മാധ്യമങ്ങളിലെ വ്യക്തി; ഇടനിലക്കുരുക്ക്
text_fields‘‘നന്മയെക്കുത്തുന്ന പ്രാമാണികത്വമേ/ നിന്നെയിറുക്കും കരിന്തേളതാണ് ഞാൻ’ എന്നു പാടിയ കവി സുധാകരനെപ്പോലെ കാൽപനികനല്ല കുമ്പക്കുടി സുധാകരൻ എന്ന കെ.എസ്. കവിതയുടെ അസ്ക്യത ഒട്ടുമില്ലെന്നു മാത്രമല്ല, കഞ്ഞിമുക്കിത്തേച്ച ഖദർ ചുളിയാതെ നോക്കുന്ന കോൺഗ്രസ് പാരമ്പര്യവും തൊട്ടുതീണ്ടിയിട്ടില്ല.
അല്ലായിരുന്നുവെങ്കിൽ, ഏഴരമണിക്കൂർ ചോദ്യം ചെയ്യലിനുശേഷം ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുന്ന നിമിഷം, ‘വെറുമൊരു ഇടനിലക്കാരനായോരെന്നെ തട്ടിപ്പുകാരനെന്ന് മുദ്രകുത്തിയില്ലേ’യെന്നെങ്കിലും ഗദ്ഗദകണ്ഠനായേനേ കെ.എസ്. എന്തു ചെയ്യാം! ഏത് വൈകാരിക നിമിഷങ്ങളിലും മാസ് ഡയലോഗുകളാണ് പഥ്യം.
അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിന്റെ ബലത്തിൽ പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടപ്പോഴും ആ ശീലം കൈവിട്ടില്ല. ‘കടൽ കടന്ന് വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കല്ലേ’ എന്നാണ് ഇത്തവണത്തെ പ്രതിരോധവാക്യം.
രണ്ടു ദിവസം മുന്നേ, പ്രതിപക്ഷ നേതാവ് ഒന്നു പ്രയോഗിച്ചതാണെങ്കിലും കുഴപ്പമില്ല; ഗ്രൂപ് വ്യത്യാസം മറന്ന് അത് പാർട്ടി നയമായി കണ്ട് സമാശ്വസിക്കാനാണ് കെ.എസ് ബ്രിഗേഡിന്റെ തീരുമാനം. ഭരണകൂടത്തിന്റെ ഏത് ‘ആക്ഷനു’മുന്നിലും തളർന്നുപോകില്ല എന്ന വ്യക്തമായ സന്ദേശം കെ.എസിന്റെ ആ ഡയലോഗിലുള്ളപ്പോൾ വിശേഷിച്ചും.
അറസ്റ്റ് വാർത്തകൾക്കുശേഷം നാടായ നാട്ടിലാകെ നടന്ന പന്തംകൊളുത്തി പ്രകടനങ്ങളിലും അതേ ഡയലോഗാണല്ലോ മുദ്രാവാക്യമായി കേട്ടത്. പട്നയിൽ ആം ആദ്മി പാർട്ടി തുറന്നുവിട്ട ചില വിഘ്നങ്ങൾക്കിടയിലും പ്രതിപക്ഷത്തിന്റെ ഐക്യസന്ദേശം ഉയർന്നുകേട്ട രുദ്രമുഹൂർത്തത്തിൽതന്നെയാണ് കെ.സുധാകരന്റെ അറസ്റ്റ് വാർത്തയും പുറത്തുവന്നത്. ജ്യോതിഷപ്രകാരം പൊതുവിൽ അശുഭമുഹൂർത്തമാണിത്.
എന്നിട്ടും, അറസ്റ്റിന് ആ സമയംതന്നെ ക്രൈംബ്രാഞ്ച് തിരഞ്ഞെടുത്തത്, ശാസ്ത്രാഭിരുചി വളർത്താനുള്ള സർക്കാറിന്റെ നയത്തിന്റെ ഭാഗമായിട്ടാണെന്ന് കരുതരുത്. ഡിജിറ്റൽ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യൽ അൽപം നീണ്ടുപോയതുകൊണ്ടുമാത്രമാണ് അസ്തമയത്തിന്റെ തൊട്ടുമുന്നേയുള്ള നാഴികയിലേക്ക് കാര്യങ്ങൾ എത്തിയത്. ഡിജിറ്റൽ തെളിവുകൾക്കു മുന്നിൽ കെ.എസ് പതറി എന്നാണ് പാർട്ടി പത്രത്തിന്റെ കണ്ടെത്തൽ.
150 ചോദ്യങ്ങളിൽ മൂന്നെണ്ണത്തിന് മുന്നിൽ കെ.എസ് ശരിക്കും വിയർത്തതോടെ പിന്നെ ഉദ്യോഗസ്ഥർ അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്രെ. അത്രത്തോളമില്ലെങ്കിലും ഡിജിറ്റൽ തെളിവുകൾ അറസ്റ്റിന് നിർണായക കാരണമായി എന്ന് സിൻഡിക്കേറ്റ് പത്രങ്ങളും സമ്മതിക്കുന്നുണ്ട്. അപ്പോൾ സംഗതി സത്യമാകാതിരിക്കില്ല.
