അണയാതെ സൂക്ഷിക്കണം ആ ദീപശിഖയെന്നും
text_fieldsദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും സ്വാതന്ത്ര്യപ്പോരാട്ടത്തിന് ഗതിവേഗം പകരുന്നതിലും നിർണായ പങ്കുവഹിച്ച പ്രഥമ കെ.പി.സി.സി സമ്മേളനം ഒറ്റപ്പാലത്ത് നടന്നിട്ട് നൂറ്റാണ്ട് പിന്നിടവെ, സമകാലിക ഇന്ത്യൻ അവസ്ഥയിലൂന്നി ആ കൂട്ടായ്മയുടെ പ്രസക്തി എടുത്തുപറയുകയാണ് ഗാന്ധിയനും മുൻ രാജ്യസഭാംഗവുമായ ലേഖകൻ. അന്നത്തേതിനേക്കാൾ അപകടകരമായ രാഷ്ട്രീയ-സാമ്പത്തിക അവസ്ഥയിലാണ് രാജ്യമെന്നും അതിനു മാറ്റമുണ്ടാക്കാൻ പുതുതലമുറ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു
കേരള രാഷ്ട്രീയത്തിനും ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടങ്ങൾക്കും വഴിത്തിരിവ് തീർത്ത, കെ.പി.സി.സിയുടെ ഒറ്റപ്പാലം സമ്പൂർണ സമ്മേളനത്തിന് ഇന്ന് നൂറ്റാണ്ട് തികയുന്നു. ആ മഹാ സമ്മേളനത്തിെൻറ ആശയവും പ്രമേയവും മുെമ്പന്നത്തേക്കാളേറെ പ്രസക്തമായ കാലത്താണ് നമ്മളുള്ളത്.
രാജ്യമാകെ ഭിന്നിപ്പിെൻറ, തരംതിരിക്കലിെൻറ, മാറ്റിനിർത്തലിെൻറ അന്തരീക്ഷം നിലനിൽക്കെ ഐക്യത്തിെൻറയും കൂടിച്ചേരലിന്റെയും സാഹോദര്യത്തിെൻറയും സന്ദേശം പ്രസരിപ്പിച്ചാണ് നിസ്വാർഥരും ധീരരും സ്വാതന്ത്ര്യദാഹികളുമായ ഒരു പറ്റം മനുഷ്യ സ്നേഹികൾ 1921 ഏപ്രിൽ 23മുതൽ 26 വരെ നിളാ തീരത്ത് ഒരുമിച്ചിരുന്നത്.
കേരളത്തിെൻറ രാഷ്ട്രീയ ഗതിവിഗതികളെ മാറ്റിമറിച്ച സംഭവമായി സമ്മേളനം മാറി. മദ്രാസ് സംസ്ഥാനത്തിെൻറ ഭാഗമായിരുന്ന ഒറ്റപ്പാലത്ത് നടന്ന ഈ ഒത്തുചേരലാണ് ഐക്യകേരളമെന്ന ആശയത്തിന് വിത്തുപാകിയത്. ഭാഷാടിസ്ഥാനത്തിൽ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കണമെന്ന നാഗ്പുർ കോൺഗ്രസ് സമ്മേളനത്തിെൻറ തീരുമാനപ്രകാരമായിരുന്നു കേരളാപ്രദേശ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. മലബാർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തകർക്കു പുറമെ കൊച്ചിയിലെയും തിരുവിതാംകൂറിലെയും പ്രതിനിധികൾ കൂടിയെത്തിയ സമ്മേളനത്തിലുടനീളം നമ്മളൊന്ന് എന്ന ആശയം നിലനിന്നിരുന്നു.
എല്‍.എ. സുബ്ബരാമ അയ്യര്‍ ചെയര്‍മാനും പെരുമ്പിലാവില്‍ രാവുണ്ണി മേനോന്‍ സെക്രട്ടറിയും ചെങ്ങളത്ത് മാധവമേനോന്‍ വളൻറിയര്‍ ക്യാപ്റ്റനും ഹമീദ് ഖാന്‍ ഖിലാഫത്ത് സമ്മേളന സെക്രട്ടറിയുമായ സംഘത്തിനായിരുന്നു മഹാസമ്മേളനത്തിെൻറ ആതിഥ്യച്ചുമതല. സമ്മേളനത്തിന് അധ്യക്ഷത വഹിക്കാനെത്തിയ എ.ഐ.സി.സി പ്രസിഡൻറ് ആന്ധ്ര സിംഹം ബാരിസ്റ്റർ ടി. പ്രകാശത്തെ സ്വീകരിച്ച് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചുനങ്ങാട് കുഞ്ഞിക്കാവമ്മ ഉൾപ്പെടെയുള്ള വനിതകൾ നടത്തിയ പ്രകടനം ഇന്ത്യയിൽ അവ്വിധത്തിൽ ആദ്യത്തേതായിരുന്നു.
