നിലപാടിലുറച്ച് നേരിന്റെ വഴിയെ പത്തുവർഷം
text_fieldsമതനിരപേക്ഷ ജനാധിപത്യത്തിന്റെ സുദൃഢമായ നിലപാടുതറയിൽ നിന്നുകൊണ്ട് നേരിനും സ്വാതന്ത്ര്യത്തിനും മാനവികതക്കും വേണ്ടി പൊരുതിയ ജനങ്ങളുടെ ചാനൽ തികഞ്ഞ ശുഭാപ്തിയോടെ ഇതാ പതിനൊന്നാം വർഷത്തിലേക്ക് കടന്നുകയറുന്നു- മീഡിയ വൺ ചാനൽ നേരിെന്റ, നെഞ്ചുറപ്പിെന്റ പത്ത് വാർത്താവർഷങ്ങൾ പിന്നിടവെ മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ എഴുതുന്നു
‘‘മീഡിയവണിന്റെ നിലപാടുകളിൽ അധികാര വ്യവസ്ഥിതിയുടെ മർദക സംവിധാനങ്ങളോടുള്ള എതിർപ്പിന്റെ കനൽ കാണാം. ആ നിലപാട് പങ്കുവെക്കുന്ന മനസ്സാണ് എനിക്കും എന്റെ പ്രസ്ഥാനത്തിനും’’ -ഫെബ്രുവരി എട്ടിന് മീഡിയവൺ ന്യൂസ്ചാനലിന്റെ പ്രഥമ ഫേസ് ഓഫ് കേരള അവാർഡ് തിരുവനന്തപുരം ലീല ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രൗഢമായ ചടങ്ങിൽ ഏറ്റുവാങ്ങി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്ത ശ്രദ്ധേയമായ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണിത്. 2013 ഫെബ്രുവരി 10ലെ സായാഹ്നത്തിൽ കോഴിക്കോട്ടെ സ്വപ്നനഗരിയിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിർത്തി അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി സംപ്രേഷണം ഉദ്ഘാടനം ചെയ്ത മീഡിയ വൺ ചാനൽ പത്തുവർഷം വിജയകരമായി പൂർത്തിയാക്കുന്ന ശുഭദിനത്തിൽ അതിന്റെ ശിൽപികൾക്കും പ്രവർത്തകർക്കും ലോകത്തോട് സ്വാഭിമാനം വിളിച്ചുപറയാനുള്ളതും ഇതുതന്നെ.
മതനിരപേക്ഷ ജനാധിപത്യത്തിന്റെ സുദൃഢമായ നിലപാടുതറയിൽ നിന്നുകൊണ്ട് നേരിനും സ്വാതന്ത്ര്യത്തിനും മാനവികതക്കും വേണ്ടി പൊരുതിയ ജനങ്ങളുടെ ചാനൽ തികഞ്ഞ ശുഭാപ്തിയോടെ ഇതാ പതിനൊന്നാം വർഷത്തിലേക്ക് കടന്നുകയറുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പൂർണ സുരക്ഷ ഉറപ്പുനൽകുന്ന വിശ്വോത്തര ഭരണഘടന അഭംഗുരം അവശേഷിക്കെത്തന്നെ, മാധ്യമസ്വാതന്ത്ര്യത്തിന്റെ ആഗോളപട്ടികയിൽ 150ാം സ്ഥാനത്തേക്ക് നിലംപതിച്ച രാജ്യത്തിന്റെ വർത്തമാനകാല സാഹചര്യത്തിലും ജനാധിപത്യ വിശ്വാസികളുടെ പ്രബുദ്ധ സമൂഹത്തിന്റെ പ്രതികരണശേഷിയിലുള്ള ശുഭാപ്തി മീഡിയവൺ കൈവിട്ടിട്ടില്ല. 2022 ജനുവരി 31ന് ഈ ന്യൂസ്ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവിന് കേരള ഹൈകോടതി പച്ചക്കൊടി കാട്ടിയപ്പോൾ അതിന്മേൽ ചാനൽ മാനേജ്മെന്റും പ്രവർത്തകരും പരമോന്നത കോടതിയെ സമീപിച്ച് നേടിയെടുത്ത സ്റ്റേ ഉത്തരവിന്റെ ബലത്തിൽ 24 മണിക്കൂറും ഓൺലൈനായും ഓഫ്ലൈനായും ദൗത്യം തുടരുകയാണ് മീഡിയവൺ. വിലക്കിന്മേലുള്ള അന്തിമ വിധി സുപ്രീംകോടതി പുറപ്പെടുവിക്കാനിരിക്കുന്നേയുള്ളൂ.
