കോൺഗ്രസിനെക്കുറിച്ച് വ്യാകുലപ്പെടാൻ വരെട്ട
text_fields33 വർഷം പശ്ചിമ ബംഗാൾ ഭരിച്ച സി.പി.എം അവിടെ തുടച്ചുനീക്കപ്പെട്ട സാഹചര്യത്തിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൂട്ടുചേരാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് സി.പി.എം നേതൃത്വം അംഗീകാരം നൽകിയതിെൻറ പിന്നാലെ കോൺഗ്രസിലെ പ്രതിസന്ധിയെക്കുറിച്ചു പി. ജയരാജൻ നടത്തിയ ഗവേഷണം കൗതുകകരമാണ് (മാധ്യമം 27.12.20).
രാജ്യത്തെ എല്ലാ രാഷ്ട്രീയപാർട്ടികളും ആഭ്യന്തരവും ബാഹ്യവുമായ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ട്. മൂന്നു സംസ്ഥാനങ്ങളിൽ ഭരണവും ശക്തമായ പാർട്ടിസംവിധാനവും ഉണ്ടായിരുന്ന സി.പി.എം ഇന്നൊരു കേരളപാർട്ടിയായി മാറി. ഈ യാഥാർഥ്യം മറച്ചുവെച്ചാണ് കോൺഗ്രസിെൻറമേൽ ജയരാജൻ കുതിരകയറുന്നത്. കേരളത്തിൽ തദ്ദേശതെരഞ്ഞെടുപ്പിൽ പേരിനൊരു മേൽക്കോയ്മ ലഭിച്ചപ്പോൾ എല്ലാം ശരിയായി എന്നാശ്വസിക്കുകയാണ് ജയരാജൻ. വൈദ്യരേ, ആദ്യം സ്വയം ചികിത്സിക്കൂ എന്നാണ് അദ്ദേഹത്തോട് പറയാനുള്ളത്.
തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്നതു വസ്തുതയാണ്. രാഷ്ട്രീയമായി അനുകൂലഘടകങ്ങൾ ഏറെയുണ്ടായിട്ടും അതൊന്നും വോട്ടായില്ല. ഫലം വന്നശേഷം കോൺഗ്രസിൽ ഒറ്റപ്പെട്ട വിമർശനങ്ങൾ ഉണ്ടായി. മുതിർന്ന നേതാക്കന്മാർ പരസ്യമായി പ്രതികരിച്ചു. നേതൃമാറ്റമടക്കം വേണമെന്ന് ആവശ്യമുയർന്നു. യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗ് കോൺഗ്രസിെൻറ ദൗർബല്യങ്ങൾ പരാമർശിച്ചു. ഇതൊന്നും കോൺഗ്രസിലും യു.ഡി.എഫിലും പുത്തരിയല്ല. ജനാധിപത്യപാർട്ടിയായ കോൺഗ്രസിൽ അഭിപ്രായസ്വാതന്ത്ര്യം ഉള്ളതുകൊണ്ടും പാർട്ടിയെ വിമർശിക്കുന്നവരെയും പാർട്ടി വിടുന്നവരെയും വെട്ടിക്കൊല്ലാത്തതുകൊണ്ടും പൊതുസമൂഹത്തിൽ പാർട്ടിയുമായി ബന്ധപ്പെട്ട പലതും ചർച്ചയാകും. എന്നാൽ, സി.പി.എം പ്രചരിപ്പിക്കുന്നതു പോലൊരു തകർച്ച യു.ഡി.എഫിനുണ്ടായിട്ടില്ല. ചില മാധ്യമങ്ങൾ പറയുന്നതു പോലെ മിന്നുന്ന വിജയം എൽ.ഡി.എഫിനു ലഭിച്ചിട്ടുമില്ല. യു.ഡി.എഫിെൻറ നേതൃത്വം ഏറ്റെടുക്കാൻ മുസ്ലിംലീഗ് ആഗ്രഹിച്ചിട്ടുമില്ല.
