ഹരിയാനയും ഡൽഹിയും അട്ടിമറിഞ്ഞാൽ...
text_fieldsപൊതുതെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം പൂർത്തിയായിരിക്കുന്നു. ഈ ഘട്ടത്തിലെ ജയപരാജയ സാധ്യതകൾ ഭാരത് ജോഡോ അഭിയാൻ കൺവീനർ യോഗേന്ദ്ര യാദവ്, ഗവേഷകരായ രാഹുൽ ശാസ്ത്രി, ശ്രേയസ് സർദേശായ് എന്നിവർ വിശകലനം ചെയ്യുന്നു
ലോക്സഭ തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങവേ ബി.ജെ.പിയുടെ ആശങ്കകൾ വലുതാകുന്നു, ആറാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന 58 സീറ്റുകളിൽ 40 എണ്ണവും 2019ൽ ബി.ജെ.പി നേടിയവയാണ്, അഞ്ചെണ്ണം അവരുടെ സഖ്യകക്ഷികളും. ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ അഞ്ചെണ്ണത്തിലും നിലവിൽ ഇരു മുന്നണികളിലുമില്ലാത്ത ബി.എസ്.പി, ബിജു ജനതാദൾ പാർട്ടികൾ നന്നാല് സീറ്റുകളിലും വിജയിച്ചിരുന്നു. തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യ സഖ്യകക്ഷികൾ 22 സീറ്റുകളിൽ മുന്നേറ്റമുണ്ടാക്കി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ കണക്ക് ആവർത്തിച്ചുകൊള്ളണമെന്ന് നിർബന്ധമില്ലെങ്കിലും ബംഗാളും ഒഡിഷയും ഒഴികെ എല്ലായിടത്തും ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് അവിടങ്ങളിൽനിന്ന് ലഭിക്കുന്ന സൂചനകൾ.
2019ൽ 10 സീറ്റുകളും തൂത്തുവാരുകയും പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ മുന്നേറ്റമുണ്ടാക്കുകയും ചെയ്ത ഹരിയാന ബി.ജെ.പിയുടെ സുരക്ഷിതമായ കോട്ടയാണെന്ന പ്രതീതി ഉണ്ടായിരുന്നു. എന്നാൽ, അവർക്കെതിരായ പല ഘടകങ്ങളും പെട്ടെന്ന് ഒത്തുചേർന്നു. ഭരണപക്ഷത്തോടുള്ള അസ്വസ്ഥതകൾ പുറത്തുചാടാൻ കർഷകപ്രസ്ഥാനം കളമൊരുക്കി. അത് പ്രബലരായ കർഷക സമൂഹത്തെ കോൺഗ്രസിലേക്ക് അടുപ്പിച്ചു.
ജാട്ടുകളും ജാട്ട് ഇതരരും തമ്മിലെ വിഭജനത്തിലായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ, വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിവീർ പദ്ധതിയോടുള്ള കടുത്ത എതിർപ്പ് എന്നിവയെല്ലാംമൂലം ആ പ്രതീക്ഷ യാഥാർഥ്യമായില്ല. കൂടാതെ, ജാട്ട് വിഭാഗത്തിൽനിന്ന് രണ്ടുപേർക്ക് മാത്രം സീറ്റ് നൽകിക്കൊണ്ട് സ്ഥാനാർഥികളുടെ സാമൂഹിക പ്രൊഫൈൽ ശ്രദ്ധാപൂർവം സന്തുലിതമാക്കി കോൺഗ്രസ് ധ്രുവീകരണ സാധ്യതയെ നേരിട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുഖ്യമന്ത്രിയെ മാറ്റിയിട്ടും ഫലമുണ്ടായില്ല. പ്രമുഖ നേതാക്കൾ ബി.ജെ.പി വിട്ടത് സംസ്ഥാന സർക്കാറിനെ ഉലച്ചു. ഹരിയാന രാഷ്ട്രീയത്തിന്റെ മൂന്നാം ധ്രുവത്തെ പ്രതിനിധാനം ചെയ്യുന്ന ജാട്ട് പാർട്ടികളായ ഇന്ത്യൻ നാഷനൽ ലോക്ദളും (ഐ.എൻ.എൽ.ഡി) ജനനായക് ജനത പാർട്ടിയും (ജെ.ജെ.പി) അരികിലേക്ക് തള്ളപ്പെട്ടുവെന്നതാണ് കോൺഗ്രസിന്റെ സാധ്യത വർധിപ്പിക്കുന്നത്. പകുതിയിലധികം സീറ്റുകളും കോൺഗ്രസ് പിടിച്ചെടുക്കുമെന്നാണ് സൂചന.
