ഭേദിക്കുന്ന ചലച്ചിത്രകാരൻകൂടിയാണ് രഞ്ജിത്ത് ശങ്കർ. അദ്ദേഹത്തിെൻറ ആദ്യ ചിത്രമായ ‘പാസഞ്ചർ’ അവതരണത്തിലും പ്രമേയത്തിലും പുതുമ പുലർത്തുന്നതായിരുന്നു. പാസഞ്ചർ മലയാള സിനിമയെ പുതിയൊരു വഴിയിലേക്ക് വഴിതിരിച്ചുവിട്ടു. പിന്നാലെ വന്ന ‘പുണ്യാളൻ അഗർബത്തീസ്’, ‘സു സു സുധി വാൽമീകം’, ‘രാമെൻറ ഏദൻതോട്ടം’, ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്നിവയുടെ നിരയിലേക്ക് ഒരു സിനിമകൂടി പിറവികൊണ്ടിരിക്കുന്നു -‘ഞാൻ മേരിക്കുട്ടി’.
എന്നും സിനിമയിൽ പരീക്ഷണങ്ങൾക്ക് മുതിരുന്ന രഞ്ജിത്ത് ശങ്കറിെൻറ പുതിയൊരു പരീക്ഷണമാണ് ‘ഞാൻ മേരിക്കുട്ടി’. മലയാള സിനിമക്ക് അപരിചിതമായ പ്രമേയ പരീക്ഷണവും സാമൂഹിക വിമർശനവുമാണ് ഞാൻ മേരിക്കുട്ടിയുടെ കാതൽ. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ട്രാൻസ് ജെൻഡർ സിനിമയെന്ന വിശേഷണമുള്ള ‘ഞാൻ മേരിക്കുട്ടി’യുടെ വിശേഷങ്ങളും തെൻറ സിനിമ-ജീവിത നിലപാടുകളും രഞ്ജിത്ത് ശങ്കർ പങ്കുവെക്കുന്നു...
![jayasurya jayasurya](https://www.madhyamam.com/sites/default/files/jayasurya_4.jpg)
‘ഞാൻ മേരിക്കുട്ടി’. എന്തുകൊണ്ട് ഇങ്ങനെയൊരു സിനിമ?
ഇത് എെൻറ ഒരു പരീക്ഷണ ചിത്രംതന്നെയാണ്. പല തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായെങ്കിലും ചിത്രം ഉദ്ദേശിച്ചതിലും മികച്ചതായി പൂർത്തീകരിക്കാൻ കഴിഞ്ഞു. േപ്രക്ഷകർ സിനിമയെ സ്വീകരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഞാൻ മേരിക്കുട്ടിയെ കാണാൻ തിയറ്ററിലേക്ക് വരുന്നു. അത് വലിയൊരു മാറ്റംതന്നെയാണ്.
മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ സിനിമയെന്ന് വിശേഷിപ്പിച്ചേക്കാവുന്ന ഈ ചിത്രത്തിലേക്ക് എങ്ങനെയാണ് താങ്കളെത്തുന്നത്?
വളരെ യാദൃച്ഛികമായാണ് ഈയൊരു വിഷയം ഞാൻ തിരഞ്ഞെടുക്കുന്നത്. എെൻറ ‘േപ്രതം’ സിനിമയുടെ സെറ്റിൽ വെച്ചാണ് ഇങ്ങനെയൊരു ആശയം ഉണ്ടാകുന്നത്. അവിടെവെച്ച് നടിയും അവതാരകയുമായ പേളി മാണിയുടെ മേക്കപ് ആർട്ടിസ്റ്റായി ഒരുപാട് ട്രാൻസ്ജെൻഡറുകൾ വന്നിരുന്നു. അവരെ പരിചയപ്പെട്ടപ്പോഴാണ് ഇവരുടെ ജീവിതം വെച്ച് ഒരു സിനിമ ചെയ്യണമെന്ന് കരുതിയത്.
എന്ത് പ്രത്യേകതയാണ് അവരിൽ താങ്കൾ കണ്ടത്?