അതെന്തായാലും, പുരാവസ്തു തട്ടിപ്പുകേസിൽ രണ്ടാംപ്രതിയായി പേരുചേർക്കപ്പെട്ടപ്പോഴേ കെ.എസ് അറസ്റ്റ് ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ്, രാഷ്ട്രീയമായി നേരിടുമെന്ന് വീമ്പുപറഞ്ഞപ്പോഴും ഹൈകോടതിയിൽ പോയി മുൻകൂർ ജാമ്യം വാങ്ങിവെച്ചത്. ഒരു ദിവസംപോലും അഴിക്കുള്ളിലാകില്ലെന്ന് ഉറപ്പാക്കിയാണ് ചോദ്യംചെയ്യലിനുപോലും ഹാജരായത്.
2016ൽ, ഉദുമയിൽ ഇ. കുഞ്ഞികൃഷ്ണനോട് പരാജയപ്പെട്ടശേഷം പാർട്ടി പരിപാടികളുമായി മുന്നോട്ടുപോകുന്നതിനിടയിൽ മോൻസൺ മാവുങ്കലുമായി ഉടലെടുത്ത സൗഹൃദമാണ് സകല കുഴപ്പങ്ങൾക്കും കാരണം. മോൻസൺ ആളൊരു തട്ടിപ്പുവീരനാണെന്നൊന്നും അന്നറിയില്ലായിരുന്നു. അദ്ദേഹം കൊച്ചിയിൽ ശേഖരിച്ച പുരാവസ്തുക്കൾ കണ്ടും ടിയാന്റെ വാക്കുകൾ കേട്ടും അതിൽ വീണുപോകാത്തവരായി ഇവിടെ ആരെങ്കിലുമുണ്ടോ?
അക്കൂട്ടത്തിലൊരാൾ മാത്രമാണ് സത്യത്തിൽ കെ.എസ്. പുരാവസ്തു മ്യൂസിയം സ്ഥാപിക്കാമെന്നുപറഞ്ഞ് ചിലയാളുകളിൽനിന്ന് മോൻസൺ പത്തു കോടി തട്ടിയ കേസാണിത്. അതിലൊരു ഗഡുവായ 25 ലക്ഷം കൈമാറുമ്പോൾ അവിടെ സുധാകരനുമുണ്ടായിരുന്നു. 25 ലക്ഷത്തിൽ പത്തു ലക്ഷം സുധാകരനും കിട്ടിയത്രെ. വിദേശികൾക്ക് പുരാവസ്തു വിറ്റ വകയിൽ (പറ്റിച്ച വകയിൽ എന്നും പറയാം) മോൻസണിന്റെ ഏതാനും ലക്ഷം കോടികൾ ബാങ്കിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
ആ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ കെ.എസ് സഹായിച്ചുവെന്നും പരാതിക്കാർ പറയുന്നു. നോക്കണേ, പത്തു കോടിയുടെ പരിപാടിയിൽ ആകെ പോക്കറ്റിൽ വീണത് ഒരു ശതമാനമാണ്! നാട്ടിൻപുറത്ത് നടക്കുന്ന സാദാ ഭൂമിയിടപാടുകളിൽപോലും രണ്ടര ശതമാനം കമീഷൻ ഇടനിലക്കാരന് പോകുമ്പോഴാണ് സുധാകരന്റെ ഈ നിസ്വാർഥ സേവനം. അല്ലെങ്കിലും, കൂട്ടുകാരെ സഹായിക്കുക എന്നത് എക്കാലത്തും കെ.എസിന്റെ ദൗർബല്യമാണ്.
ഇപ്പോൾതന്നെ, മോൻസൺ പോക്സോ കേസിൽവരെ ഉൾപ്പെട്ടിട്ടും അയാളുമായുള്ള സൗഹൃദം നിഷേധിക്കാൻ കെ.എസ് തയാറല്ല. മുമ്പ്, ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ട സംഭവത്തിൽ നെഹ്റു കോളജിൽ മധ്യസ്ഥശ്രമത്തിന് പോയതും സ്ഥാപനമുതലാളിയോടുള്ള സൗഹൃദത്തിന്റെ പുറത്തായിരുന്നു. അന്നും അത് പുകിലായി.
ഇതുകൊണ്ടൊന്നും സുധാകരനെ ഒതുക്കാമെന്ന് വിചാരിക്കേണ്ട. അറസ്റ്റിനുശേഷവും ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല. ശിക്ഷിക്കപ്പെടാൻമാത്രം ഒരു തെളിവും അന്വേഷണഉദ്യോഗസ്ഥരുടെ പക്കലില്ലെന്നാണ് വെല്ലുവിളി. കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നാണ് ശപഥം.