ആം ആദ്മി പാർട്ടിയും കോൺഗ്രസും ഇതാദ്യമായി ഭിന്നതകളെല്ലാം മൂടിവെച്ച് നാല്-മൂന്ന് സീറ്റ് വിഭജന ഫോർമുലയിൽ പൊതുശത്രുവായ ബി.ജെ.പിയെ നേരിടുന്ന ഡൽഹിയാണ് ബി.ജെ.പിയെ കാത്തിരിക്കുന്ന മറ്റൊരു പ്രശ്നകേന്ദ്രം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിലും ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ, നിയമസഭ തെരഞ്ഞെടുപ്പിൽ ആപ് എല്ലായിടത്തും ലീഡ് നേടിയിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലംവെച്ച് വിലയിരുത്തുമ്പോൾ, ആപ്- കോൺഗ്രസ് സഖ്യം ബി.ജെ.പിയെ നേരിടാൻ പര്യാപ്തമാവണമെന്നില്ല. പക്ഷേ, ഇരു പാർട്ടികൾക്കും തൊഴിലാളി വർഗം, ദലിത്, മുസ്ലിം എന്നിവർക്കിടയിൽ സമാനമായ പിന്തുണയുണ്ട് എന്നത് കാര്യമായ പരിശ്രമം കൂടാതെ തന്നെ ആ വിഭാഗങ്ങളുടെ വോട്ട് ഉറപ്പാക്കുന്നു. കൂടാതെ, സമീപകാല വിവാദങ്ങൾക്കിടയിലും അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് മോദിയെക്കാൾ അദ്ദേഹത്തെ മുൻനിരയിലെത്തിച്ചു. കടുത്ത അതൃപ്തി നേരിട്ട പശ്ചാത്തലത്തിൽ ബി.ജെ.പിക്ക് ഏഴ് സിറ്റിങ് എം.പിമാരിൽ ആറുപേരെയും മാറ്റേണ്ടിവന്നു.
യു.പി, ബിഹാർ സാധ്യതകൾ
ഉത്തർപ്രദേശിൽ, ഈ ഘട്ടത്തിൽ 14 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2019ൽ, ഈ 14 സീറ്റുകളിൽ ഒമ്പതും ബി.ജെ.പി നേടിയെങ്കിലും, മൊത്തത്തിലുള്ള 45.7 ശതമാനം വോട്ട് വിഹിതം അവരുടെ സംസ്ഥാന ശരാശരിയായ 50.8 ശതമാനത്തേക്കാൾ വളരെ കുറവാണ്. സമാജ്വാദി പാർട്ടി-ബി.എസ്.പി സഖ്യം അത്ര മോശമായിരുന്നില്ല, അഞ്ച് സീറ്റും (ബി.എസ്.പിക്ക് നാല്) 44.9 ശതമാനം വോട്ടും നേടി. ബി.എസ്.പി അന്ന് കൈവശപ്പെടുത്തിയ ഇടം എസ്.പി-കോൺഗ്രസ് സഖ്യത്തിന് പിടിച്ചെടുക്കാൻ കഴിഞ്ഞാൽ, ഒന്നോ രണ്ടോ ശതമാനത്തിന്റെ വോട്ട് ചാഞ്ചാട്ടങ്ങൾപോലും ഈ ഘട്ടത്തിൽ വലിയ മാറ്റമുണ്ടാക്കും. നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം പരിശോധിക്കുന്നത് ഈ സാധ്യതയെ ശക്തിപ്പെടുത്തുന്നു: 2019ൽ എസ്.പി വിജയിച്ച അഅ്സംഗഢിന് പുറമെ, 2022ൽ എസ്.പിയും കോൺഗ്രസും ചേർന്ന് ജൗൻപുർ, ബദോഹി, അംബേദ്കർ നഗർ, ലാൽഗഞ്ച് എന്നീ നാല് സീറ്റുകളിൽകൂടി ലീഡ് ചെയ്തു. സുൽത്താൻപുർ, അലഹബാദ്, ശ്രാവസ്തി തുടങ്ങിയ സീറ്റുകളിലെ ചെറിയ ചാഞ്ചാട്ടങ്ങൾപോലും എസ്.പി-കോൺഗ്രസ് സഖ്യത്തെ ബി.ജെ.പിയെക്കാൾ മുന്നിലെത്തിച്ചേക്കാം. ബിഹാറിൽ ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളിലും കഴിഞ്ഞ തവണ എൻ.