എനിക്ക് ട്രാൻസ്ജെൻഡർ സമൂഹാംഗങ്ങളുമായി വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, അവരുടെ സ്നേഹം, സൗഹൃദം അതെല്ലാം എന്നെ വിസ്മയിപ്പിച്ചു. അവരെപ്പോഴും ചിരിക്കുന്ന മുഖത്തോടെയാണ് നടക്കുന്നത്. എപ്പോഴും ഹാപ്പിയാണ്. പക്ഷേ, അവരുടെ ഒറ്റപ്പെടൽ, ഏകാന്തത അതെല്ലാം ഞാൻ ശ്രദ്ധിച്ചു. സമൂഹം അവരോട് പ്രകടിപ്പിക്കുന്ന വിവേചനവും മനസ്സിലുണ്ടായിരുന്നു.
![jayasurya jayasurya](https://www.madhyamam.com/sites/default/files/jayasurya2.jpg)
ഈ ചിത്രം ചെയ്യുമ്പോൾ താങ്കൾ നേരിട്ട വെല്ലുവിളികൾ എന്തായിരുന്നു?
പലതരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടിവന്നു. കഥാപാത്രത്തിെൻറ രൂപഭാവങ്ങൾ, മേക്കിങ്, മേക്കപ്, മറ്റു സാങ്കേതിക പ്രശ്നങ്ങൾ, കൂടാതെ ഈ സിനിമയെക്കുറിച്ചുള്ള പ്രമേയപരമായ ആശങ്കകൾ, ഭയം. അതെല്ലാം വെല്ലുവിളികളായിരുന്നു.
ഇടക്ക് ഈ സിനിമ ഉപേക്ഷിക്കാൻ കരുതിയതായും കേട്ടിട്ടുണ്ട്. പിന്നീട് എങ്ങനെയാണ് വെല്ലുവിളികളെ അതിജീവിച്ചത്?
വളരെ ശരിയാണ്. നാലു ദിവസത്തെ ചിത്രീകരണത്തിനു ശേഷം സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ്. ഒരുതരത്തിലും ചിത്രീകരണം മുന്നോട്ടു പോകുന്നില്ല എന്ന ഘട്ടം വന്നപ്പോൾ സിനിമ ഉപേക്ഷിക്കാമെന്ന് വെച്ചു. പക്ഷേ, ഇപ്പോൾ ഈ സിനിമ ചെയ്തില്ലങ്കിൽ പിന്നീട് ഒരിക്കലും എനിക്ക് സിനിമ ചെയ്യാൻ കഴിയില്ല. ആ തിരിച്ചറിവാണ് എന്നെ വീണ്ടും ഈ ചിത്രത്തിലേക്ക് കൊണ്ടുവന്നത്. ഇതിനിടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ജയസൂര്യയുടെ ഭാര്യ സരിത ലൊക്കേഷനിൽ വന്നതോടെ കാര്യങ്ങൾ അൽപംകൂടി എളുപ്പമായി. ജയെൻറ സ്ത്രീവേഷത്തിന് കൂടുതൽ ആത്്മവിശ്വാസം കൊടുക്കുന്ന ഒരുപാട് സഹായങ്ങൾ സരിതയുടെ ഭാഗത്തുനിന്നുണ്ടായി. ജയെൻറ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതും മറ്റും സരിതയായിരുന്നു.
ഇത്തരമൊരു സിനിമ ചെയ്യുന്നതിന് ഏതു തരത്തിലുള്ള പഠനങ്ങളും ശ്രമങ്ങളുമാണ് ഉണ്ടായത്?
സിനിമക്കു വേണ്ടി ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ട ഒരുപാടു പേരുമായി സംസാരിക്കുകയും അവരുടെ അനുഭവങ്ങൾ നേരിട്ട് അറിയുകയും ചെയ്തു. വിദേശത്തടക്കം ഞാൻ പോയി അവിടെയുള്ള ട്രാൻസ്ജെൻഡർ സമൂഹത്തിെൻറ പ്രശ്നങ്ങളും അനുഭവങ്ങളും മനസ്സിലാക്കി. ഇവിടത്തെക്കാളും മാന്യവും സുരക്ഷിതവുമായ ജീവിത സാഹചര്യമാണ് വിദേശരാജ്യങ്ങളിൽ ട്രാൻസ്ജെൻഡർ സമൂഹത്തിനുള്ളത്.
![jayasurya jayasurya](https://www.madhyamam.com/sites/default/files/jayasurya1.jpg)
ഈ സിനിമ ട്രാൻസ്ജെൻഡർ സമൂഹത്തെക്കുറിച്ച് പോസിറ്റിവ് ചിന്ത ഉണ്ടാക്കുമെന്ന് പ്രതീക്ഷയുണ്ടോ?