കോൺഗ്രസിെൻറ ചില ശക്തികേന്ദ്രങ്ങളിൽ ഇത്തവണ തിരിച്ചടി നേരിട്ടു. സി.പി.എമ്മിനും ഇതേ അനുഭവം പലയിടങ്ങളിലും ഉണ്ടായി. പ്രാദേശികതെരഞ്ഞെടുപ്പുകളിൽ ഇതു സർവസാധാരണമാണ്. കണക്കുപരിശോധിച്ചാൽ 2015 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു കൂടുതൽ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും യു.ഡി.എഫ് നേടുകയാണുണ്ടായത്. എന്നാൽ, ജില്ല പഞ്ചായത്തിലും കോർപറേഷനുകളിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. കോൺഗ്രസ് ഇക്കാര്യത്തിൽ വിശദമായ പരിശോധന ആരംഭിച്ചുകഴിഞ്ഞു. പരിഹാരനടപടികൾ യഥാസമയം സ്വീകരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 19 സീറ്റിൽ ജയിച്ചപ്പോൾ എൽ.ഡി.എഫ് തകർന്നു എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. വോട്ടിങ് ശതമാനം നോക്കുമ്പോൾ ഇരുമുന്നണിയും തമ്മിൽ ഇപ്പോഴും ചെറിയ വ്യത്യാസമേയുള്ളൂ. ഓരോ തെരഞ്ഞെടുപ്പിലും വോട്ടർമാരുടെ മനോഗതിയനുസരിച്ചു തീരുമാനം മാറിവരും. ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ 14 ൽ 13 ഉം നേടിയ ആത്മവിശ്വാസത്തിൽ കാലാവധി തികയും മുമ്പ് നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്തി പ്രതിപക്ഷത്തേക്കു മാറിയ ചരിത്രം സി.പി.എമ്മിനുണ്ട്. അത് ഒാർക്കുന്നത് നല്ലതാണ് .
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു കാലത്തു യു.ഡി.എഫിൽ ഉണ്ടായിരുന്ന രണ്ടു ഘടകകക്ഷികൾ ഇന്ന് എൽ.ഡി.എഫിലാണ്. ഇതു സ്വാഭാവികമായും അവരുടെ ശക്തി വർധിപ്പിച്ചു. ഇതേസമയം, സോഷ്യലിസ്റ്റ് ജനതാദൾ യു.ഡി.എഫിൽ ഇരുന്നപ്പോൾ ലഭിച്ചത്ര സ്ഥാനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ അവർക്കു ലഭിച്ചിട്ടില്ല. മലബാറിലെ അവരുടെ ശക്തികേന്ദ്രങ്ങളിൽ തിരിച്ചടി നേരിട്ടു. ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിനും കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ ജയം ലഭിച്ചില്ല. എന്നാൽ, ജോസ് ഇടതുമുന്നണിയിൽ ചേർന്നത് സി.പി.എമ്മിന് ഗുണം ചെയ്തു. ജോസിെൻറ വരവിനെ തുടക്കത്തിൽ എതിർത്ത സി.പി.ഐക്ക് നഷ്ടം പറ്റുകയും ചെയ്തു. കേരള കോൺഗ്രസിെൻറ നാലു ഗ്രൂപ്പുകൾ ഇന്ന്ഇടതുമുന്നണിയിലുണ്ട്. മധ്യതിരുവിതാംകൂറിൽ അതിെൻറ നേട്ടം സി.പി.എമ്മിനുണ്ടായി. എന്നാൽ, അവരുടെ വോട്ടിങ് ശതമാനം കുതിച്ചുയർന്നില്ല. ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഫലം വിലയിരുത്തേണ്ടത്.
