വരിക വരിക സഹജരെ സഹനസമരസമയമായ്
text_fields1836 ലെ സാൾട്ട് കമീഷന്റെ ശിപാർശ പ്രകാരം ഉപ്പ് നിർമിക്കാനും വിൽക്കാനുമുള്ള അധികാരം ഗവൺമെന്റിന്റെ കുത്തകയാക്കി ബ്രിട്ടീഷ് സർക്കാർ നടപ്പാക്കിയ ഉപ്പുനിയമം ജനങ്ങൾക്ക് വലിയ ദുരിതമാണ് വരുത്തിവെച്ചത്.വീട്ടാവശ്യത്തിനുള്ള ഉപ്പ് പോലും നിർമിക്കാൻ ജനങ്ങളെ അനുവദിക്കാഞ്ഞ സർക്കാർ ഉപ്പിന്റെ നികുതി ഇരട്ടിയാക്കുകയും ചെയ്തു.
ഇതിനെതിരെ 1930 മാർച്ച് 12ന് ഗാന്ധിജി 78 അനുയായികൾക്കൊപ്പം സബർമതി ആശ്രമത്തിൽനിന്ന് കാൽനടയായി ഗുജറാത്തിലെ കടലോര ഗ്രാമമായ ദണ്ഡിയിലെത്തി നിയമം ലംഘിച്ച് ഉപ്പുണ്ടാക്കി. ഇതിന്റെ മാതൃക പിൻപറ്റി കേരളത്തിൽ ഉപ്പുകുറുക്കൽ സമരം നടന്നത് രണ്ടാം ബർദോളി എന്നറിയപ്പെടുന്ന പയ്യന്നൂരിലായിരുന്നു. വടകരയിൽ ചേർന്ന കെ.പി.സി.സി യോഗത്തിന്റെ തീരുമാനപ്രകാരം കെ. കേളപ്പൻ ലീഡറും കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ ക്യാപ്റ്റനുമായി 1930 ഏപ്രിൽ 13ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട 33 അംഗ സംഘം 22ന് പയ്യന്നൂരിലെ ഉള്ളിയത്ത് കടപ്പുറത്തെത്തി. പി. കൃഷ്ണപിള്ള, എം.എൻ. പിഷാരടി, പി. കേശവൻ നമ്പ്യാർ എന്നിവർക്കായിരുന്നു ജാഥ സംഘങ്ങളുടെ നേതൃത്വം.
സംഘാംഗങ്ങളെ സ്വീകരിക്കാൻ കടപ്പുറത്ത് നിരവധിപേരാണ് എത്തിയിരുന്നത്. അംശി നാരായണപ്പിള്ള എഴുതിയ 'വരിക വരിക സഹജരെ' ആയിരുന്നു ജാഥയുടെ ഗാനം. ഈ ഗാനം നിരോധിക്കുകയും അംശിയെ ആറര മാസത്തേക്ക് തടവിലിടുകയും ചെയ്തു. കെ. കേളപ്പൻ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം മൊയ്യാരത്ത് ശങ്കരനാണ് ഉപ്പുസത്യഗ്രഹത്തെ നയിച്ചത്. സത്യഗ്രഹവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ.സി. കുഞ്ഞിരാമൻ അടിയോടി എന്ന വിദ്യാർഥി ബെല്ലാരി സെൻട്രൽ ജയിലിൽ നിരാഹാര സമരം നടത്തി. ടൈഫോയിഡ് ബാധയെ തുടർന്ന് അവശനിലയിലായ അദ്ദേഹം മാപ്പെഴുതി നൽകിയാൽ വിട്ടയക്കാം എന്ന ബ്രിട്ടീഷ് വാഗ്ദാനം സ്വീകരിക്കാൻ കൂട്ടാക്കാതെ തടവറയിൽ രക്തസാക്ഷിത്വം വരിച്ചു. കേളപ്പന്റെ അറസ്റ്റിനെ തുടർന്ന് സമരം കോഴിക്കോട്ടേക്ക് മാറ്റി. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ. മൊയ്തു മൗലവി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒട്ടനവധി യുവാക്കളാണ് സമരത്തിൽ പങ്കാളികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.