ഡി.എ വിജയിച്ചിരുന്നു, അതിൽ ഏഴെണ്ണത്തിൽ 20-35 ശതമാനം വരെയായിരുന്നു ഭൂരിപക്ഷം. 2020ലെ നിയമസഭ തെരഞ്ഞെടുപ്പ് വോട്ട് വിഹിതം പരിശോധിച്ച് അവയെ പാർലമെന്റ് മണ്ഡലതലത്തിലേക്ക് സംയോജിപ്പിച്ചാൽ ഇക്കുറി സിവാനിൽ ഒഴികെ മറ്റൊരിടത്തും വലിയ മാറ്റത്തിനൊന്നും സാധ്യതയില്ല. കഴിഞ്ഞ തവണ ജനതാദൾ (യുനൈറ്റഡ്) വിജയിച്ച സിവാനിൽ ഇക്കുറി രാഷ്ട്രീയ ജനതാദൾ നേടിയേക്കാം. നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ ഒരു ശതമാനമെങ്കിലും വോട്ടുകൾ അനുകൂലമായാൽ മഹാരാജ്ഗഞ്ചിൽ കോൺഗ്രസിന് നേരിയ വിജയം നേടാനാകും. മേൽജാതി വോട്ടർമാരുടെ സാന്നിധ്യം ശരാശരിയേക്കാൾ ഉയർന്ന നിലയിലുള്ള ഈ ഘട്ടത്തിൽ ഇൻഡ്യ സഖ്യം അധികം നേട്ടങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
യോഗേന്ദ്ര യാദവ്, രാഹുൽ ശാസ്ത്രി,ശ്രേയസ് സർദേശായ്
ബംഗാളിലും ഒഡിഷയിലും എൻ.ഡി.എ പ്രതീക്ഷകൾ
പശ്ചിമ ബംഗാളിൽ ഈ ഘട്ടത്തിലെ എട്ട് സീറ്റുകളിലായിരുന്നു വോട്ടെടുപ്പ്. 2019ൽ ഗോത്രവർഗ കേന്ദ്രീകൃത മണ്ഡലങ്ങളായ ജാർഗ്രാം (എസ്.ടി), പുരുലിയ, മേദിനിപുർ, ബാങ്കുര എന്നിവയുൾപ്പെടെ അഞ്ച് സീറ്റുകളിൽ ബി.ജെ.പിക്കായിരുന്നു ജയം. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ഈ പ്രദേശം ബി.ജെ.പിയുമായി കൂടുതൽ അടുത്തു. ആർ.എസ്.എസും സംഘ്പരിവാറും സജീവമായ മേഖലയാണിത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഈ മേഖലയിലെ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കുകയും നാല് ലോക്സഭ മണ്ഡലങ്ങളിൽ മൂന്നിടത്ത് (ജാർഗ്രാം, മേദിനിപുർ, ബങ്കുര) മുന്നിട്ടുനിൽക്കുകയും ചെയ്തുവെങ്കിലും ബി.ജെ.പി ഇവിടെ മറ്റിടങ്ങളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണയും അവർ 2019ലെ പ്രകടനം ആവർത്തിക്കാൻ ശ്രമിക്കും. ബാക്കി മൂന്ന് സീറ്റുകൾ (കോണ്ടായി, തംലുക്ക്, ഘട്ടൽ) ബി.ജെ.പിയിലേക്ക് കൂറുമാറിയ അധികാരി കുടുംബത്തിന്റെ കോട്ടകളായാണ് അറിയപ്പെടുന്നത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ സീറ്റുകളിൽ ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2024ലെ പ്രകടനം സുവേന്ദു അധികാരിയുടെ ഗതി നിർണയിക്കും. പട്ടികവർഗ പദവി വേണമെന്ന കുർമി വിഭാഗങ്ങളുടെ ആവശ്യവും സമുദായത്തിൽനിന്നുള്ള സ്വതന്ത്ര സ്ഥാനാർഥികളുടെ സാന്നിധ്യവും ഈ മേഖലയിലെ ശ്രദ്ധിക്കേണ്ട ഘടകങ്ങളാണ്.