തെരഞ്ഞെടുപ്പ് വരുമ്പോൾ കോൺഗ്രസിെൻറ മേൽ ബി.ജെ.പി ബന്ധം ആരോപിച്ചു ന്യൂനപക്ഷവോട്ടുകൾ തട്ടിയെടുക്കാനുള്ള തന്ത്രങ്ങൾ സി.പി.എം സ്ഥിരമായി പുറത്തിറക്കാറുള്ളതാണ്. ഇത്തവണയും പൂർവാധികം ശക്തിയായി ഇത്തരം പ്രചാരണങ്ങൾ നടത്തി. ബി.ജെ.പി പ്രചണ്ഡപ്രചാരണം നടത്തിയ ചില വാർഡുകളിൽ ന്യൂനപക്ഷവോട്ടുകൾ കൈക്കലാക്കാൻ ഇതു സഹായിച്ചു. പണത്തിന് ഒരു പഞ്ഞവും ഇല്ലാതിരുന്ന ബി.ജെ.പി കോടികൾ വാരിയെറിഞ്ഞു പ്രചാരണം നടത്തിയിട്ടും അവരുടെ വോട്ടു ശതമാനം 15 ലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസിനെതിരെ ബി.ജെ.പി ബന്ധം ആരോപിച്ച സി.പി.എമ്മാണ് പാലക്കാട്, പന്തളം നഗരസഭകൾ കൈയടക്കാൻ ബി.ജെ.പിയെ സഹായിച്ചത്. കഴിഞ്ഞ തവണ ഭൂരിപക്ഷം ഇല്ലാതെ ബി.ജെ.പി ഭരിച്ച പാലക്കാട്ടു ഭൂരിപക്ഷത്തോടെ അവർക്കു അധികാരത്തിൽ വരാൻ അവസരം ഒരുക്കിക്കൊടുത്തു. സി.പി.എം മൂന്നാം സ്ഥാനത്തു വന്ന വാർഡുകളിൽ അവർക്കു ലഭിച്ച വോട്ട് എത്രയാണെന്ന് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പന്തളത്ത് എൽ.ഡി.എഫിെൻറ പക്കലുള്ള നഗരസഭയുടെ ഭരണം ബി.ജെ.പിയെ ഏൽപിച്ചുകൊടുത്തതു സി.പി.ഐയുടെ ആറു സ്ഥാനാർഥികളെ സി.പി.എമ്മുകാർ ക്രോസ്വോട്ട് ചെയ്തു തോൽപിച്ചാണ്. താമരക്കു വോട്ടുചെയ്യാൻ സഖാക്കൾക്ക് കൈ വിറക്കില്ലെന്നതിനു പന്തളം സാക്ഷി. ജയരാജൻസഖാവ് ഇതൊന്നു വിശദമായി പരിശോധിക്കട്ടെ.
മതേതരത്വത്തിൽ പൊതിഞ്ഞ വർഗീയത എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം മടി കൂടാതെ പ്രയോഗിക്കുന്നതാണ്. ഇത്തവണ വെൽഫെയർ പാർട്ടിയെയാണ് ഇതിനു കരുവാക്കിയത്. സി.പി.എമ്മിനു വോട്ടുചെയ്യുമ്പോൾ മതേതരം, കോൺഗ്രസിന് വോട്ടു ചെയ്യുമ്പോൾ വർഗീയം എന്ന നെറികെട്ട രാഷ്ട്രീയനിലപാട് പി. ജയരാജനും ഏറ്റുപാടുന്നു എന്നേയുള്ളൂ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലും വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകൾ ചോദിച്ചുവാങ്ങിയ പാർട്ടിയാണ് സി.പി.എം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എളമരം കരീമും അടക്കം സി.പി.എം നേതാക്കൾ അതതു കാലങ്ങളിൽ ജമാഅത്ത് നേതാക്കളുമായി കൂടിയാലോചന നടത്തി ധാരണയുണ്ടാക്കിയാണ് വോട്ടു സ്വീകരിച്ചത്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയും സി.പി.എമ്മും തമ്മിൽ തുറന്ന സഖ്യമാണുണ്ടായിരുന്നത്. അന്ന്അവർ സി.പി.എമ്മിന് മതേതരമായിരുന്നു. ചില തദ്ദേശ സ്ഥാപനങ്ങളിൽ ഇരുപാർട്ടികളും ഭരണം പങ്കിട്ടു. എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.െഎ നേതാവ് അഭിമന്യുവിെൻറ വധവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാർട്ടിയുമായി ഈ തെരഞ്ഞെടുപ്പിൽ സി.പി.എം ഉണ്ടാക്കിയ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഖ്യത്തെക്കുറിച്ചു ജയരാജൻസഖാവിന് അറിയാത്തതല്ലല്ലോ.
