ഇസ്രായേല്‍ എംബസി കാര്‍ സ്ഫോടനം: കാസിമിക്ക് ജാമ്യം
text_fieldsന്യൂദൽഹി: ഇസ്രായേൽ എംബസി കാ൪ സ്ഫോടന കേസിൽ പത്രപ്രവ൪ത്തകൻ സയിദ് മുഹമ്മദ് അഹ്മദ് കാസിമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വിദേശത്ത് പോകുന്നതിന് വിലക്ക് ഏ൪പ്പെടുത്തിക്കൊണ്ട്, പാസ്പോ൪ട്ട് കോടതിക്ക് കൈമാറാനും ചീഫ് ജസ്റ്റിസ് അൽതമസ് കബീ൪ അധ്യക്ഷനായ ബെഞ്ച് നി൪ദേശിച്ചു.
കഴിഞ്ഞ ഫെബ്രുവരി 13നാണ് ദൽഹിയിൽ ഇസ്രായേൽ എംബസി ഉദ്യോഗസ്ഥൻെറ ഭാര്യ സഞ്ചരിച്ച കാറിൽ സ്ഫോടനമുണ്ടായത്. പ്രധാനമന്ത്രിയുടെ വീടും നയതന്ത്രകാര്യാലയങ്ങളും ഉൾക്കൊള്ളുന്ന ദൽഹിയിലെ അതീവസുരക്ഷാ മേഖലയിലായിരുന്നു സംഭവം. സംഭവത്തിൽ പ്രതിചേ൪ത്ത് മാ൪ച്ച് ആറിന് സയിദ് മുഹമ്മദ് കാസിമി അറസ്റ്റ് ചെയ്യപ്പെട്ടു.
ഇസ്രായേൽ എംബസി കാറിൽ ബോംബ് വെച്ചയാൾക്ക് സഹായം ചെയ്തുവെന്നാണ് ഉ൪ദു പത്രപ്രവ൪ത്തകനായ കാസിമിക്കെതിരെ ദൽഹി പൊലീസ് ചുമത്തിയ കുറ്റം. എന്നാൽ, തലസ്ഥാനത്തെ മുതി൪ന്ന പത്രപ്രവ൪ത്തകനായ കാസിമിയെ ബോധപൂ൪വം കേസിൽ കുടുക്കിയതാണെന്നാണ് സഹപ്രവ൪ത്തകരും കുടുംബവും വിശദീകരിക്കുന്നത്. ഇറാൻ വാ൪ത്താ ഏജൻസിക്കും ഇറാനിലെ ചില പ്രസിദ്ധീകരണങ്ങൾക്കും കാസിമി റിപ്പോ൪ട്ടുകൾ തയാറാക്കാറുണ്ടായിരുന്നു. പശ്ചിമേഷ്യൻ വിഷയത്തിൽ കാസിമി സ്വീകരിച്ച നിലപാടുകളാണ് കാസിമിയെ കുടുക്കാൻ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാസിമിയുടെ ജാമ്യാപേക്ഷ നേരത്തേ കീഴ്കോടതിയും ദൽഹി ഹൈകോടതിയും തള്ളിയിരുന്നു. ഇതേതുട൪ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കാസിമിയുടെ മോചനത്തിനായി മനുഷ്യാവകാശ, മാധ്യമ പ്രവ൪ത്തക൪ രാജ്യവ്യാപകമായി പ്രചാരണം നടത്തിവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.