പാതാൾ ലോക്; സമകാലീന ഇന്ത്യയുടെ അധോലോകങ്ങൾ
text_fieldsകോവിഡ് മഹാമാരി മനുഷ്യരുടെ ജീവിതശീലങ്ങൾ മാറ്റിമറിച്ചതിനൊപ്പം അവരുടെ വിനോദ വ്യവസ്ഥയേയും അട്ടിമറിച്ചിട്ടുണ്ട്. സിനിമകളായിരുന്നു 100 കൊല്ലമായി നമ്മെ ഏറ്റവുമധികം ആനന്ദിപ്പിച്ചിരുന്നത്. സിനിമക്കൊപ്പം മനുഷ്യർ ചിരിക്കുകയും കരയുകയും ക്ഷോഭിക്കുകയും ചെയ്തു. താൽക്കാലികമായെങ്കിലും വെള്ളിത്തിരകളിൽ വിരിഞ്ഞിരുന്ന വർണ്ണ വിസ്മയം നമ്മുക്ക് നഷ്ടമായിരിക്കുകയാണ്. അവിടെയാണ് ബദലുകളുടെ അന്വേഷണം ആരംഭിക്കുന്നത്.
സിനിമക്ക് പകരമെന്ത് എന്നതിനുള്ള ഒരുത്തരമാണ് വെബ്സീരീസുകൾ. ഇൻറർനെറ്റും ബാൻഡ് വിഡ്ത്തും ആധിപത്യംചെലുത്തുന്ന ലോകത്ത് വെബ്സീരീസുകൾ പതിയെ വളരുകയാണ്. നെറ്റ് ഫ്ലക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ വരുന്ന സീരീസുകൾ പതിയെ ജനപ്രീതി ആർജിക്കുന്നുണ്ട്. സിനിമയേക്കാളേറെ കച്ചവട സാധ്യതയുള്ള മേഖലയായതിനാൽ വമ്പൻമാരൊക്കൊ ഇവിടെ പിടിമുറുക്കാനുള്ള ശ്രമത്തിലുമാണ്.
ഭാഷാ ദേശ ഭേദമന്യേ സീരീസുകൾ ആഘോഷിക്കപ്പെടുകയാണ്. ലോകത്താകമാനം ആരാധകരുള്ള നെറ്റ് ഫ്ലിക്സ് സീരീസായ മണി ഹീസ്റ്റ് സ്പാനിഷ് ഭാഷയിലിറങ്ങിയതാണ്. മറ്റൊരു സീരീസായ ദിർലിസ് എർതുഗ്രൽ ടർക്കിഷിലാണ് വന്നത്. ഹിന്ദിയിൽ വന്ന് ജനപ്രീതിയാർജിച്ച സീരീസുകളാണ് സേക്രഡ് ഗെയിംസ്, ഡെൽഹി ക്രൈം തുടങ്ങിയവ. ഈ വിഭാഗത്തിൽ ആമസോൺ പ്രൈമിൽ സംപ്രേഷണംചെയ്ത ഏറ്റവും പുതിയ സീരീസാണ് പാതാൾ ലോക്. കൈകാര്യംചെയ്യുന്ന വിഷയത്തിെൻറ സമകാലീനതകൊണ്ടും രാഷ്ട്രീയമായ ഉള്ളടക്കംകൊണ്ടും ശ്രദ്ധേയമാണ് ഈ സീരീസ്.
ഇന്ത്യയിലെ പാതാള ലോകങ്ങൾ
പാതാൾ ലോക് ദൃശ്യവത്കരിക്കുന്നത് പേരുപോലെ തന്നെ അധോലോകങ്ങളെയാണ്. കുറ്റവാളികളും പൊലീസുമാണിതിലെ പ്രധാന കളിക്കാർ. ദില്ലിയെ അതിരിട്ടൊഴുകുന്ന യമുന നദിയുടെ തീരങ്ങളിലെ ആരാലും ശ്രദ്ധിക്കപ്പെടാത്ത മനുഷ്യരുടെ കഥയാണ് പാതാൾലോക്. പാതാൾ ലോക് തുടങ്ങുന്നതുതന്നെ ഇതപറ്റിയുള്ള വിവിരണവുമായാണ്.
