ശബരിമലയെ ശ്വാസംമുട്ടിക്കരുത്
text_fieldsവിശ്വപ്രസിദ്ധമായ ശബരിമല അമ്പലത്തിലെ തീർഥാടകത്തിരക്ക് നിയന്ത്രണാതീതമായി തുടരുകയാണ്. പത്തും പന്ത്രണ്ടും മണിക്കൂറുകൾ ദർശനത്തിനായി ഭക്തർ ക്യൂ നിൽക്കേണ്ടിവരുന്നു. ആയിരക്കണക്കിനു വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള പമ്പ, നിലക്കൽ പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞുകവിഞ്ഞ് എരുമേലി വരെയുള്ള പ്രദേശങ്ങൾ വാഹനങ്ങൾകൊണ്ട് സ്തംഭിച്ചുകഴിഞ്ഞു.
ദർശനത്തിനെത്തുന്ന ഭക്തരുടെയും ഭക്തരെത്തുന്ന വാഹനങ്ങളുടെയും എണ്ണം കുറക്കാൻ സർക്കാർതല തീരുമാനം എടുത്തിരിക്കുകയാണ്. ദിവസവും 90,000 പേർക്കാണ് ദർശനാനുമതി. ഇങ്ങനെ പോയാൽ വലിയൊരു വിഭാഗം ഭക്തർക്കും ഈ മണ്ഡലകാലത്ത് ദർശനം ലഭിക്കാതെ പോകുമോ എന്ന ആശങ്ക നിലനിൽക്കുന്നു. എന്താണ് ഇത്തരമൊരു സാഹചര്യം രൂപപ്പെടാൻ കാരണം?
കാൽനടയാത്രക്കാരെ തടഞ്ഞതാണ് ഭക്തർ ഒറ്റവഴിയിലേക്ക് കേന്ദ്രീകരിക്കാനിടയായത്. നൂറ്റാണ്ടുകളായി പരമ്പരാഗത തീർഥാടന കാനനപാതയിലൂടെ കാൽനടയായി എത്തിയിരുന്ന ഭക്തരെ പാതയിലേക്കു പ്രവേശിക്കുന്ന കോയിക്കക്കാവ്, അഴുതക്കടവ്, മുക്കുഴി എന്നീ വഴികളിൽ തടഞ്ഞു. അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ തീർഥാടകർ കാനനപാതയിലൂടെ കാൽനടയായി ശബരിമല അമ്പലത്തിലേക്കു യാത്രചെയ്തിരുന്ന ഈ പാത ശബരിമല അമ്പലത്തിന്റെ സേഫ്റ്റി വാൽവായിരുന്നു. അത് അടച്ചതാണ് ഇപ്പോഴത്തെ ഭക്തജനത്തിരക്കിനു കാരണം. കോവിഡിന്റെ പേരിൽ 2020ലാണ് ആദ്യമായി ഈ പാത അടച്ചത്. അന്നും അടുത്ത വർഷവും സഭയുടെ പ്രക്ഷോഭത്തെ തുടർന്ന് പാത തുറന്നുനൽകി. ഇക്കുറി പ്രവേശനസമയം വെട്ടിക്കുറച്ച് കാനനപാതയിൽ ഭക്തരെ തടയുകയാണ് ചെയ്തത്.
കാനനപാതയിലൂടെ സഞ്ചരിച്ചിരുന്ന ഭക്തരുടെ അഞ്ചുവർഷത്തെ കണക്കുകൾ ഇങ്ങനെ: 2015ൽ 6,74,949, 2016 ൽ 5,31,849, 2017ൽ 9,07,464, പ്രളയമായിരുന്നിട്ടുകൂടി 2018ൽ 2,55,942, 2019ൽ 4,67,099. കോവിഡ് നിയന്ത്രണമായിരുന്നെങ്കിലും 2020-22 ജനുവരി 14 വരെ ലക്ഷക്കണക്കിനു തീർഥാടകർ കാൽനടയായി പാതയിലൂടെ സന്നിധാനത്തെത്തി.
ഈ വർഷം പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ ഫോൺസന്ദേശത്തെ തുടർന്ന് ഇടുക്കി ജില്ല കലക്ടർ കാനനപാത വഴി ശബരിമല അമ്പലത്തിലേക്കുള്ള യാത്രാനിയന്ത്രണം അറിയിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അതിന്റെ ഫലമാണ് ഇന്നു കാണുന്നത്. പാത അടച്ചതറിഞ്ഞ് ഭക്തർ കാൽനടയാത്ര ഉപേക്ഷിച്ച് വാഹനങ്ങളിൽ എരുമേലി, നിലക്കൽ, പമ്പ എന്നിവിടങ്ങളിലേക്ക് ഒഴുകിത്തുടങ്ങി.
ശബരിമല തീർഥാടനവുമായി ആചാരപരമായി അഭേദ്യബന്ധമുള്ള പാതയാണിത്. എരുമേലിയിൽനിന്ന് പേരൂർ തോട്, കോയിക്കക്കാവ് കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, പുതുശ്ശേരി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, പമ്പ, നീലിമല, ശരംകുത്തി, ശബരിപീഠം വഴി സന്നിധാനത്തെത്തുന്ന ഈ പാതയിലെല്ലാം പ്രാചീനമായ നിരവധി ആരാധനകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ശ്രീ അയ്യപ്പൻ എരുമേലിയിൽനിന്നു ശബരിമലയിലെത്തിയ പാതയാണ് പരമ്പരാഗത കാനനപാത.
കാനനപാത വഴി സഞ്ചരിച്ച് ചെയ്യേണ്ട നിരവധി അനുഷ്ഠാനങ്ങൾ ചെയ്ത് സന്നിധാനത്തെത്തുന്നതാണ് പ്രാചീന കാലം മുതലുള്ള തീർഥാടന രീതി. അധികാരികൾ ഇനിയും അടിയന്തരമായി തെറ്റുതിരുത്തുന്നില്ലെങ്കിൽ മകരവിളക്കിനോടനുബന്ധിച്ച് എത്തുന്ന ലക്ഷോപലക്ഷം ഭക്തജനങ്ങൾക്ക് സുഗമമായ ദർശനസൗകര്യമേർപ്പെടുത്താൻ കഴിയാതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.