ഇടേങ്കാൽ
text_fieldsതെരഞ്ഞെടുപ്പ് കാലമായാൽപിന്നെ ഏതു പാർട്ടിയാണെങ്കിലും നേതാക്കൾ രണ്ടു തരമാണ്: സീറ്റ് കിട്ടിയവരും കിട്ടാത്തവരും. കിട്ടിയവർ തങ്ങളുടെ ഭാഗ്യാന്വേഷണത്തിെൻറ രണ്ടാംഘട്ടം തുടങ്ങുകയായി. ഹതഭാഗ്യരാകെട്ട, വിമതരായും തല മുണ്ഡനം ചെയ്തുമൊക്കെ രംഗത്തുവരുകയും ചെയ്യും. ഇതൊക്കെ ജനാധിപത്യ സംവിധാനത്തിൽ സർവസാധാരണമാണ്. എന്നാൽ, ബി.ജെ.പിയുടെ 'ജനാധിപത്യം' വേറെയാണ്. അവിടെ നേതാക്കൾക്ക് സീറ്റ് കിട്ടിക്കൊള്ളണമെന്നില്ല, അതെത്ര കൊടികുത്തിയ സൈദ്ധാന്തികനായാലും ശരി. എന്നാലോ, പാർട്ടിയുടെ നാലയലത്തുപോലുമില്ലാത്തവരെപ്പിടിച്ച് മത്സരിപ്പിച്ചുവെന്നും വരാം. സ്ഥാനാർഥിപ്പട്ടികയിൽ പേരുകണ്ട് താൻ ബി.ജെ.പിക്കാരനല്ലേ എന്നു വിളിച്ചുപറയേണ്ട അവസ്ഥവരെയുണ്ടായി വയനാട്ടിൽനിന്നുള്ളൊരാൾക്ക്. സംഘ്പരിവാറിനുവേണ്ടി കാലങ്ങളായി പണിയെടുക്കുന്ന ഏതൊരാൾക്കും ഇതൊന്നും കണ്ടുനിൽക്കാവുന്ന കാര്യമല്ല; പ്രതിഷേധം ഉറപ്പാണ്. സീറ്റ് കണ്ട് മോഹിച്ച് കുപ്പായം തുന്നിവെച്ച ആളാണെങ്കിൽ പ്രതിഷേധം പൊട്ടിത്തെറിയിലേക്കു കടക്കും. അത്രയേ ബാലശങ്കർ എന്ന നേതാവും ചെയ്തിട്ടുള്ളൂ. പാർട്ടി അധ്യക്ഷനെ കോന്നിയിൽ ജയിപ്പിക്കാൻ ചെങ്ങന്നൂരിലും ആറന്മുളയിലും സി.പി.എമ്മിന് വോട്ടുമറിച്ചുകൊടുക്കാനുള്ള 'ഡീൽ' പുറത്തുവിട്ടത് സീറ്റ് കിട്ടാത്തതുകൊണ്ടു മാത്രമല്ല, പാർട്ടിയുടെ ഇൗ നയത്തിൽ പ്രതിഷേധിച്ചുകൊണ്ടുകൂടിയാണ്.
കുറച്ചു ദിവസമായി രാഷ്ട്രീയ കേരളത്തിെൻറ ചർച്ച ബാലശങ്കറിനെ ചുറ്റിപ്പറ്റിയാണ്. ഏതായാലും, രണ്ടു കൂട്ടരും 'ഡീൽ' തള്ളിയിട്ടുണ്ട്. ഒരുപടികൂടി കടന്ന്, ബി.ജെ.പിയും ആർ.എസ്.എസും ബാലശങ്കറിനെയും തള്ളി. ആർ.എസ്.എസ് സൈദ്ധാന്തികൻ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഇയാൾ ആരാണെന്നാണ് സുരേന്ദ്രനും ഗോപാലൻകുട്ടിയും ചോദിക്കുന്നത്. 'ഡീലി'ൽ ഇടേങ്കാലിട്ട ബാലശങ്കറിനോടുള്ള ഇൗർഷ്യയിൽനിന്നാണ് ചോദ്യമെന്ന് വ്യക്തം. ഇതുപോലെ ഇടേങ്കാലിടുന്നവനെ ആംഗലേയ ഭാഷയിൽ 'ഡിസ്റപ്റ്റർ' എന്നാണ് വിളിക്കുക. പ്രധാനമന്ത്രി മോദിയെ പ്രകീർത്തിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു പുസ്തകത്തിെൻറ പേര് 'ദി ക്രിയേറ്റിവ് ഡിസ്റപ്റ്റർ' എന്നാണ്. നെഹ്റുവിയൻ ആശയങ്ങളിൽ ഇടേങ്കാലിട്ട് മോദിജി രാജ്യം കുളമാക്കിക്കൊണ്ടിരിക്കുന്നുവെന്ന വിമർശനത്തെ ഇൗ പേരുകൊണ്ടാണ് പുസ്തകം നേരിടുന്നത്. മോദിജിയുടെ ഇടേങ്കാൽ അൽപം സർഗാത്മകമാകയാൽ, അത് രാജ്യത്തിന് ഗുണംചെയ്യുമെന്നാണ് ഗ്രന്ഥകാരെൻറ പക്ഷം. മോദിയെ ഇവ്വിധം വെളുപ്പിച്ച മഹാനാണ് ആർ. ബാലശങ്കർ. അങ്ങനെയൊരാളെക്കുറിച്ചാണ് 