കശ്മീര്‍: വീണ്ടും ഇന്ത്യ-പാക് ഉരസല്‍
text_fieldsന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ ബന്ധം വീണ്ടും പാളംതെറ്റി. ബുര്‍ഹാന്‍ വാനിയുടെ ഏറ്റുമുട്ടല്‍ കൊലപാതകത്തെ തുടര്‍ന്ന് സൈന്യവും ജനങ്ങളുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടയില്‍, കശ്മീര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ മാസം 19ന് കരിദിനം ആചരിക്കുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ പാകിസ്താനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്താന്‍ പാകിസ്താനും മൂന്നാംകക്ഷിക്ക് കശ്മീര്‍ വിഷയത്തില്‍ സ്ഥാനമില്ളെന്ന് സ്ഥാപിക്കാന്‍ ഇന്ത്യയും ശ്രമിച്ചുവരുന്നതിനിടയിലാണ് പുതിയ സംഭവവികാസം. ഭീകരരെ മഹത്വവത്കരിച്ച് കരിദിനമാചരിക്കുന്ന പാകിസ്താന്‍െറ സഹാനുഭൂതി എവിടെയാണ് കിടക്കുന്നതെന്ന് വ്യക്തമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ, ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷണറെ വിളിച്ചുവരുത്തി പാകിസ്താന്‍ കഴിഞ്ഞദിവസം പ്രതിഷേധമറിയിച്ചിരുന്നു. ഈ നടപടി ഇന്ത്യ തള്ളിക്കളഞ്ഞതിനു പിന്നാലെ, വിഷയം യു.എന്‍ പൊതുസഭയില്‍ ഉന്നയിക്കപ്പെട്ടു. ഇതേച്ചെല്ലി യു.എന്നില്‍ ഇന്ത്യ-പാക് പ്രതിനിധികള്‍ തമ്മില്‍ വാഗ്വാദവും നടന്നു.
അമേരിക്കയുടെയും യു.എന്നിന്‍െറയും ഉപദേശങ്ങള്‍ക്കിടയിലും ബന്ധങ്ങള്‍ കൂടുതല്‍ മോശമാവുകയാണ്. കശ്മീര്‍വിഷയം ചര്‍ച്ചചെയ്യാന്‍ പാകിസ്താന്‍ വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു. ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച്, കരിദിനം ആചരിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നവാസ് ശരീഫാണ് പ്രഖ്യാപിച്ചത്. കശ്മീലേത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭമാണെന്ന് ശരീഫ് പറഞ്ഞു. സ്വയംനിര്‍ണയാവകാശത്തിനുവേണ്ടിയുള്ള ന്യായയുക്തമായ പോരാട്ടത്തില്‍ കശ്മീരികള്‍ക്ക് ധാര്‍മിക, രാഷ്ട്രീയ, നയതന്ത്ര പിന്തുണ നല്‍കും.
കശ്മീരിലെ കലാപത്തെ 2002ലെ ഗുജറാത്ത് കലാപവുമായി താരതമ്യപ്പെടുത്തി നേരത്തേ പാക് പ്രതിരോധമന്ത്രി ഖ്വാജ എം. ആസിഫ് പലവട്ടം ട്വിറ്റര്‍ സന്ദേശം നല്‍കിയിരുന്നു. ഗുജറാത്തില്‍ മോദി തുടക്കമിട്ട വംശഹത്യയുടെ വിപുലീകരണമാണ് ഇപ്പോള്‍ കശ്മീരില്‍ നടക്കുന്നതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പാകിസ്താനിലെ മന്ത്രിസഭ എടുത്ത തീരുമാനങ്ങള്‍ ഇന്ത്യ പൂര്‍ണമായും തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.