എന്നാൽ, പ്രത്യാശക്കും ആശങ്കക്കും ഒരുപോലെ അവസരമൊരുക്കിയ ഈ സന്ദിഗ്ധ ഘട്ടത്തിലും ചാനലിന് ആത്മവിശ്വാസം സമ്മാനിച്ചത്, മുഖ്യമന്ത്രി സൂചിപ്പിച്ചപോലെ അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഭരണപക്ഷ-പ്രതിപക്ഷ ഭേദമെന്യേ മതനിരപേക്ഷ ജനാധിപത്യ സമൂഹമാകെയും നൽകിയ ധീരമായ പിന്തുണയാണ്. അതിനവരെ പ്രേരിപ്പിച്ചതെന്ത് എന്ന ചോദ്യത്തിനുള്ള സ്പഷ്ടമായ മറുപടിയാണ് പിന്നിട്ട പതിറ്റാണ്ടുകാലത്തെ മീഡിയവണിന്റെ ഇടപെടലുകൾ.
ഒന്നര വർഷത്തോളം ലോകജനസമൂഹത്തെയാകെ കെട്ടിപ്പൂട്ടിയ മഹാമാരിയുടെ താണ്ഡവം മാധ്യ മങ്ങളെ പ്രതിസന്ധിയിലാക്കിയ സാഹച ര്യത്തിൽ, പ്രേക്ഷകരെ പിടിച്ചുനിർത്താൻ യെല്ലോ ജേണലിസത്തിലും വാസ്തവവിരുദ്ധവും വൈകാരിക വിക്ഷോഭത്തിനു വഴിമരുന്നിടുന്നതുമായ വാർത്തകൾ നിർലോഭമായി വിതരണം ചെയ്യുന്നതിലുമാണ് പല വാർത്താചാനലുകളും അതിജീവനം കണ്ടെത്തിയത്. ഇന്ത്യയിലാദ്യമായി കോവിഡ് വ്യാപിച്ചപ്പോൾ അതിന് ഉത്തരവാദികൾ ഡൽഹിയിൽ സമ്മേളനം നടത്തിയ ഒരു പ്രത്യേക മതസംഘടനയാണെന്ന് വ്യാപകമായി പ്രചാരണം നടത്തിയ സംഭവം സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നപ്പോൾ അന്നത്തെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ നടത്തിയ ചില നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. മാധ്യമങ്ങൾ രാജ്യത്ത് നടക്കുന്ന മുഴുവൻ സംഭവങ്ങൾക്കും സാമുദായിക നിറം നൽകുന്നതാണ് പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെബ് പോർട്ടലുകളുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും യൂട്യൂബിലുമൊക്കെ വരുന്ന വ്യാജവാർത്തകളിൽ കടുത്ത ആശങ്ക പരമോന്നത കോടതി രേഖപ്പെടുത്തിയിരുന്നു.
ഇത്തരമൊരു ഘനാന്ധകാരത്തിലാണ് മീഡിയവൺ സ്വീകരിച്ച ആർജവപൂർണമായ നിലപാടിന്റെ പ്രസക്തി പ്രേക്ഷകർക്ക് ബോധ്യമാവുന്നത്. പരമാവധി സത്യാവസ്ഥ ഉറപ്പുവരുത്തുന്ന പ്രസക്തമായ വാർത്തകൾ ജനങ്ങളിലെത്തിക്കുക, ആനുകാലിക സംഭവങ്ങളിൽ ശ്രദ്ധേയമായതിനെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്നവരെ ഉൾപ്പെടുത്തിയുള്ള പാനലുകളിലൂടെ പഠനാർഹമായ സംവാദങ്ങൾ അവതരിപ്പിക്കുക, അബദ്ധങ്ങൾ ബോധ്യപ്പെട്ടാൽ ആർജവത്തോടെ തിരുത്തുക എന്നീ നിലപാടുകളാണ് ഇതിനകം വലിയൊരു പ്രേക്ഷകവൃന്ദത്തെ മീഡിയവണിന് നേടിക്കൊടുത്തിരിക്കുന്നതെന്ന് ഉറപ്പിച്ചുപറയാനാവും. യു.ഡി.എഫ് ഭരണകാലത്ത് സോളാർപാനലിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിവാദ വനിതയുടെ വെളിപ്പെടുത്തലുകൾ കേരളീയാന്തരീക്ഷത്തെ കലുഷമാക്കിയപ്പോഴും നയതന്ത്രകാര്യാലയത്തിലെ സ്വാധീനം ഉപയോഗപ്പെടുത്തി സ്വർണം കടത്തിയതായി ആരോപിക്കപ്പെട്ട മറ്റൊരു വനിതയുടെ മൊഴികൾ ഇടതുഭരണകാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയപ്പോഴും മീഡിയവൺ സ്വീകരിച്ച സംയമനവും ഔചിത്യബോധവും പരക്കെ ശ്ലാഘിക്കപ്പെട്ടതാണ്. മുന്നണികളും പാർട്ടികളും സ്വന്തം താൽപര്യങ്ങൾക്കൊത്ത് മീഡിയവണിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാറുണ്ടെന്ന കാര്യം വേറെ.