കിഴക്കൻ ഝാർഖണ്ഡിലെ റാഞ്ചി, ധൻബാദ്, ഗിരിധി, ജാംഷഡ്പുർ മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. അർധ നഗരങ്ങളായ ഈ സീറ്റുകൾ ബി.ജെ.പിയും പങ്കാളിയായ ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ് യൂനിയൻ പാർട്ടിയും (ഗിരിദിഹ്) 22 മുതൽ 39 ശതമാനം വരെയുള്ള ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചവയാണ്. എന്നിരുന്നാലും, 2019 നിയമസഭ തെരഞ്ഞെടുപ്പ് വോട്ട് വിഹിതത്തിൽ ബി.ജെ.പിയെക്കാൾ മുന്നിലായിരുന്നതിനാൽ ഇൻഡ്യ മുന്നണിക്ക് ഇത്തവണ ജാംഷഡ്പുർ സീറ്റ് നേടാൻ മികച്ച സാധ്യതയുണ്ട്.
ഒഡിഷയിൽ, താരതമ്യേന കൂടുതൽ നഗരവത്കരിക്കപ്പെട്ട ഭുവനേശ്വർ, കട്ടക്ക് എന്നിവക്ക് പുറമെ കിയോഞ്ജർ (എസ്.ടി), സംബൽപുർ, ധെങ്കനാൽ, പുരി തുടങ്ങിയ നിരവധി ഗ്രാമപ്രദേശങ്ങളും ഈ ഘട്ടത്തിൽ ബൂത്തിലേക്ക് പോകുന്നു. ഇവിടങ്ങളിൽ നേട്ടമുണ്ടാക്കാനാവുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. 2019ൽ സംബൽപുർ (ധർമേന്ദ്ര പ്രധാന്റെ സീറ്റ്), ഭുവനേശ്വർ സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ ബാക്കിയുള്ളവയിൽ ബിജു ജനതാദൾ വിജയിച്ചു.
മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ജനപ്രീതി, വിശിഷ്യാ സ്ത്രീ വോട്ടർമാർക്കിടയിൽ മികച്ചതാണെന്നതാണ് ബിജു ജനതാദളിന്റെ വിജയ പ്രതീക്ഷ. എന്നാൽ, ഹിന്ദുത്വത്തിലും ഒഡിഷ സാംസ്കാരിക മേന്മയിലും (ഒഡിയ അസ്മിത) ഊന്നി നടത്തുന്ന കാമ്പയിൻ കാര്യങ്ങൾ അനുകൂലമാക്കുമെന്നും കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട മൂന്ന് സീറ്റുകളിലും ബി.ജെ.ഡിയെ മറികടക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ബി.ജെ.പി. മൊത്തത്തിൽ, ഈ ഘട്ടത്തിൽ കിഴക്കൻ മേഖലയിലെ ബി.ജെ.പിയുടെ നേട്ടങ്ങളും നഷ്ടങ്ങളും തുലനം ചെയ്തു പോകുമെങ്കിലും, ഹരിയാനയിലെയും ഡൽഹിയിലെയും നഷ്ടം അവരുടെ പത്തോ അതിൽ കൂടുതലോ സീറ്റുകൾ നഷ്ടപ്പെടുത്തിയേക്കാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.