'ഇയാളാരാണെ'ന്ന് ചോദിക്കുന്നത്; ആ മാന്യദേഹത്തിനാണ് എ ക്ലാസ് മണ്ഡലമായ ചെങ്ങന്നൂർ സീറ്റ് നിഷേധിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് ഡൽഹിയിൽനിന്ന് ചെങ്ങന്നൂരിലെത്തിയിട്ടുണ്ട്. മണ്ഡലത്തിലെ സാമുദായിക സമവാക്യം പഠിച്ചശേഷമാണ് പ്രചാരണത്തിനിറങ്ങിയത്. സഭയുടെ വോട്ട് പ്രധാനമെന്നതിനാൽ, കാലങ്ങളായി പ്രശ്നത്തിലുള്ള പള്ളി വിഷയത്തിൽ ഇടപെട്ട് വിശ്വാസികളുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു ആദ്യ ടാസ്ക്. അതിനായി മുഖ്യമന്ത്രിയെയും ഗവർണറെയും കണ്ടു. വിഷയം പരിഹരിച്ചുവെന്നും അതുവഴി ആ വോട്ടുകൾ പെട്ടിയിലായി എന്നുമാണ് അവകാശവാദം. പിന്നെ, പണ്ട് മുരളി മനോഹർ ജോഷി കേന്ദ്രത്തിൽ മന്ത്രിയായിരുന്ന കാലത്ത് താൻ വഴി നൽകിയ സ്ഥാപനങ്ങളുടെ കണക്കും സഭാനേതൃത്വത്തെ ഒാർമപ്പെടുത്തിയിട്ടുണ്ട്. എന്നുവെച്ചാൽ, 2016ൽ ശ്രീധരൻ പിള്ള പിടിച്ച 42,000ഉം പിന്നെ സഭാവോട്ടും കൂടിച്ചേർന്നാൽ വിജയം സുനിശ്ചിതം. ഇത്രയും സുരക്ഷിതമായൊരു മണ്ഡലം കേരളത്തിൽ വേറെയില്ല എന്നാണ് വാദം. പേക്ഷ, ഇൗ ലോജിക് സംസ്ഥാന നേതൃത്വത്തിന് മനസ്സിലായില്ല. അവർ ജില്ല പ്രസിഡൻറിനെ പിടിച്ച് സ്ഥാനാർഥിയാക്കി 'ഡീൽ' ഉറപ്പിച്ചു. ഇതിൽപരമൊരു അപമാനമുണ്ടോ?
പട്ടികയിൽ ബാലശങ്കറിെൻറ പേരില്ലായിരുന്നുെവന്നും അദ്ദേഹത്തിന് ആർ.എസ്.എസുമായി ബന്ധമൊന്നുമില്ലായെന്നുെമാക്കെയുള്ള 'തള്ള്' പിടിച്ചുനിൽക്കാൻവേണ്ടി മാത്രമാണ്. കഴിഞ്ഞ ഏഴു വർഷമായി ബി.ജെ.പി ആസ്ഥാനത്ത് സ്വന്തമായി ഒാഫിസുള്ള ഒരാളെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. ആർ.എസ്.എസ് ജിഹ്വയായ 'ഒാർഗനൈസറി'െൻറ പത്രാധിപരായി 12 വർഷം സേവനമനുഷ്ഠിച്ച ഒരാൾക്ക് ആർ.എസ്.എസുമായി ബന്ധമില്ലെന്നു വരുമോ? നോക്കൂ, ചരിത്രത്തിൽ നാലേ നാലുപേർക്കേ ആ പദവിയിൽ ഇരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. മാത്രമോ, ബി.ജെ.പിയുടെ ബൗദ്ധിക സെല്ലിെൻറ തലവനായിരുന്നു ഏറെ നാൾ. പാർട്ടിയുടെ മാധ്യമവിഭാഗത്തിെൻറയും പ്രവർത്തകർക്കുള്ള പരിശീലന വിഭാഗത്തിെൻറയും സഹ കോഓഡിനേറ്ററുമായിരുന്നു. മോദിക്കും അമിത് ഷാക്കും മോഹൻ ഭാഗവതിനുമൊക്കെ വേണ്ടപ്പെട്ടയാളാണ്. കഴിഞ്ഞ 40 കൊല്ലമായി അവർക്കൊപ്പമാണ് പ്രവർത്തനം. അതിെൻറ പുറത്താണ് പാർലമെൻററി ജനാധിപത്യത്തിലൊരു ഭാഗ്യപരീക്ഷണത്തിനായി ജന്മനാട്ടിലേക്കു തിരിച്ചത്. സ്വന്തം പാർട്ടിക്കാർതന്നെ തിരിച്ചയച്ചാൽപിന്നെ എന്തുചെയ്യാനാണ്? വളരാൻ വളക്കൂറുള്ള മണ്ണായിട്ടും കേരളത്തിൽ സംഘ്പരിവാർ വളരാത്തതിന് കാരണം പാർട്ടിയിലെ ഇൗ മാഫിയ സംഘമാണെന്ന് ടിയാൻ പറഞ്ഞത് വെറുതെയല്ല.