പ്രപഞ്ചത്തിനൊരു ആകാശവും (സ്വർഗം) ഭൂമിയും പാതാളവും ഉള്ളതുപോലെ ഡൽഹിക്കും മൂന്ന് ലോകങ്ങളുണ്ട്. അതിൽ ഏറ്റവും താഴെയുള്ളതാണ് ഔട്ടർ ജമ്ന പാർ. കീടങ്ങളാണതിൽ വസിക്കുന്നത്. പരസ്പരം കൊന്നും ചത്തും തീരുന്ന ജന്മങ്ങൾ. ഔട്ടർ ജമ്ന പാർ സ്റ്റേഷനിലെ ഇൻറ്പെക്ടർ ഹാത്തി റാം ചൗധരിയാണ് കഥയിലെ നായകൻ. അയാളുടെ സഹായിയാണ് യുവാവായ ഇംറാൻ അൻസാരി. ഇവരിലേക്ക് ആകസ്മികമായി എത്തുന്ന ഒരുകേസും അത്സംബന്ധിച്ച അന്വേഷണവുമാണ് പാതാൾലോകിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.
അപരസ്വത്വങ്ങൾ
ഇന്ത്യയെന്ന മഹാരാജ്യം അപരവത്കരിച്ച നിരവധി വിഭാഗം മനുഷ്യരുണ്ട്. ദലിത്, മുസ്ലിം, ഭിന്നലിംഗ വിഭാഗങ്ങളൊക്കെ അങ്ങിനെ അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരാണ്. ഈ മനുഷ്യരുടെയെല്ലാം പ്രതിനിധികൾ പാതാൾ ലോകിലുണ്ട് എന്നതാണതിനെ രാഷ്ട്രീയമായി പ്രസക്തമാക്കുന്നത്.
മേൽജാതി ഹിന്ദുക്കൾ ചേർന്ന് പങ്കിട്ടെടുത്ത രാജ്യമാണ് നമ്മുടേത്. അവിടെ കീഴാള ജീവിതങ്ങൾ നരകതുല്യമാണ്. അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചുപോകുന്ന മനുഷ്യാവസ്ഥകൾ പാതാൾ ലോക് ചിത്രീകരിക്കുന്നുണ്ട്. ഇന്ത്യയിൽ ഉയർന്നുവരുന്ന ദളിത് ജാഗ്രതകൾ, പ്രതിരോധ ശ്രമങ്ങൾ, കുറ്റകൃത്യങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന ജീവിതങ്ങൾ -ഇവരുടെ കഥയാണീ സീരീസിലേത്.
ഇന്ത്യൻ മുസ്ലീംഗളനുഭവിക്കേണ്ടിവരുന്ന പരിഹാസങ്ങളും കുത്തുവാക്കുകളും സംശയത്തിെൻറ ക്രൂര നോട്ടങ്ങളും സത്യസന്ധമായി അവതരിപ്പിക്കാനും അണിയറക്കാർ ശ്രദ്ധിച്ചിട്ടുണ്ട്.
ദേശീയത പുതച്ച ദേശദ്രോഹികൾ
രാഷ്ട്രീയക്കാരും മാധ്യമങ്ങളും തമ്മിൽ പുതിയൊരു ബലതന്ത്രം രാജ്യത്ത് രൂപപ്പെട്ടിട്ടുണ്ട്. പാതാൾ ലോകിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായ മാധ്യമപ്രവർത്തകൻ സജ്ഞീവ് മെഹ്റ പറയുന്നതുപോലെ പണ്ട് രാഷ്ട്രീയക്കാർ മാധ്യമങ്ങളെന്ന റഡാറിന് ഉള്ളിലായിരുന്നു. അവരതിനെ പേടിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് റഡാറുകളുടെ ഉടമസ്ഥർ തന്നെ രാഷ്ട്രീയക്കാരാണ്.
അവരത് ഇഷ്ടംപോലെ ഉപയോഗിക്കുന്നു. ഈ മാറ്റം ഇന്ദ്രപ്രസ്ഥത്തിലെ ഭരണാധികാരികളെ എതിരാളികളില്ലാത്ത ലോകത്തെത്തിച്ചിരിക്കുന്നു. ദേശീയ മാധ്യങ്ങളുടെ പുതിയ മാറ്റം പാതാൾ ലോക് നാടകീയമായി അവതരിപ്പിച്ചിട്ടുണ്ട്. തീർച്ചയായും കണ്ടിരിക്കേണ്ട വെബ് സീരീസാണ് പാതാൾ ലോക്. നമ്മുക്കറിയാത്ത ഇന്ത്യയുടെ പരിശ്ചേതം നിങ്ങൾക്കതിൽ കണ്ടെടുക്കാനാവും.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.