റഷ്യയുടെ യുക്രെയിൻ അധിനിവേശം
text_fieldsപുടിന്റെ നേതൃത്വത്തിലെ റഷ്യയുടെ റീ സോവിയറ്റൈസേഷൻ പദ്ധതിയുടെ ഭാഗമാണ് യുക്രെയ്നിനു നേരെ അവർ ആരംഭിച്ചിരിക്കുന്ന അധിനിവേശം. പ്രത്യക്ഷമായി സൈനികവിന്യാസം നടത്തി അധിനിവേശം ഔദ്യോഗികമായി ആരംഭിച്ചത് കഴിഞ്ഞ ദിവസമാണെങ്കിലും പദ്ധതികളും മനോഗതികളും വളരെ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 12 പുടിൻ എഴുതിയ On the historical unity of Russians and ukrainians എന്ന പ്രബന്ധം ഒരാവൃത്തി മനസ്സിരുത്തി വായിക്കുമ്പോൾ കടന്നാക്രമണത്തിന്റെ വിളംബരമായി അനുഭവപ്പെട്ടാൽ തെറ്റുപറയാനാവില്ല.
റഷ്യയുടെ സാംസ്കാരിക ചരിത്ര പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമായി യുക്രെയ്നിനെ വിശേഷിപ്പിക്കുന്ന അദ്ദേഹം ഒരു സ്വതന്ത്രരാജ്യമായി നിലനിൽക്കാനുള്ള അവരുടെ അവകാശത്തെയും തള്ളിപ്പറയുന്നു. ക്രിമിയയെ എന്നപോലെ പഴമയുടെ പാരമ്പര്യം പറഞ്ഞ് യുക്രെയ്നിനെ റഷ്യയുടെ ഭാഗമാക്കാൻ പുടിൻ കണക്കുകൂട്ടലുകൾ നടത്തവേ പാശ്ചാത്യ അനുകൂല നിലപാട് കാത്തുപോരുന്ന പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പുതിയ യുക്രെയ്ൻ എന്ന ആശയമാണ് ജനങ്ങൾക്ക് മുന്നിൽ ഉയർത്തിയിരുന്നത്.
ഇത് റഷ്യയെ കണക്കിലധികം ചൊടിപ്പിക്കുകയും വാക്കുകൾ കൊണ്ടുള്ള ആക്രമണം അവർ കടുപ്പിക്കുകയും ചെയ്തു. യുക്രെയ്ൻ വംശഹത്യക്ക് ശ്രമിക്കുന്നു എന്നതായിരുന്നു ആരോപണങ്ങളിൽ പ്രധാനം. ആ നാടിനെ നാസിമുക്തമാക്കണമെന്നും പ്രഖ്യാപിച്ചു. 2014ൽ കിഴക്കൻ യുക്രെയ്നിൽ ആക്രമണം നടക്കവേ റഷ്യൻ വിരുദ്ധ പോരാട്ടത്തിൽ പങ്കാളികളായിരുന്നു നിയോ നാസിസം പ്രത്യയശാസ്ത്രമാക്കിയ ആസോൺ സേന വിഭാഗത്തെ പുതിയ സർക്കാർ സൈന്യത്തിലേക്ക് ലയിപ്പിച്ചിരുന്നു.
യുക്രെയ്നിലെ ഒരു വിഭാഗം പണ്ടേക്കുപണ്ട് യു.എസ്.എസ്.ആറിന് വിരുദ്ധമായ, ജർമൻ നാസികളോട് അനുഭാവപൂർവമായ നിലപാട് സ്വീകരിച്ചിരുന്നതായും പറയുന്നു. ഇവയെ മുൻനിർത്തിയാണ് നാസി പിന്തുണയെക്കുറിച്ച് പുടിൻ ആവർത്തിക്കുന്നത്. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ ആസോണുകൾ ഉൾപ്പെടെ വലതുപക്ഷക്കാർക്ക് രണ്ടു ശതമാനത്തോളം മാത്രം വോട്ടുകളാണ് ലഭിച്ചത് എന്നതിൽ നിന്ന് അത്തരം ചിന്താധാരകളെ സെലൻസ്കി ഭരണകൂടം നിയന്ത്രണവിധേയമാക്കിയിരുന്നു എന്നു വേണം മനസ്സിലാക്കാൻ.
യുക്രെയ്നിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് ഒരു പാവ ഭരണകൂടത്തെ സ്ഥാപിക്കുന്നതിനാവും റഷ്യ ഉടൻ ശ്രമിക്കുക. സൈന്യത്തോട് അധികാരം ഏറ്റെടുക്കാൻ പുടിൻ ആഹ്വാനം ചെയ്യുന്നതിന്റെ പശ്ചാത്തലവും അതാണ്. ഈ അധിനിവേശത്തോട് വിവിധ ലോക രാഷ്ട്രങ്ങളും ശക്തികളും പുലർത്തുന്ന സമീപനവും സമകാലിക ലോക സാഹചര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ലോക ജനത ഇനിയൊരു യുദ്ധം ഉണ്ടാവരുതെന്ന് പ്രാർഥിക്കുമ്പോൾ ലോക നേതാക്കളിൽ പലരും ഇത്തരമൊരു സാഹചര്യം ആഗ്രഹിച്ചിരുന്നതു പോലെയാണ് തോന്നുക.