മുസ്ലിംലീഗിനെ പിളർത്തി സി.പി.എമ്മിെൻറ അനുഗ്രഹാശിസ്സുകളോടെ രൂപവത്കരിച്ച ഐ.എൻ.എല്ലിനെ മതേതരത്വം തെളിയിക്കാൻ കാൽനൂറ്റാണ്ടു പുറത്തു നിർത്തിയശേഷം ഈയിടെയാണ് മുന്നണിയിലെടുത്തത്. ലീഗിനെ വർഗീയമെന്നു ആരോപിക്കുന്ന സി.പി.എം ആ പാർട്ടിയെ യു.ഡി.എഫിൽ നിന്ന് അടർത്തിയെടുത്തു ഇടതുമുന്നണിയിൽ കൊണ്ടുവരാൻ നടത്തിയ അഭ്യാസങ്ങൾ കുറച്ചൊന്നുമല്ല. അതിെൻറ പേരിൽ പാർട്ടി പിളർന്നു. കിട്ടാത്ത മുന്തിരി പുളിച്ചപ്പോഴാണ് ലീഗ് വർഗീയമായത്. അബ്ദുന്നാസിർ മഅ്ദനിയുടെ പി.ഡി.പിയെ വർഗീയമെന്ന് ആരോപിച്ച സി.പിഎം പിന്നീട് മഅ്ദനിയെ ഗാന്ധിജിയോട് ഉപമിച്ചു. ഇങ്ങനെ കാലാകാലങ്ങളിൽ സ്വന്തം രാഷ്ട്രീയനേട്ടത്തിന് വളച്ചൊടിക്കുന്ന ഒന്നാണ് സി.പി.എമ്മിന് മതേതരത്വം. ആർ.എസ്.എസുമായും ഒളിഞ്ഞും തെളിഞ്ഞും പല ഘട്ടങ്ങളിൽ ബന്ധം സ്ഥാപിച്ചിട്ടുണ്ട് സി.പി.എം. കണ്ണൂരിൽ രാഷ്ട്രീയകൊലകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളായ ആർ.എസ്.എസുകാരെ ജയിലിൽനിന്ന് ഇളവു നൽകി ഇറക്കിവിടാൻ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ രഹസ്യകരാർ ഉണ്ടാക്കിയത് പി. ജയരാജെൻറ കൂടി താൽപര്യപ്രകാരമായിരുന്നു. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന അച്ചാരുപറമ്പിൽ പ്രദീപനെ മോചിപ്പിക്കാൻ ആർ.എസ്.എസ് കൊടുത്ത ലിസ്റ്റ് അതേപടി അംഗീകരിച്ചത് ജയരാജൻ സഖാവ് കണ്ണൂരിലെ സി.പി.എമ്മിെൻറ ചോദ്യംചെയ്യപ്പെടാത്ത നേതാവായിരുന്ന കാലത്താണ്. കുമ്മനം രാജശേഖരനും പിണറായി വിജയനും തമ്മിൽ കാണുന്നതോടെ കണ്ണൂരിലെ ആർ.എസ്.എസ്-സി.പി.എം കൊലപാതകപരമ്പരക്ക് വിരാമമിടാൻ കഴിയുന്നത് അവർ തമ്മിലെ അന്തർധാര അത്രമാത്രം സജീവം ആയതു കൊണ്ടല്ലേ? സ്വന്തം പാർട്ടിയിൽ താൻ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വ്യാകുലപ്പെടാതെ കോൺഗ്രസിലെ പ്രതിസന്ധിയിൽ ജയരാജൻ സഖാവ് ആശങ്കപ്പെടുന്നത് സദുദ്ദേശ്യപരമാണെന്നുതന്നെ കരുതട്ടെ.
(കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.