അതൊക്കെ ശരിയായിരിക്കാം. ഇപ്പറയുന്നത് കെ.പി.സി.സി അധ്യക്ഷനാണെന്ന് ഓർക്കണം; കൈയാലപ്പുറത്തെ തേങ്ങപോലെയാണ് ആ പദവി. സ്വർണക്കടത്തും ആഴക്കടലും സ്പ്രിൻക്ലറുമെല്ലാം ഉണ്ടായിട്ടും കേരളം പിണറായിക്ക് രണ്ടാമൂഴം നൽകിയപ്പോൾ ഹൈകമാൻഡ് നടത്തിയൊരു വടക്കൻ കരുത്തിന്റെ പരീക്ഷണം മാത്രമാണ് സുധാകരൻ. ഏത് നിമിഷവും പരീക്ഷണം അവസാനിപ്പിച്ചേക്കാം.
മാത്രവുമല്ല, കണ്ണൂർ എം.പി അറസ്റ്റിലായ വാർത്ത ആഭ്യന്തര വകുപ്പ് ലോക്സഭ സ്പീക്കറെയും അറിയിച്ചിട്ടുണ്ട്. അപ്പോൾ മുൻകൂർ ജാമ്യംകൊണ്ട് തീരുന്ന വിഷയമല്ലെന്നർഥം. എന്നുവെച്ച്, പാർട്ടി കൈവിടുമെന്നൊന്നും കരുതുകയും വേണ്ട. കഴിഞ്ഞദിവസത്തെ ഐക്യദാർഢ്യ പ്രകടനങ്ങൾ ശ്രദ്ധിച്ചില്ലേ? പിണറായി വിജയനും കുടുംബത്തിനും നേരെ കുറച്ചുകാലമായി സുധാകരൻ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയാരോപണങ്ങളെ പാർട്ടിയും സർക്കാറും അധികാരമുപയോഗിച്ച് തകർക്കുകയാണെന്നാണ് മുഴുവൻ പ്രവർത്തകരുടെയും വികാരം.
ബ്ലോക്ക്/ യൂത്ത് തെരഞ്ഞെടുപ്പു വിഷയങ്ങളിലെ ഗ്രൂപ്പുപോരിനിടയിലും ഇക്കാര്യത്തിൽ ഭിന്നസ്വരമില്ല. ബ്ലോക്ക് പുനഃസംഘടനയെ ചൊല്ലി സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി നടത്തിയ പടനീക്കമെല്ലാം ഇതോടെ കെട്ടടങ്ങിയില്ലേ? പാർട്ടിയിൽ ഗ്രൂപ്പില്ലാ കാലം വരുമെന്ന് പ്രസിഡന്റ് പദത്തിൽവന്നപ്പോൾ പ്രവചിച്ചത് ശരിയായില്ലേ? അപ്പോൾ അറസ്റ്റിന്റെ രാഷ്ട്രീയ നേട്ടം ആർക്കാണ്? എന്തായാലും ഇതിന്റെ പേരിൽ സർക്കാറുമായും പാർട്ടിയുമായും പുതിയൊരു പോർമുഖം തുറക്കുമെന്നുറപ്പ്.
കണ്ണൂർ ജില്ലയിലെ എടക്കാട്ടുനിന്ന് കെ.എസ്.യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ്. 74 വയസ്സുണ്ടിപ്പോൾ. കണ്ണൂരിലെ ചുവപ്പുകോട്ടകളെ പലകുറി ഇളക്കിമറിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പലതവണ കണ്ണൂർ രാഷ്ട്രീയത്തിെൻറ ചൂടറിഞ്ഞിട്ടുണ്ട്. മൂന്നു തവണ േബാംബാക്രമണങ്ങളെ നേരിട്ടിട്ടും ഒന്നും സംഭവിച്ചില്ല. തിരിച്ചും കൊടുത്തിട്ടുണ്ട്. പരസ്പരമുള്ള ആ പോരാട്ടങ്ങളിൽ ചോര കുറെ വീണു.
നാൽപാടി വാസു വധേക്കസിലും ഇ.പി. ജയരാജനെ ആന്ധ്രയിൽ വധിക്കാൻ ശ്രമിച്ച കേസിലുമൊക്കെ പ്രതിചേർക്കപ്പെട്ടിരുന്നു. ആ വകയിൽ കുറെ കോടതിയിലും കയറിയിറങ്ങി. ഇങ്ങനെ കോടതിയെയും പാർട്ടി കോടതിയെയുെമാക്കെ അതിജീവിച്ചാണ് വടക്കിെൻറ ശബ്ദമായി മാറിയത്.
പാർട്ടിയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായപ്പോഴും ഇതേ വീര്യം പുറത്തെടുത്തിട്ടുണ്ട്. മൂന്നു തവണ നിയമസഭയിലെത്തിയതും ഇപ്പോൾ ലോക്സഭയിലിരിക്കുന്നതും ആ വീര്യത്തിന്റെ കൂടി ബലത്തിലാണ്. ആ വീര്യത്തിന്റെ പുതിയ ലിറ്റ്മസ് ടെസ്റ്റാണ് ഈ ഇടനിലക്കുരുക്ക്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.