തമിഴ്നാട് ധർമപുരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് മലപ്പുറം സ്വദേശികൾ മരിച്ചു
text_fieldsബംഗളൂരു: തമിഴ്നാട് ഹൊസൂരിനടുത്ത് ധർമപുരിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ, പെരിന്തൽമണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം- സുലൈഖ താവലങ്ങൽ ദമ്പതികളുടെ മകൻ, എം. ബിൻഷാദ് (25), നഴ്സിങ് കോളജ് വിദ്യാർഥി തിരൂർ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസി കബീർ- ഹസ്നത്ത് ദമ്പതികളുടെ മകൻ നംഷി (23) എന്നിവരാണ് മരിച്ചത്. ബംഗളൂരു- സേലം ദേശീയപാതയിൽ ധർമപുരി പാലക്കോടിനടുത്തുവെച്ച് നിർത്തിയിട്ട ബൈക്കിൽ നിയന്ത്രണംവിട്ട കാറിടിച്ചാണ് അപകടം.
രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലർച്ചെ ബംഗളൂരുവിൽനിന്ന് കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിൻഷാദും നംഷിയും. ചായകുടിക്കാൻ റോഡരികിൽ ബൈക്ക് നിർത്തിയപ്പോൾ നിയന്ത്രണം വിട്ടെത്തിയ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ധർമപുരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.