മുൻനിര നേതാക്കളായ എം.പി. നാരായണ മേനോൻ, കെ.പി. കേശവമേനോൻ, കെ.എം. മൗലവി, കട്ടിലശ്ശേരി എം.വി. മുഹമ്മദ് മൗലവി, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ആലി മുസ്ലിയാർ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി,പത്രാധിപർ ജോർജ് ജോസഫ്, സയ്യിദ് മുർത്തസാ, കേരളഗാന്ധി കെ. കേളപ്പൻ തുടങ്ങിയവരുടെ സാന്നിധ്യവും സംഭാഷണങ്ങളും അന്നവിടെ ഒത്തുചേർന്നവർക്കും അവരിൽ നിന്ന് സമ്മേളന സന്ദേശം ഏറ്റെടുത്തവർക്കും എത്രമാത്രം ഊർജം പകർന്നുവെന്നതിന് തുടർനാളുകളിലെ സ്വാതന്ത്ര്യസമര ചരിതം സാക്ഷി. ഒറ്റപ്പാലം സമ്മേളനം രാഷ്ട്രീയ കേരളത്തിന് നൽകിയ ഉപഹാരമായിരുന്നു വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്.
അലിഗഢിൽ പ്രവർത്തിച്ചിരുന്ന ജാമിഅ മില്ലിയ്യ സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യാവസാനം പങ്കുകൊണ്ടിരുന്നു. ഐക്യകേരളം സംബന്ധിച്ച് കെ. മാധവൻ നായർ നൽകിയ നിവേദനത്തെ പിൻതാങ്ങിയതും അദ്ദേഹമാണ്. സമ്മേളന ശേഷം മലബാറിലേക്ക് പുറപ്പെടുവാൻ ഖിലാഫത്ത് നായകൻ മൗലാന മുഹമ്മദലി അബ്ദുറഹ്മാനോട് ആവശ്യപ്പെടുകയായിരുന്നു. മതമൈത്രിയുടെയും മാനവികതയുടെയും മഹാപ്രചാരകനായ സാബിെൻറ പ്രവർത്തന മണ്ഡലം കേരളമാവാൻ ആ സമ്മേളനം നിമിത്തമായെന്നു വേണം കരുതാൻ. ഒറ്റപ്പാലത്ത് ഒത്തുചേർന്ന സേനാനികളെ മർദിച്ചൊതുക്കി ചോരയിൽ മുക്കുവാനുള്ള വെള്ളപ്പട്ടാളത്തിെൻറ ശ്രമങ്ങൾക്കും അദ്ദേഹം സാക്ഷിയായി.
അന്നും ഇന്നും എന്നും പ്രസക്തം
അന്നത്തെ സമ്മേളനത്തിെൻറ ചരിത്രം ഇന്ന് ഇരുന്നു വായിക്കുകയും പങ്കുവെക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വാദിക്കുവാൻ ഒരുപാട് കാരണങ്ങളുണ്ട്. ജീവിത സ്വാസ്ഥ്യം തകർത്തിരുന്ന കള്ള് ഷാപ്പുകൾക്കെതിരെ ആഹ്വാനമുയർന്നത് ഒറ്റപ്പാലം സമ്മേളനത്തിലായിരുന്നു. കാർഷികാധിഷ്ഠിതമായിരുന്ന കേരള സമ്പദ് വ്യവസ്ഥയുടെ നിലനിൽപിെൻറ ആധാരമായി മദ്യവിപണിയിൽനിന്നുള്ള വരുമാനം പ്രതിഷ്ഠിക്കപ്പെടുന്ന കാലത്ത് മദ്യവർജന സമ്മേളന പ്രമേയം പുനർവായനക്ക് വിധേയമാക്കേണ്ടതു തന്നെയാണ്. മദ്യം സൃഷ്ടിക്കുന്ന സാമൂഹിക വിപത്ത് അക്കാലത്തേതിൽനിന്ന് എത്രയോ ഇരട്ടിയായി വർധിച്ചിരിക്കുന്നു എന്നും മറന്നുപോകരുത്.
രാഷ്ട്രീയ പ്രവർത്തനം കൊല്ലും, കൊലക്കുമുള്ള വേദിയാവുകയും ഭരണസംവിധാനം ധനസമ്പാദനത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമുള്ള മറയുമായി മാറിയിരിക്കെ നൂറ്റാണ്ട് മുമ്പ് സംശുദ്ധമായ ആശയങ്ങളിലൂന്നി, ലാഭേച്ഛയില്ലാതെ രാജ്യത്തിെൻറ ഐക്യത്തിനായുള്ള കാഹളം മുഴക്കിയ മഹാരഥന്മാരുടെ പിന്മുറക്കാരാണ് നമ്മളെന്ന് അഭിമാനം കൊള്ളാനുള്ള അവകാശം നമുക്കുണ്ടോ എന്ന് ഓരോ രാഷ്ട്രീയ പ്രവർത്തകനും ആലോചിക്കുക തന്നെ വേണം.