കോവിഡ് മഹാമാരി ലോകത്താകെ പരിഭ്രാന്തി പരത്തുമ്പോൾ ജാഗ്രതയും പ്രതിരോധ നടപടികളും സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ഈ ചാനൽ കാട്ടിയ വ്യഗ്രത മറക്കാനോ മറച്ചുപിടിക്കാനോ ആവില്ല. ഗൾഫിൽ രോഗവ്യാപനം മൂർച്ഛിച്ചപ്പോൾ പ്രവാസികൾ സ്വദേശത്തേക്ക് മടങ്ങാൻ നെട്ടോട്ടമോടവെ അവരിൽ നിർധനരും നിസ്സഹായരുമായവർക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ലഭ്യമാക്കാൻ ഗൾഫ് മാധ്യമവുമായി സഹകരിച്ച് മീഡിയവൺ ഏർപ്പെടുത്തിയ ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’ പദ്ധതി ഒട്ടേറെപ്പേർക്ക് ആശ്വാസമായി. മെഡിക്കൽ കോളജ് പ്രവേശനത്തിൽ മുന്നാക്ക സമുദായങ്ങളുടെ പരിമിത വരുമാനക്കാർക്ക് സംവരണം സർക്കാർ നടപ്പാക്കിയപ്പോഴുണ്ടായ അപാകം മൂലം ഒ.ബി.സി വിഭാഗങ്ങൾക്ക് സംഭവിച്ച സീറ്റ്നഷ്ടം കണ്ടെത്തി വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്തത് മീഡിയ വണാണ്.
ഈ വാർത്തയുടെ അടിസ്ഥാനത്തിൽ സർക്കാർ തെറ്റുതിരുത്താൻ നിർബന്ധിതവുമായി. സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടായും ഇത് തെരഞ്ഞെടുത്തു. 2019 ഡിസംബറിൽ നടന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭം, 2020 ഫെബ്രുവരിയിലെ ഡൽഹി വർഗീയകലാപം തുടങ്ങിയ സംഭവങ്ങൾ സത്യസന്ധമായി ഒപ്പിയെടുത്ത് പ്രേക്ഷകർക്ക് നൽകിയത് മീഡിയവണാണ്. പ്രേക്ഷകരുടെ അഭിരുചിക്കൊത്ത് വിഷയവൈവിധ്യത്തിലും അവതരണത്തിലും മാറ്റങ്ങൾക്ക് സന്നദ്ധമാവുമ്പോഴും നിലവാരവും അന്തസ്സും നിലനിർത്തുന്നതുമാണ് മീഡിയ വണിന്റെ വർധിത സ്വീകാര്യതയുടെ രഹസ്യം. സോഷ്യൽ മീഡിയയിലെ പ്രതികരണം അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
തദ്ദേശ സ്ഥാപനങ്ങളിലേക്കും സംസ്ഥാന നിയമസഭയിലേക്കും നടന്ന വാശിയേറിയ തെരഞ്ഞെടുപ്പുകളിൽ പക്ഷംചേരാതെ വസ്തുനിഷ്ഠമായി വാർത്തകൾ നൽകുന്നതിൽ മീഡിയവൺ വിജയിച്ചുവെന്നാണ് പൊതുവായ വിലയിരുത്തൽ. യൂറോകപ്പ്, കോപ അമേരിക്ക, ടോക്യോ ഒളിമ്പിക്സ്, ഒടുവിലത്തെ ദോഹ വേൾഡ് കപ്പ് ഫുട്ബാൾ മത്സരങ്ങൾ എന്നിവ പരമാവധി വേഗത്തിൽ സ്പോർട്സ് പ്രേമികളിൽ എത്തിക്കുന്നതിൽ മീഡിയവൺ കൈവരിച്ച നേട്ടം പരക്കെ പ്രശംസിക്കപ്പെടുകയുണ്ടായി.
പ്രശസ്ത പിന്നണിഗായിക ചിത്ര അവതരിപ്പിച്ച് മനുഷ്യസ്നേഹപരമായ സ്നേഹസ്പർശം പരിപാടിയിലൂടെ അനേകശ്ശതം ദുരിതബാധിതർക്കും ജീവിതത്തിന്റെ പുറമ്പോക്കിൽ കഴിയാൻ വിധിക്കപ്പെട്ടവർക്കും ആശ്വാസവും പുനരധിവാസവുമെത്തിക്കാൻ കഴിഞ്ഞതാണ് മീഡിയ വണിന്റെ പ്രസ്താവ്യമായ മറ്റൊരു നേട്ടം. ചുരുക്കത്തിൽ നേരിന്റെയും നീതിയുടെയും ചെറുത്തുനിൽപിന്റെയും ദീപശിഖ ഉത്തരോത്തരം ഉയർത്തിപ്പിടിക്കാനുള്ള നിശ്ചയദാർഢ്യത്തോടെ പ്രയാണം, ഇനിയുള്ള നാളുകളിലും തുടരാനാണ് ഈ വേറിട്ട ചാനലിന്റെ പ്രതിജ്ഞ, പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.