തീർച്ചയായും ഉണ്ട്. ഈ സിനിമക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത അതാണ് തെളിയിക്കുന്നത്. എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ഞാൻ ചെയ്യുന്നത്. ആ ചിത്രങ്ങൾ േപ്രക്ഷകർ സ്വീകരിക്കണമെന്ന് ആഗ്രഹവുമുണ്ട്. എെൻറ മുമ്പുള്ള ചിത്രങ്ങൾക്ക് കിട്ടിയിട്ടുള്ള സ്വീകാര്യത ഈ സിനിമക്കും കിട്ടി. അതെല്ലാം നല്ല കാര്യമായി കാണുന്നു.
റിലീസ് ചെയ്ത ശേഷം ട്രാൻസ്ജെൻഡർ സമൂഹത്തിെൻറ പ്രതികരണം എങ്ങനെയായിരുന്നു?
നല്ല പ്രതികരണങ്ങളാണ് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത്. ദിവസേന പലരും ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്നു. ഞങ്ങളുടെ പ്രശ്നങ്ങൾ പോസിറ്റിവായി കാണാൻ സമൂഹത്തെ േപ്രരിപ്പിക്കുന്നതാണ് ഈ സിനിമയെന്നാണ് അവർ പറയുന്നത്. നമ്മുടെ മനോഭാവത്തിലാണ് മാറ്റം വരുത്തേണ്ടത്. ട്രാൻസ്ജെൻഡർ സമൂഹത്തോട് ഇപ്പോഴും നമ്മൾ അകലം പാലിക്കുന്നു. കേരളത്തിൽ ട്രാൻസ്ജെൻഡർ പോളിസി വരെ വന്നു. എന്നിട്ടും നമ്മുടെ സമീപനത്തിലും മനോഭാവത്തിലും ഒരു മാറ്റവും ഉണ്ടാകുന്നില്ല. നമ്മൾ മാറിയേ തീരൂ.
ഈ ചിത്രം അത്തരത്തിലുള്ള മാറ്റത്തിെൻറ സൂചനകൾ നൽകുന്നതിൽ എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നാണ് താങ്കളുടെ അഭിപ്രായം?
അത് േപ്രക്ഷകരാണ് തീരുമാനിക്കേണ്ടത്. ട്രാൻസ്ജെൻഡർ സമൂഹത്തോട് മലയാള സിനിമയും എപ്പോഴും അകലം പാലിച്ചിട്ടുണ്ടല്ലോ? സിനിമ മാത്രമല്ല. പൊതുസമൂഹവും എപ്പോഴും അകന്നുതന്നെ നിൽക്കുകയാണ്.
ജയസൂര്യ-രഞ്ജിത് ശങ്കർ കൂട്ടുകെട്ടിലുള്ള അഞ്ചാമത്തെ ചിത്രമാണ് ‘ഞാൻ മേരിക്കുട്ടി’?
അതിന് പ്രത്യേക കെമിസ്ട്രിയൊന്നുമില്ല. ജയൻ എന്‍റെ അടുത്ത സുഹൃത്താണ്. സിനിമയാണ് ഞങ്ങളെ അടുപ്പിക്കുന്നത്. സിനിമതന്നെയാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിെൻറ അടിത്തറ.
ഒരു സംവിധായകരുടെയും കീഴിൽ താങ്കൾ അസിസ്റ്റൻറായി വർക്ക് ചെയ്തിട്ടില്ല. എന്നിട്ടും കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്നു...?
ഞാൻ സിനിമയെ ഇഷ്ടപ്പെടുന്നു. ഞാൻ കാണാൻ ആഗ്രഹിക്കുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. ടെലിഫിലിമുകൾക്ക് തിരക്കഥയെഴുതിയാണ് ഞാൻ തുടങ്ങുന്നത്. സംവിധായകരുടെ കൂടെ അസിസ്റ്റൻറായി ജോലി ചെയ്തിട്ടുമില്ല. സംവിധായകൻ ലാൽജോസിെൻറ അറബിക്കഥയുടെ ലൊക്കേഷനിൽ ഞാൻ പോയിട്ടുണ്ട്. കുറച്ചു ദിവസം ഷൂട്ട് കണ്ടു. അതല്ലാതെ സിനിമയുമായി മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.