ജന്മിത്വത്തിനെതിരായ ഗാന്ധിമാർഗത്തിലൂന്നിയ യുദ്ധപ്രഖ്യാപനമായിരുന്നു സമ്മേളനം. ഫ്യൂഡലിസത്തിനെതിരെ, കുടിയാന്മാരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന സമ്മേളന പ്രമേയത്തിെൻറ കരുത്തിലാണ് ജന്മിത്വ വാഴ്ചയുടെ അടിവേരറുക്കപ്പെട്ടത്. സാങ്കേതികമായി ജന്മിത്വം ഇല്ലായ്മ ചെയ്യപ്പെട്ടെങ്കിലും നവയുഗ ജന്മിത്വം വീണ്ടും ഉയർന്നുവന്നു. സാമ്പത്തിക അസമത്വമാണ് അതിന് വിത്തുംവളവും നൽകിയത്. ഡോ. ബി.ആർ. അംബേദ്കറും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ള മഹാരഥന്മാർ വിഭാവനം ചെയ്ത സാമൂഹിക നീതിയും സമത്വവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിൽ ദരിദ്ര ജനകോടികൾക്കുപോലും സുസ്ഥിര വളർച്ചയും വികസന പ്രക്രിയകളിൽ തുല്യപങ്കാളിത്തവും സാധ്യമായിരുന്നു. ദൗർഭാഗ്യവശാൽ ആ വികസന സങ്കൽപം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുള്ളതിനേക്കാൾ വർധിച്ചു വന്നിരിക്കുന്നു. ഭരണവർഗത്തിെൻറ അടുപ്പക്കാരായ ധനികർ അതിസമ്പന്നരും രാജ്യത്തിെൻറ ഭരണഗതി നിശ്ചയിക്കാൻ കെൽപുള്ളവരുമായി മാറിയിരിക്കുന്നു.
രാജ്യത്തിെൻറ വിശപ്പകറ്റുവാൻ പണിപ്പെടുന്ന കർഷക സമൂഹം തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി മഞ്ഞത്തും വെയിലത്തും മാസങ്ങളോളം സമരമിരിക്കുന്നതിനും അവരെ അവഗണിച്ചും ആക്രമിച്ചും ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുന്നതിനും സാക്ഷികളാകുേമ്പാൾ ജന്മിത്വം പുനർജനിക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല. നിസ്സഹകരണ പ്രസ്ഥാനത്തിെൻറ കാലികപ്രസക്തിയാണത് ബോധ്യപ്പെടുത്തുന്നത്.
പ്രഥമ പരിഗണന മനുഷ്യ സൗഹാർദത്തിന്
ഹിന്ദുവും മുസൽമാനും സിഖ് വീരരും ക്രൈസ്തവ സമൂഹവുമുൾപ്പെടെ നാനാ ജാതി മത വിശ്വാസികൾ ഒരുമിച്ച് ചേർന്ന് ജീവനും ജീവിതവും നൽകി പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യവും പരമാധികാരവും ചോദ്യം ചെയ്യപ്പെടുന്നുവെന്നതും മനുഷ്യർ അതി ഭീതിദമാം വിധം വിഭജിക്കപ്പെട്ടുവെന്നതുമാണ് രാജ്യത്തെ സ്നേഹിക്കുന്ന ഓരോ മനുഷ്യനെയും സമകാലിക ഇന്ത്യയിൽ ആകുലപ്പെടുത്തുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാഷ്ട്രവും രാഷ്ട്രീയവും ഓരോ മനസ്സിലും പ്രതീക്ഷയുടെ നാളങ്ങൾ കൊളുത്തിയെങ്കിലും പിന്നീട് രാഷ്ട്രീയ അപചയവും ഗാന്ധിയൻ ദർശനങ്ങളിൽ നിന്നുള്ള പിന്തിരിയലും രാജ്യത്തെ ഇരുട്ടിലേക്കാണ് തള്ളിയത്.
വർഗീയതയിലും വിഭാഗീയതയിലുമൂന്നിയ രാഷ്ട്രീയ പ്രവർത്തനം ശീലമാക്കിയ ഭരണകൂടമാകട്ടെ ലോകത്തിനു മുന്നിൽ നാണംകെടുത്തിക്കൊണ്ട് ബഹുസ്വര ഇന്ത്യയെ മതാന്ധതയുടെ കൂരിരുൾക്കാട്ടിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
ജനങ്ങളെ ഭിന്നിപ്പിച്ച് ഇന്ത്യയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ച സാമ്രാജ്യത്വ ശക്തികളെ സൗഹാർദവും സ്നേഹവും ഉയർത്തിപ്പിടിച്ച് മുട്ടുകുത്തിച്ച പൂർവസൂരികളെ മാതൃകയാക്കി ഛിദ്രശക്തികളുടെ ഉരുക്കുമുഷ്ഠിയിൽനിന്ന് രാജ്യത്തെ വീണ്ടെടുക്കുവാൻ ഏവരും ഒരുമിച്ചിറങ്ങേണ്ട സമയമാണിത്. അതിനുള്ള ഊർജമാവട്ടെ ഒറ്റപ്പാലം സമ്മേളനത്തെക്കുറിച്ചുള്ള ഓർമകൾ.
തയാറാക്കിയത്:നൗഷാദ് പുത്തൻപുരയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.