ചെങ്ങന്നൂർ ആല സ്വദേശിയാണ്. പിതാവ് മാമ്പറ്റ രാഘവൻ പിള്ള കോൺഗ്രസുകാരനായിരുന്നു. 1969ൽ, പന്തളം എൻ.എസ്.എസ് കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്താണ് സംഘ്പരിവാർ രാഷ്ട്രീയത്തിെൻറ ഭാഗമാകുന്നത്. പി. പരമേശ്വരെൻറ പ്രസംഗം കേട്ടാണ് ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ ബാലപാഠങ്ങൾ പഠിച്ചത്. പരമേശ്വരനെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചായിരുന്നു പിന്നീടുള്ള ജീവിതം. 10 വർഷത്തിനുശേഷം, ഗുരു ഇന്ദ്രപ്രസ്ഥത്തിലേക്കു ക്ഷണിച്ചപ്പോൾ പിന്നെ അവിടെയായി ശിഷ്ടജീവിതം. അക്കാലത്ത് ദീൻ ദയാൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഡി.ആർ.െഎ) ജിയെ സഹായിക്കലാണ് ബാലശങ്കറിെൻറ പ്രധാന ജോലി. ആർ.എസ്.എസ് കാര്യാലയമായ കേശവ് ക്ലബിൽ ഇരുവർക്കും തൊട്ടടുത്തായിരുന്നു മുറി ഒരുക്കിയിരുന്നത്. ഇക്കാലത്ത് യു.എൻ.െഎ വാർത്താ ഏജൻസിയിൽനിന്നു വന്ന ജോലി വരെ നിരസിച്ചു. ആ സമയത്ത് അവിടെ മോദിയുമുണ്ട്. സംഘ്ബൗദ്ധിക് ബാപ്പു റാവു മോഘെയുടെ സഹായികളായിരുന്നു ഇരുവരും. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള മോഘെയുടെ പുസ്തകരചനക്ക് സഹായിയായി വർത്തിച്ചത് ഇവരായിരുന്നു. പിന്നീട്, മോദി സജീവ രാഷ്ട്രീയത്തിലേക്കും ബാലശങ്കർ അതിെൻറ പിന്നണിയിലേക്കും മാറി. മുരളി മനോഹർ ജോഷി മാനവശേഷി വികസന വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഉപദേശിയായിരുന്നു. അക്കാലത്താണ് സർവ സിലബസും കാവിവത്കരിച്ചത്. അതിെൻറ തുടർച്ചയിലാണ് ഒാർഗനൈസറിലും പിന്നീട് ബൗദ്ധിക് സെല്ലിലുമൊക്കെ എത്തിയത്.
എക്കാലത്തും സംഘ്പരിവാറിനെ ന്യായീകരിക്കുക എന്നതായിരുന്നു ഏൽപിക്കപ്പെട്ട ദൗത്യം. അത് ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. നോട്ടുനിരോധനത്തെ 'മഹത്തായ സോഷ്യലിസ്റ്റ് പ്രവർത്തനം' എന്നൊക്കെ വിശേഷിപ്പിക്കണമെങ്കിൽ മനക്കട്ടി കുറച്ചൊന്നും പോരാ. സി.എ.എയും എൻ.ആർ.സിയുെമാക്കെ പുതിയ ഇന്ത്യക്ക് രൂപംനൽകുമെന്നാണ് അഭിപ്രായം. ആ പുതിയ ഇന്ത്യ സ്വപ്നംകണ്ടാണ് ചിലർ ഡൽഹിയിൽ 'ഗോലി മാരോ' എന്ന് സമരക്കാർക്കുനേരെ ആക്രോശിച്ചത്. കേരളത്തിലെ നേതാക്കൾക്ക് 'സംഘ്തീവ്രത' കുറവാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ശബരിമലയെ അവർ സുവർണാവസരമെന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും അതിലൊരു 'അയോധ്യ' കണ്ടെത്താൻ അവർക്കായില്ലത്രെ. ഇത്രയും പ്രഗല്ഭനായൊരാളെയാണ് നേതൃത്വം ചെങ്ങന്നൂരിൽ തളച്ചിട്ടിരിക്കുന്നത്. പിന്നെ 'ഇടേങ്കാൽ' പ്രയോഗമല്ലാതെ മറ്റെന്താണ് മാർഗം!
ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദമുണ്ട്. െഎ.ടി ചരിത്രത്തിൽ പിഎച്ച്.ഡിയുമുണ്ട്. നിരവധി മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ വിവിധ മാധ്യമങ്ങളിൽ കോളമിസ്റ്റാണ്. പത്രപ്രവർത്തകയായിരുന്ന ഭാര്യ മംഗളം സ്വാമിനാഥൻ 2017ൽ അന്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.