ആക്രമണത്തിന് ഇടം അനുവദിച്ച, അധിനിവേശത്തിൽ റഷ്യക്കൊപ്പം ചേർന്ന ബെലറൂസിന്റെ ഉദാഹരണത്തിൽ നിന്ന് തുടങ്ങാം. തികച്ചും ജനവിരുദ്ധനായി അറിയപ്പെടുന്ന പ്രസിഡന്റ് അലക്സാണ്ടർ ലുകഷങ്കോ നാളെ ജനഹിത പരിശോധന നടക്കാനിരിക്കെ എതിർശബ്ദങ്ങളെ നേർപ്പിക്കാനും സ്വന്തം നാട്ടിലെ പ്രശ്നങ്ങളിൽ നിന്നും ജനരോഷത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ പറ്റിയ അവസരമാക്കി ഇത്.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ ഇസ്രായേലിന്റെ അനുഭാവം യുക്രെയ്നിനുണ്ട്. മൂന്ന് ദശലക്ഷം ഡോളറാണ് അവർ നൽകിയിരിക്കുന്നത്. ഫലസ്തീൻ വിഷയത്തിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭ ചർച്ചകളിലെല്ലാം തങ്ങളെ പിന്തുണക്കുന്നതിനുള്ള പ്രത്യുപകാരമാണ് ഈ പിന്തുണ. എന്നാൽ, കഴിഞ്ഞ ദിവസത്തെ വോട്ടെടുപ്പിൽ വിട്ടുനിൽക്കുക വഴി റഷ്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാൻ അവർ ശ്രദ്ധിച്ചിരിക്കുന്നു.
റഷ്യയും ചൈനയും അടുക്കുന്നു, പുതിയ ശാക്തിക ചേരി രൂപപ്പെടുന്നു തുടങ്ങിയ സിദ്ധാന്തങ്ങൾ കുറെ കാലമായി സജീവമാണ്. ചൈനയും യു.എന്നിൽ വിട്ടുനിൽക്കുകയാണ് ചെയ്തത്. റഷ്യൻ നടപടിയെ അധിനിവേശം എന്ന് വിശേഷിപ്പിക്കാൻ പോലും തയാറല്ലെങ്കിലും യുക്രെയ്നുമായി നിലനിൽക്കുന്ന വ്യാപാര ബന്ധത്തിന് ഉലച്ചിൽ തട്ടാൻ അവർ ആഗ്രഹിക്കുന്നില്ല എന്നു കാണാം.
നാറ്റോയിൽ അംഗമായ യൂറോപ്യൻ രാജ്യമായ തുർക്കിയാവട്ടെ പടിഞ്ഞാറിന്റെ പൊതുനിലപാടല്ല കൈക്കൊള്ളുന്നത്. ഇരു രാജ്യങ്ങളുമായും സംഭാഷണം നടത്തിയ തുർക്കി മധ്യസ്ഥത വഹിക്കാനും സന്നദ്ധത അറിയിക്കുന്നു. ഇന്ത്യക്കും ഇരു രാജ്യങ്ങളെയും പിണക്കാൻ വയ്യ. ഒരു കാലത്ത് റഷ്യ കടുത്ത സൈനിക അടിച്ചമർത്തൽ നടത്തിയ ചെച്നിയയിലെ സൈന്യവും റഷ്യക്കൊപ്പം യുക്രെയ്നിനെതിരെ അണിനിരക്കുകയാണ്.
എന്നാൽ റഷ്യൻവത്കരണത്തിന് എതിർ നിലപാടെടുത്ത് ക്രിമിയയിൽ നിന്ന് പലായനം ചെയ്ത മുസ്ലിം സമൂഹവും ചെച്നിയ, ദാഗിസ്താൻ തുടങ്ങി പഴയ സോവിയറ്റ് യൂനിയനിലെ മുസ്ലിം മേഖലകളിൽ നിന്നുള്ളവരും പുടിന്റെ സ്വേച്ഛാ നീക്കത്തിനെ എതിർക്കുന്നവരാണ്. അധിനിവേശം അവസാനിച്ച ശേഷവും യുക്രെയ്നിനു വേണ്ടി ചെറുത്തുനിൽപ്പോ ഒളിപ്പോരോ നടത്തുക ഇവരാകും എന്ന വിലയിരുത്തലുമുണ്ട്.
ലോകത്ത് അന്യായമായ കടന്നാക്രമണങ്ങളും അധിനിവേശങ്ങളും പുതിയ കാര്യമല്ല. എന്നാൽ അവയിൽ പങ്കാളിത്തം വഹിക്കുകയോ ന്യായീകരിക്കുകയോ നിശ്ശബ്ദത പുലർത്തുകയോ ചെയ്യുന്ന ശക്തികളെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഈ അധിനിവേശത്തിനെതിരെ നിലപാടെടുക്കുന്നത് നമുക്ക് കാണാനാവുന്നുണ്ട്.
(മദ്രാസ് സർവകലാശാലയിൽ അധ്യാപകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.